
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷപദവിയില്‍ തുടരണമെന്ന അഭ്യര്‍ഥനകള്‍ ഉച്ചത്തിലായിട്ടും പകരക്കാരനെ കണ്ടെത്തണമെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. തുടരാനില്ലെന്നു കഴിഞ്ഞ ശനിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി (സി.ഡബ്ല്യു.സി) യോഗത്തില്‍ അറിയിച്ചതിനു ശേഷം അദ്ദേഹം പാര്ട്ടിയാസ്ഥാനത്തേക്കു വന്നിട്ടില്ല. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാധ്ര അടക്കമുള്ളവര്‍ തുക് ലേനിലെ വസതിയിലെത്തിയാണു രാഹുലിനെ കണ്ടത്.
പോംവഴി കണ്ടെത്താനായി മുതിര്‍ന്ന നേതാക്കള്‍ ഇന്നലെ െവെകിട്ടു യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. ഒരിക്കല്‍ക്കൂടി പ്രവര്‍ത്തകസമിതി വിളിക്കാനുള്ള നീക്കവും വേണ്ടെന്നുവച്ചു. രാജി പ്രഖ്യാപനം വെറും നാടകമാണെന്നും നെഹ്റു കുടുംബം അധികാരം ഒഴിയില്ലെന്നത് ഉറപ്പാണെന്നുമുള്ള പരിഹാസത്തിനു വളംവച്ചുകൊടുക്കാന് രാഹുല്‍ തയാറല്ലെന്നാണു കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന. അധ്യക്ഷപദവില്നിന്നു മാറിയാലും ലോക്സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ തയാറാണ്.
കോണ്‍ഗ്രസിനെ ഇട്ടെറിഞ്ഞുപോകില്ലെന്നു വ്യക്തമാക്കിയ രാഹുല്‍, തല്ക്കാലം പാര്‍ട്ടി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടുന്നുണ്ട്. കര്‍ണാടകയിലെ മന്ത്രിസഭാ പ്രതിസന്ധി പരിഹരിക്കാനായി അദ്ദേഹമാണ് ഇന്നലെ െവെകുന്നേരം ഗുലാം നബി ആസാദ്, കെ.സി. വേണുഗോപാല്‍ എന്നിവരെ ബംഗളുരുവിലേക്ക് അയച്ചത്. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഉപമുഖ്യമന്ത്രി സച്ചിന് െപെലറ്റ് എന്നിവരും ഇന്നലെ രാഹുലിനെ സന്ദര്‍ശിച്ചു. രാജസ്ഥാനില്‍ പാര്‍ട്ടിയുടെ മോശം പ്രകടനമായിരുന്നു സംസാരവിഷയം.
ജോലി ഭാരം കുറയ്ക്കാന്‍ പാര്‍ട്ടി ഘടകങ്ങളുടെ ഏകോപനത്തിനായി മേഖലാ അധ്യക്ഷന്മാരെ നിയമിക്കാമെന്ന ഫോര്‍മുല നേതാക്കള്‍ മുന്നോട്ടുവച്ചെങ്കിലും രാഹുല്‍ അംഗീകരിച്ചിട്ടില്ല. അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന അഭ്യര്‍ഥനയുമായി ഡല്‍ഹി പി.സി.സി. പ്രമേയം പാസാക്കി. ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്, സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്, ആര്.ജെ.ഡി. അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവരും തീരുമാനം പിന്‍വലിക്കാന്‍ രാഹുലിനോട് അഭ്യര്‍ഥിച്ചു. രാഷ്ട്രീയത്തില്‍ കയറ്റിറക്കങ്ങള്‍ സ്വാഭാവികമാണെന്നും ഒരു തോല്‍വി അവസാനമല്ലെന്നുമാണ് ഉപദേശം.






