
കൊച്ചി: അതിരൂപതയേയും വിശ്വാസികളേയും മറന്നുള്ള കാര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടികള്‍ക്കെതിരെ മുന്നറിയിപ്പുമായി അതിരൂപത അല്മായ മുന്നേറ്റം. അതിരൂപതയുടെ സ്വത്തുക്കളില്‍ വിശ്വാസികള്‍ക്ക് അവകാശമില്ലെന്നും താനാണ് പരാമാധികാരിയെന്ന രീതിയില്‍ കോടതിയില്‍ നല്കിയ സത്യവാങ്മൂല പ്രസ്താവന ലജ്ജാകരവും വസ്തുതാവിരുദ്ധവുമാണെന്നും അല്മായ മുന്നേറ്റം ആരോപിക്കുന്നു.
അതിരൂപതയിലെ ഭൂമിവിവാദത്തില്‍ നടക്കുന്ന നിയമനടപടികളില്‍ തനിക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ കള്ളക്കേസുകളും നിയമനടപടികളും സ്വീകരിക്കുകയാണെന്നും അല്മായ മുന്നേറ്റം കുറ്റപ്പെടുത്തി. അതേസമയം ഇടയലേഖനം പള്ളികളില്‍ വായിക്കുന്നതിനു മുമ്പ് മാധ്യമങ്ങളിലുടെ പ്രസിദ്ധപ്പെടുത്തിയതിനെതിരെയും വിമര്‍ശം ഉയര്‍ത്തി. അതിരൂപതയിലെ വൈദികരെ വിശ്വാസത്തിലെടുക്കാതെയുള്ള ഇത്തരം നീക്കം പ്രശ്നപരിഹാരത്തിന് സഹായകരമല്ലെന്നും അല്മായ മുന്നേറ്റം ചൂണ്ടിക്കാട്ടി.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിശദീകരണവുമായി വെള്ളിയാഴ്ച കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സഹായമെത്രാന്മാരെ നീക്കിയത് വത്തിക്കാന്‍ ആണെന്നും പുതിയ മെത്രാന്മാരെ ഉടന്‍ നിയമിക്കുമെന്നും സര്‍ക്കുലറില്‍ വിശദീകരണമുണ്ട്.
അതിരൂപതയുടെ പൊതുനന്മയെക്കരുതിയാണ് സഭാ സ്വത്തുക്കള്‍ വില്ക്കാന് തീരുമാനിച്ചതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഞായറാഴ്ച അതിരൂപതയിലെ പള്ളികളില്‍ വായിക്കുന്നതിനായി പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിവിധ വിഷയങ്ങളില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിശദീകരണം നല്‍കിയിരിക്കുന്നത്. സഭയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണം. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
അതിരൂപതയുടെ പ്രവര്‍ത്തനത്തിന് പുതിയ മെത്രാനെ വൈകാതെ നിയമിക്കാനാകുമെന്നും സര്‍ക്കുലറില്‍ പറയുന്നു. മാര്‍പ്പാപ്പയില്‍ നിന്നും വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് സഹായ മെത്രാന്മാരെ ബിഷപ്പ് മാര്‍ സെബാസ്റ്റിയന് എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനേയും ചുമതലകളില്‍ നിന്ന് നീക്കിയതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.