
ഭോപ്പാല്‍: മരിച്ചെന്നു കരുതി 72 വയസുകാരനെ ഒരു രാത്രി മുഴുവന്‍ മോര്‍ച്ചറിയില്‍ വച്ചു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ബീനാസിവില്‍ ആശുപത്രിയിലാണ് സംഭവം. അടുത്ത ദിവസം പോസ്റ്റുമോര്‍ട്ടം നടത്താനായി മൃതദേഹം എടുത്തപ്പോഴാണ് ജീവനുണ്ടെന്ന വിവരം മനസിലാകുന്നത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ഐ.സി.യുവിലേക്ക് മാറ്റി. എന്നാല്‍ വെള്ളിയാഴ്ച രാവിലെ 10.20 ഓടെ ഇദ്ദേഹം മരിച്ചു.
റോഡില്‍ ബോധരഹിതനായി കിടന്ന കാശിറാമിനെ വ്യാഴാഴ്ച്ചയാണ് ചിലര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഡ്യൂട്ടി ഡോക്ടര്‍ ഒന്‍പത് മണിയോടെ മരണം സ്ഥിതീകരിക്കുകയും പോലീസിനെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു.
വെള്ളിയാഴ്ച പോസ്റ്റുമോര്‍ട്ടം നടപടി ആരംഭിക്കുന്നതിന് മുന്‍പായി പൊലീസ് സ്റ്റേഷനില്‍ നിന്നും ഒരു ഉദ്യോഗസ്ഥന് ആശുപത്രിയിലെത്തി. എന്നാല്‍ പോസ്റ്റുമോര്‍ട്ടം ടേബിളില്‍ കിടത്തിയപ്പോഴാണ് ഇദ്ദേഹത്തിന് ശ്വാസമുണ്ടെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വിക്രം സിങ് പറഞ്ഞു.
ഇതിന് പിന്നാലെ കാശിറാമിന് അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും 10:20 ഓടെ ഇദ്ദേഹം മരണപ്പെടുകയായിരുന്നു. ചികിത്സാപ്പിഴവാണ് സംഭവിച്ചതെന്നും ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കുമെന്നും നിയമപ്രകാരം നടപടിയെടുക്കുമെന്നും വിക്രം സിങ് പറഞ്ഞു. ചികിത്സാപ്പിഴവ് അന്വേഷിക്കുമെന്നും ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്.എസ് റോഷന് അറിയിച്ചു.






