
ചാരുംമൂട്: വള്ളികുന്നം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസുദ്യോഗസ്ഥയായിരുന്ന ഭാര്യ സൗമ്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ച അജാസിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന് ഭർത്താവ് സജീവ്. വീട്ടിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു സജീവ് ഈ ആവശ്യത്തെപ്പറ്റി പറഞ്ഞത്.
പോലീസ് സേനയിലെ സമർത്ഥയായ ഉദ്യോഗസ്ഥയായിരുന്നു സൗമ്യ. കുടുംബത്തിനു വേണ്ടി എന്നോടൊപ്പം ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. യാതൊരു വിധ കുടുംബ പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. പത്ത് വർഷം മുമ്പാണ് പുതിയ വീടുവെച്ചത്.അതിനു മുമ്പ് മൂന്നു വർഷം ചെറിയ ഷെഡ്ഡുവച്ചായിരുന്നു താമസം. ബാധ്യതകൾ വീട്ടാൻ താൻ അഞ്ചു വർഷത്തോളം ഗൾഫിൽ ജോലി ചെയ്തു.
പതിനൊന്നു മാസം നാട്ടിൽ നിന്ന ശേഷം സംഭവത്തിന് മൂന്നാഴ്ച മുമ്പാണ് ജോലിയ്ക്കായി ലിബിയക്ക് പോയതെന്നും സജീവ് പറഞ്ഞു.
അഞ്ചു വർഷം മുമ്പാണ് സൗമ്യ ജോലിയിൽ പ്രവേശിക്കുന്നത്.
സൗഹൃദം നടിച്ച് സൗമ്യയെ ചതിക്കുകയായിരുന്നു അജാസ് ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത്. ഇത് മനസ്സിലാക്കി പിന്മാറാൻ ശ്രമിച്ചപ്പോൾ അതി ക്രൂരമായാണ് പ്രതി സൗമ്യയെ കൊലപ്പെട്ടുത്തിയത്.കൃത്യം നടത്താൻ ഇയാൾക്ക്ഏതെങ്കിലും തരത്തിലുള്ള സഹായങ്ങൾ ലഭിച്ചിരുന്നോയെന്നതു കൂടി പുറത്തവരേണ്ടതാണെന്നും സജീവ് പറഞ്ഞു.






