
ലക്നൗ: ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെയ്പ്പില്‍ 10 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ ഇരകളുടെ വീട് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയെ തടഞ്ഞുവെച്ചു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ സോനാഭദ്രാ ഗ്രാമത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് പ്രിയങ്കയെ തടഞ്ഞുവെച്ചത്്. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന കുറ്റകൃത്യങ്ങളുടെയും നിയമരാഹിത്യത്തിന്റെയും പേരില്‍ ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രിയങ്ക വിമര്‍ശിച്ചിരുന്നു.
സ്ഥലം സന്ദര്‍ശിക്കാനുള്ള അനുമതി പ്രിയങ്കയ്ക്ക് നിഷേധിക്കുകയും അകമ്പടി വാഹനങ്ങള്‍ തടയുകയും ചെയ്തു ശേഷം സര്‍ക്കാര്‍ വാഹനത്തില്‍ പ്രിയങ്കയെ എവിടേയ്ക്കോ കൊണ്ടുപോകുകയും ചെയ്തു. എവിടേയ്ക്കാണ് കൊണ്ടുപോകുന്നതെന്ന് അറിയില്ലെന്നം എവിടേയ്ക്കായാലും പോകാന്‍ തയ്യാറാണെന്നും പ്രിയങ്ക പ്രതികരിച്ചു. കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക നേരത്തേ മിര്‍സാപൂരിന് സമീപം സണ്ഭദ്രയിലെ വഴിയരികില്‍ സുരക്ഷാ ഭടന്മാര്ക്കൊപ്പം കുത്തിയിരിക്കുന്ന ദൃശ്യം നേരത്തേ പുറത്തു വന്നിരുന്നു. ദയാരഹിതമായി വെടിയേറ്റ് മരിച്ച ഇരകളുടെ കുടുംബത്തെ കാണാനാണ് താന്‍ ഇവിടെ വന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് തന്റെ മകന്റെ പ്രായമേയള്ളൂ. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തന്നെ തടഞ്ഞു വെച്ചിരിക്കുന്നതെന്ന് പ്രിയങ്ക ചോദിച്ചു.
അതേസമയം പ്രിയങ്കയുടെ സന്ദര്‍ശനത്തിന് മുമ്പ് സോണാഭദ്രയില്‍ സംഘം ചേരുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വാരണാസിയില്‍ നിന്നും സോനഭദ്രയിലേക്ക് തന്റെ വണ്ടി വിട്ടില്ല. താന്‍ കുഴപ്പമുണ്ടാക്കാന്‍ വന്നയാളല്ലെന്നും സമാധാനപരമായിട്ടാണ് എത്തിയതെന്നും നിരോധനത്തിനുള്ള നിര്‍ദേശം കാണിക്കണമെന്നും പ്രിയങ്ക പറഞ്ഞു. നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്ക ഇന്ന് രാവിലെയാണ് എത്തിയത്. ആശുപത്രിയില്‍ എത്തി പരിക്കേറ്റവരെ സന്ദര്‍ശിക്കുകയും ചെയ്തു.
36 ഏക്കറോളം വരുന്ന ഭൂമിക്ക് വേണ്ടിയുള്ള തര്‍ക്കം ബുധനാഴ്ച വെടിവെയ്പ്പില്‍ കലാശിക്കുകയും പത്തുപേര്‍ക്ക് ജീവന് നഷ്ടമാകുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. യാഗ്യാദത്ത് എന്ന ഗ്രാമപ്രമുഖന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ഷകരായ ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. തലമുറകളായ അനുഭവിച്ചു വരുന്ന ഭൂമി നല്കാന് തയ്യാറല്ലെന്ന് പറഞ്ഞതിനായിരുന്നു തര്‍ക്കമുണ്ടായത്. ഭൂമി പിടിച്ചെടുക്കാന്‍ യാഗ്യാദത്ത് 32 ട്രാക്ടറിലായി 200 പേരെ ഇവിടെയെത്തിച്ചു. അതിന് ശേഷം ഒന്നര മണിക്കൂറോളം വെടിവെയ്പ്പ് നടത്തുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്.
തലമുറകളായി കൈവശം വെച്ചുവരുന്ന ഭൂമി തങ്ങളുടെതാണെന്ന് ഗോത്ര വര്‍ഗ്ഗക്കാരുടെ അവകാശവാദം പത്തു വര്‍ഷം മുമ്പ് താന്‍ ഒരു പ്രമുഖ കുടുംബത്തില്‍ നിന്നും വാങ്ങിയതാണെന്ന് പറഞ്ഞാണ് യാഗ്യ തള്ളുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യാഗ്യാദത്തും സഹോദരങ്ങളും ഉള്‍പ്പെടെ 78 പേര്‍ക്കെതിരേയാണ് കേസെടുത്തത്. 24 പേരെ ഇതുവരെ അറസ്റ്റ ചെയ്തു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ക്രിമിനലുകള്‍ക്ക് ആത്മവിശ്വാസം കൂടുമെന്നും കൊലപാതകം പെരുകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ സര്‍ക്കാരുകളാണ് ഭൂമാഫിയകളെ വളര്‍ത്തിയതെന്നാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.






