
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി ബിജെപി മുമ്പോട്ട് കുതിക്കുമ്പോള്‍ ഏറ്റവും തിളക്കം നേടുന്നത് അമേഠിയില്‍ രാഹുലിനെ തോല്‍പ്പിച്ച സ്മൃതി ഇറാനിയുടെ വിജയം. ഗാന്ധികുടുംബത്തിന്റെ തറവാട്ട് സ്വത്തായിരുന്ന അമേഠിയില്‍ ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നും വിജയം നേടുന്ന മൂന്നാമത്തെയാളായ സ്മൃതി അഞ്ചു വര്‍ഷത്തിന് ശേഷം പാര്‍ലമെന്റിലേക്ക് വീണ്ടുമെത്തുന്നത് മധുരപ്രതികാരവുമായി. ഗാന്ധി കുടുംബത്തിന്റെ കുടുംബസ്വത്തായ മണ്ഡലം എന്ന് വിശേഷിപ്പിക്കപ്പെട്ട അമേഠിയില്‍ ജയിക്കുന്ന രണ്ടാമത്തെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് സ്മൃതി
കഴിഞ്ഞ തവണ ഒരു ലക്ഷം വോട്ടുകള്‍ക്ക് തന്നെ പരാജയപ്പെടുത്തിയ രാഹുലിനെ ഇത്തവണ 54,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സ്മൃതി ഇറാനി മറികടന്നത്. മൊത്തം 468514 വോട്ട് നേടിയ സ്മൃതി ആകെ പോള്‍ ചെയ്തതിന്റെ 49.7 ശതമാനം വോട്ടുകളും പിടിച്ചെടുത്തു. രാഹുല്‍ ഗാന്ധി നേടിയത് 4,13,394 വോട്ട് 43.9 ശതമാനത്തോളം വരും. കേന്ദ്രമന്ത്രിയായുള്ള തിരക്കുകള്‍ക്കിടയിലും ചിട്ടയായതും ക്രമമായതുമായ അഞ്ചു വര്‍ഷത്തെ നീക്കങ്ങളാണ് ഫലം കണ്ടത്. അമേഠിയിലെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം, അവിടുത്തെ പ്രതിനിധി എന്ന നിലയിലുള്ള രാഹുലിന്റെ പരാജയം, മണ്ഡലത്തിലെ വിഷയങ്ങള്‍ മാധ്യമങ്ങള്‍ വഴി ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ കഴിഞ്ഞത് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയിച്ചത്.
2014 ലെ തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും അമേഠിയിലെ പതിവ് മുഖമായി മാറാന്‍ ഈ മൂന് ടെലിവിഷന്‍ താരത്തിന് കഴിഞ്ഞു. തോല്‍വിക്ക് ശേഷം തന്റെ പ്രവര്‍ത്തന മണ്ഡലം അമേഠിയിലേക്ക് മാറ്റിയ സ്മൃതി രാജ്യസഭ എംപി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തി. വികസന ഫണ്ടുകള്‍ അമേഠിയില്‍ ഫലപ്രദമായി വിനിയോഗിക്കുകയും മണ്ഡലത്തിലെ ജനങ്ങളും ജാതിമത നേതാക്കന്മാരുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രാഹുലിനെ് കുടുംബ മണ്ഡലമായിട്ട് പോലും അമേഠിയിലെ വികസന വിഷയം ദക്ഷിണേന്ത്യയില്‍ വരെ ചര്‍ച്ചയാകും വിധം മാധ്യമശ്രദ്ധയിലേക്ക കൊണ്ടുവന്നു.
അമേഠിക്ക് പുറമേ രാഹുല്‍ വയനാട്ടിലും മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തോറ്റോടുകയാണെന്ന് പരിഹസിച്ചും തന്റെ മുന്നില്‍ പരാജയപ്പെടുമെന്ന ഭീതിയില്‍ ഒളിച്ചോടുകയാണെന്ന് ആരോപിച്ചും രാഹുലിനെ ആക്രമിച്ചുകൊണ്ടിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള ശക്തമായ പിന്തുണയും സ്മൃതിക്കുണ്ടായി. രാഹുലിനെ അമേഠിയില്‍ തോല്‍പ്പിക്കുക എന്നത് മോദി വീണ്ടും അധികാരത്തില്‍ എത്തിക്കുക എന്നതിനോളം പ്രാധാന്യമുള്ള വിഷയമായിട്ടാണ് ബിജെപി ഏറ്റെടുത്തത്. എല്ലാം കൂടി ഒരു മിച്ച് ഫലപ്രദമാക്കാന്‍ കഴിഞ്ഞതാണ് സ്മൃതിയുടെ വിജയമായി മാറിയത്.
സോണിയ ഗാന്ധിയില്‍ നിന്നുമാണ് അമേഠി രാഹുലിലേക്ക് എത്തുന്നത്. 2004ൽ റായ്ബറേലിയിലേക്ക് മാറി മകനു വേണ്ടി സോണിയ മാറികൊടുത്ത മണ്ഡലത്തിൽ മൂന്നുലക്ഷത്തോളം വോട്ടിനാണ് രാഹുൽ തന്റെ ആദ്യ ജയം കൊയ്തത്. 2009 ൽ ഭൂരിപക്ഷം 3,70,198 വോട്ടായി കൂട്ടി. കഴിഞ്ഞ തവണ ശക്തമായ മോദി തരംഗത്തിൽ പെട്ടിട്ടും ഒരുലക്ഷത്തിൽപരം വോട്ടിനു ജയിക്കുകയും ചെയ്ത രാഹുല്‍ സഞ്ജയ് ഗാന്ധിക്കു ശേഷം കുടുംബസീറ്റില് പരാജയപ്പെടുന്ന രണ്ടാമനാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ സഞ്ജയ് ഗാന്ധിയാണ് ഇതിനു മുമ്പ് ഗാന്ധികുടുംബത്തിൽ നിന്നും അമേഠിയിൽ തോറ്റ സ്ഥാനാർഥി. ജനതാ പാർട്ടിയുടെ രവീന്ദ്രപ്രതാപ് സിങാണ് അന്ന് സഞ്ജയ് ഗാന്ധിയെ തോൽപിച്ചത്.
പിന്നീടും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കാത്ത മണ്ഡലം 1998 ല്‍ വീണ്ടും കൈവിട്ടു. ഗാന്ധി കുടുംബത്തിനു പുറത്തുനിന്നു മത്സരിച്ച സതീഷ് ശർമയെ ബിജെപിയുടെ സഞ്ജയ് സിങ് തോൽപ്പിച്ചു. ഒരു വർഷം മാത്രമേ സഞ്ജയ് എംപി ആയിരുന്നുള്ളു. പിന്നീട് സോണിയ ഗാന്ധി മണ്ഡലം പിടിച്ചെടുത്തു. റായ്ബറേലിയിലേക്ക് സോണിയ മാറിയ ശേഷം 2004 മുതൽ മൂന്നുവട്ടം രാഹുൽ ഇവിടെ നിന്നു തുടർച്ചയായി ജയിച്ചു. ഒടുവില്‍ അരലക്ഷം വോട്ടിന് രാഹുല്‍ഗാന്ധിയുടെ പതനത്തിലൂടെ വീണ്ടും അമേഠി ഗാന്ധികുടുംബത്തിന്റെ കയ്യില്‍ നിന്നും പിടിവിട്ടു.






