
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരിക്കെ ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിച്ചുവെന്ന അഭ്യൂഹം തള്ളി അല്‍ഫോന്‍സ് കണ്ണന്താനം. സത്യത്തില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആര്‍ക്കും നല്‍കിയിട്ടില്ലെന്നും, ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയില്‍ നിയമപരമായി ലഭ്യമാക്കേണ്ട സഹായങ്ങള്‍ മാത്രമേ ചെയ്തു കൊടുത്തിട്ടുള്ളുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ കണ്ണന്താനം വ്യക്തമാക്കി.
മന്ത്രിയായിരിക്കെ കേരളവുമായി ബന്ധപ്പെട്ട് ചെയ്ത ചില കാര്യങ്ങളും കുറിപ്പിനോടൊപ്പം കണ്ണന്താനം പങ്കുവെച്ചു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവരോട് അതില്‍ നിന്നും പിന്തിരിയണമെന്നും അഭ്യര്‍ത്ഥിച്ചാണ് കുറിപ്പ് അവസാനിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കഴിഞ്ഞ കേന്ദ്ര മന്ത്രി സഭയിൽ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ ഞാൻ പക്ഷപാതപരമായി ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചു എന്നൊരു അഭ്യൂഹം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ യാതോരു അടിസ്ഥാനവുമില്ലാത്തതാണെന്ന് അറിയിച്ചുകൊള്ളട്ടെ, സത്യമെന്താണെന്ന് എന്നോടൊപ്പം പ്രവർത്തിച്ചിട്ടുള്ളവർക്ക് അറിയാം, സത്യത്തിൽ നിന്നും വ്യതിചലിച്ചുകൊണ്ട് ഒരു പരിഗണനയും ആർക്കും നൽകിയിട്ടില്ല. ഒരു ഉത്തരവാദിത്തപ്പെട്ട മന്ത്രിയെന്ന നിലയിൽ നിയമപരമായി ലഭ്യമാക്കേണ്ട സഹായങ്ങൾ മാത്രമേ എല്ലാവർക്കും ചെയ്തുകൊടുത്തിട്ടുള്ളൂ. മറിച്ചുള്ളതെല്ലാം അടിസ്ഥാനരഹിതമായ അസത്യപ്രചാരണങ്ങളാണ്. നിരവധി കാര്യങ്ങൾ കേന്ദ്ര മന്ത്രിയായിരിക്കെ രാജ്യത്തിൻറെ പലഭാഗത്തും ചെയ്തിട്ടുണ്ടെങ്കിലും, കേരളവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രം ഇവിടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ചുമതല വഹിച്ചിരുന്ന 18 മാസത്തെ സമയം കൊണ്ട് കേരളത്തിൽ ശ്രീനാരായണ തീർത്ഥാടന സർക്യൂട്ടിന് 70 കോടി രൂപ , മലബാർ ക്രൂയിസ് സർക്യൂട്ടിന് 80 കോടി രൂപ , സ്പിരിച്വൽ സർക്യൂട്ടിന് 85 കോടി രൂപ ടൂറിസം മന്ത്രാലയത്തിൽ നിന്നും അനുവദിച്ചിട്ടുണ്ട്. സ്പിരിച്വൽ സർക്യൂട്ടിന് അനുവദിച്ച 85 കോടി രൂപ , 77 ക്ഷേത്രങ്ങളും, 42 പള്ളികളും, 20 മുസ്ലിം പള്ളികളും ഉൾപ്പെടെ ആകെ 133 ആരാധനാലയങ്ങളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് അനുവദിച്ചിട്ടുള്ളത്. ഈ അനുവദിച്ചതെല്ലാം അതാത് ആരാധനാലയങ്ങളുടെ ഭാഗത്തുനിന്നും സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് എന്നുകൂടി അറിയിക്കുന്നു. വസ്തുതകൾ മനസ്സിലാക്കാതെ അറിഞ്ഞോ അറിയാതെയോ അടിസ്ഥാനരഹിതമായ ഈ അസത്യപ്രചാരണങ്ങളിൽ ഭാഗഭാക്കായവരോട് ദയവായി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ അഭ്യർത്ഥിക്കുന്നു.






