
തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി ദേവസ്വംബോര്ഡുകള്ക്കു കീഴിലുള്ള ക്ഷേത്രങ്ങളില്‍ കായിക/ആയുധപരിശീലനങ്ങള്‍ വിലക്കുന്നതുള്‍പ്പെടെ, ക്ഷേത്രഭരണത്തില്‍ കാതലായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് സംസ്ഥാനസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നു. 1950-ലെ തിരുവിതാംകൂര്‍-കൊച്ചി ഹിന്ദു മതസ്ഥാപന നിയന്ത്രണ ബില്ലില്‍ സമൂലഭേദഗതിയാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഭേദഗതി ബില്‍ അടുത്ത നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കും.
ക്ഷേത്രങ്ങളെ ആര്.എസ്.എസ്, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകളില്‍നിന്നു മോചിപ്പിക്കുകയാണു ബില്ലിന്റെ രാഷ്ട്രീയ അജന്‍ഡ. യു.ഡി.എഫ്. പ്രഖ്യാപിച്ച ആചാരസംരക്ഷണനിയമത്തെ വെട്ടാനും ബില്‍ ലക്ഷ്യമിടുന്നു. ശബരിമല വികസന അതോറിറ്റി നിലവില്‍ വരുന്നതോടെ, െഹെക്കോടതി നിയോഗിച്ച ഉന്നതാധികാരസമിതി അപ്രസക്തമാകും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരങ്ങള്‍ എടുത്തുകളഞ്ഞ്, ശബരിമല വികസന അതോറിറ്റി രൂപീകരിക്കുക, ക്ഷേത്രങ്ങളിലെ കണക്കുസൂക്ഷിപ്പ് സര്‍ക്കാരിന്റെയും െഹെക്കോടതിയുടെയും മേല്‍നോട്ടത്തിലാക്കുക, ക്രമക്കേട് കാട്ടിയാല്‍ ബോര്‍ഡിനെ പിരിച്ചുവിടുക തുടങ്ങിയ സുപ്രധാനലക്ഷ്യങ്ങള്‍ ബില്ലിനുണ്ട്.
ക്ഷേത്രങ്ങളില്‍ 15 അംഗ ഉപദേശകസമിതികള്‍ രൂപീകരിക്കുകയാണു മറ്റൊരു ഭേദഗതി. സമിതിയില്‍ മൂന്നിലൊന്ന് അംഗങ്ങള്‍ സ്ത്രീകളാകും. അംഗങ്ങളെല്ലാം 45 വയസിനു മുകളിലുള്ളവരുമായിരിക്കും. ക്ഷേത്രപരിധിയില്‍ ഒരുതരത്തിലുള്ള െകെയേറ്റവും സ്വത്ത് ദുര്‍വിനിയോഗവും അനുവദിക്കില്ല. കായികപരിശീലനം ഉള്‍പ്പെടെ ക്ഷേത്രനടത്തിപ്പും ആചാരവുമായി ബന്ധമില്ലാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത് ആറുമാസത്തെ തടവും 5,000 രൂപ ശിക്ഷയും ലഭിക്കുന്ന കുറ്റമാക്കും. ക്ഷേത്രവരവുചെലവുകളുടെ ഓഡിറ്റുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡുകളില്‍ കര്‍ശനനിയന്ത്രണങ്ങളുണ്ടാകും. വര്‍ഷം തോറും ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്രങ്ങളുടെയും എന്‍ഡോവ്മെന്റുകളുടെയും ബോര്‍ഡിനു കീഴിലുള്ള സ്ഥാപനങ്ങളുടെയും ഓഡിറ്റിങ്ങിനു വ്യവസ്ഥയുണ്ടാക്കും. ശബരിമല, പമ്പ, എരുമേലി ക്ഷേത്രങ്ങളുടെ ഓഡിറ്റ് ദിവസവും നടത്തണം.
ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ക്രമക്കേടോ അഴിമതിയോ പരാമര്‍ശിക്കപ്പെട്ടാല്‍, ബോര്‍ഡിനോ ബോര്ഡംഗത്തിനോ എതിരേ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തയാറാക്കി ഹൈക്കോടതിക്കു സമര്‍പ്പിക്കും. ഒപ്പം ഓഡിറ്റ് റിപ്പോര്‍ട്ടുമുണ്ടാകും. കോടതി കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ബോര്‍ഡിനെയോ അംഗത്തെയോ പിരിച്ചുവിടും. ദേവസ്വം ബോര്‍ഡുകളുടെ ബജറ്റില്‍ ഇടപെടാനും സര്‍ക്കാരിനു നിയമഭേദഗതി അധികാരം നല്കുന്നു. അതേസമയം യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ വിശ്വാസസംരക്ഷണനിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനം വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണെന്നു ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എം. രാജഗോപാലന്‍ നായര്‍ ആരോപിച്ചു.
നിര്‍ദിഷ്ട ദേവസ്വം ബോര്‍ഡ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ശബരിമല വികസന അതോറിറ്റിയില്‍ ഒന്‍പതംഗങ്ങള്‍. ഗവ. സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനാകും ചെയര്‍പേഴ്സണ്‍. ജില്ലാ മജിസ്ട്രേറ്റിന്റെ പദവിയില്‍ കുറയാത്തയാള്‍ സെക്രട്ടറിയാകും. അതോറിറ്റി അംഗങ്ങള്‍ ഇവരാണ്: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, കമ്മിഷണര്‍, ജനറല്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍, വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, പരിസ്ഥിതി എന്‍ജിനീയറിങ് വിദഗ്ധന്‍, കേന്ദ്ര-സംസ്ഥാനസര്വീസുകളില് ഏതെങ്കിലുമൊന്നില്‍ ചീഫ് എന്ജിനീയറായിരുന്നയാള്, െഹെന്ദവാചാരങ്ങളിലും ക്ഷേത്രനടത്തിപ്പിലും പരിജ്ഞാനമുള്ള പ്രമുഖവ്യക്തി. എല്ലാവരും ഹിന്ദുക്കളും ക്ഷേത്രവിശ്വാസികളുമായിരിക്കണം. അതോറിറ്റി നിലവില്‍ വരുന്നതോടെ സര്‍ക്കാരില്‍ മാത്രമായി നിയന്ത്രണമൊതുങ്ങും.
ശബരിമലയെ ദേശീയ തീര്‍ഥാടനകേന്ദ്രത്തിന്റെ പദവിയിലെത്തിക്കാനുള്ള ചുമതല അതോറിറ്റിക്കാകും. ഈ ലക്ഷ്യത്തോടെ സര്‍ക്കാരിന് ഉപദേശങ്ങള്‍ നല്‍കുക, മാസ്റ്റര്‍ പ്ലാന്‍ പ്രകാരം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക, ക്ഷേത്രസമുച്ചയത്തില്‍ ക്രമസമാധാനം, ആരോഗ്യപരിരക്ഷ, സദാചാരം, ശുചിത്വം, സുഗമതീര്ഥാടനത്തിനുള്ള സജ്ജീകരണങ്ങള്‍ തുടങ്ങിയവയെല്ലാം അതോറിറ്റിയുടെ ഉത്തരവാദിത്വമാണ്. കണക്കുകള്‍ സൂക്ഷിക്കാനുള്ള അധികാരം സെക്രട്ടറിക്കും. ഇവ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും സമര്‍പ്പിക്കണം. ചെയര്‍മാന്റെ നിര്‍ദേശപ്രകാരം അതോറിറ്റി യോഗങ്ങള്‍ വിളിക്കേണ്ടതും സെക്രട്ടറിയാണ്. ഓഡിറ്ററെ സര്‍ക്കാര്‍ നിയോഗിക്കും.






