
കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപതയെ രണ്ടായി തിരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ്പും അതിരൂപതയും തമ്മിലുള്ള തര്‍ക്കത്തില്‍ സമവായമുണ്ടാക്കാമെന്ന ഫോര്‍മുല അടുത്ത സിനഡ് പരിശോധിക്കും. ആലുവ പുഴയ്ക്കു വടക്കും തെക്കും ആയി അതിരൂപതയെ രണ്ടു മേഖലകളായോ രൂപതകളായോ തിരിച്ച് ഓരോ ബിഷപ്പുമാരുടെ കീഴിലാക്കാനാണ് ആലോചന. രൂപത സ്വീകാര്യമല്ലെങ്കില്‍ രണ്ടു ഭരണസംവിധാനങ്ങളായി നിലനിര്‍ത്താമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. അടുത്ത മാസമാണ് ഇനി സഭാ സിനഡ് ചേരുക.
അങ്കമാലി, എറണാകുളം രൂപതകള്‍ക്കായി ഓരോ മെത്രാന്മാരെ വാഴിച്ചു പ്രശ്നത്തിനു പരിഹാരമുണ്ടാക്കാന്‍ കഴിയുമോയെന്നാണ് ആലോചിക്കുന്നത്. പ്രഥമ അതിരൂപത കൂടിയായ എറണാകുളം-അങ്കമാലിയുടെ മെത്രാപ്പോലീത്തയായിരിക്കണം സഭാചട്ടമനുസരിച്ചു സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്. പലപ്പോഴും മറ്റു രൂപതകളില്നിന്നുള്ളയാളാണു മേജര്‍ ആര്‍ച്ച് ബിഷപ്പായിവരുന്നത്. ഇതും തര്‍ക്കത്തിനു പ്രധാന കാരണമാണ്. തദ്ദേശീയന്തന്നെ രൂപതാധ്യക്ഷനായി വരണമെന്നാണ് വിശ്വാസികളുടെയും െവെദികരുടെയും പൊതുവികാരം.
കാലങ്ങളായി നിലനില്‍ക്കുന്ന ഈ തര്‍ക്കത്തിനു വിഭജനംകൊണ്ടു പരിഹാരം കാണാനാകുമോയെന്നാണു കര്ദിനാള്പക്ഷത്തിന്റെ ആലോചന. അങ്കമാലി മേഖലയില്നിന്നുള്ളയാളെ രൂപതാധ്യക്ഷനാക്കുകയും എറണാകുളം രൂപതയുടെ ചുമതല മേജര്‍ ആര്‍ച്ച് ബിഷപ്പില്‍ നിക്ഷിപ്തമാക്കുകയും അദ്ദേഹത്തിന്റെ ആസ്ഥാനം കാക്കനാടുള്ള മൗണ്ട് സെന്റ് തോമസില്‍ നിജപ്പെടുത്തുകയും ചെയ്താല്‍ പ്രശ്നപരിഹാരമാകുമെന്നാണ് ഇവരുടെ വാദം. മാത്രമല്ല, എറണാകുളം-അങ്കമാലി അതിരൂപതയെ വിഭജിക്കുകവഴി അതിരൂപതയുടെ സമ്മര്‍ദ്ദശക്തി കുറയ്ക്കാനാവുമെന്നും കര്‍ദിനാള്‍പക്ഷം കണക്കുകൂട്ടുന്നു.
വിഭജനത്തെ െവെദികരും വിശ്വാസികളും എങ്ങനെ കാണുമെന്നതും സിനഡ് പരിശോധിക്കും. അതിരൂപതയ്ക്കു പുതിയ അഡ്മിനിസ്ട്രേറ്റീവ് ആര്‍ച്ച് ബിഷപ് സിനഡിലുണ്ടാകുമെന്നാണ് കരുതുന്നത്. എറണാകുളം ആര്‍ച്ച് ബിഷപ് ഹൗസായിരിക്കും ആസ്ഥാനം. എറണാകുളം-അങ്കമാലി മെത്രാപ്പോലീത്തയുടെ ചുമതല ഒഴിവാക്കിയാല്‍ എറണാകുളം സിറ്റി കേന്ദ്രീകരിച്ച് ഏതാനും പള്ളികളെ ഉള്‍പ്പെടുത്തി മേജര്‍ ആര്‍ച്ച് ബിഷപ്പിനായി ഒരു സ്ഥാനിക രൂപത രൂപീകരിക്കാനും സാധ്യതയേറെയാണ്.
അതേസമയം, കഴിഞ്ഞ 27 നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതയുടെ പൂര്‍ണ ചുമതല നല്‍കിക്കൊണ്ടുള്ള വത്തിക്കാന്റെ വിളംബരം പ്രഖ്യാപനസമയത്തിനു മുമ്പു പുറത്തുവിട്ടത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കര്‍ദിനാള്‍ വിരുദ്ധവിഭാഗം വത്തിക്കാനു പരാതി നല്‍കും. ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു പ്രഖ്യാപിക്കാനായിരുന്നു വത്തിക്കാന്‍ നിര്‍ദേശിച്ചതെങ്കിലും അതിനു മുമ്പായിത്തന്നെ ചാനലുകളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചത് അച്ചടക്കലംഘനമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഭൂമി വില്പനക്കേസില് വിവിധ മജിസ്ട്രേറ്റ് കോടതികള്‍ അന്വേഷണത്തിനു നിര്‍ദേശിച്ചിട്ടുണ്ട്. അതില്‍ ഒരു മജിസ്ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടു കര്‍ദിനാള്‍ െഹെക്കോടതിയെ സമീപിച്ചതായാണ് വിവരം.






