
തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് അപകടം വരുത്തിവച്ചതില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യാമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും. ശ്രീറാമിനെ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തും. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റും. അപകടത്തില്‍ മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ മരിക്കാനിടയായ സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
അപകടം വന്ന റൂട്ടിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷവും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം. പ്രതി ഐ.എ.എസ് ഓഫീസര്‍ ആണെന്ന് തിരിച്ചറിഞ്ഞതോടെ ശ്രീറാമിനെ രക്ഷിക്കാന്‍ പോലീസ് എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. കാര്‍ ഓടിച്ചത് യുവതി ആണെന്ന് പറഞ്ഞ പോലീസ് അവരെ ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. പിന്നീട് അവരെ വിളിപ്പിച്ച ശേഷം മൊഴിയെടുത്തു. യുവതിയുടെ മാത്രം രക്തപരിശോധന മതിയെന്നായിരുന്നു പോലീസിന്റെ നിലപാട്. ഡോക്ടര്‍കൂടിയായ ശ്രീറാമിനെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തുവെങ്കിലും തന്റെ സ്വാധീനം ഉപയോഗിച്ച് അദ്ദേഹം സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. അമിതമായ മദ്യപിച്ച നിലയില്‍ ആയതിനാല്‍ പരമാവധി തെളിവ് ലഭിക്കാതിരിക്കാന്‍ ഏറെ വൈകിയാണ് പോലീസ് രക്തപരിശോധനയും നടത്തിയത്.
ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചതെന്ന് ഒപ്പമുണ്ടായിരുന്ന പെണ് സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കിയിരുന്നു. അപകടത്തില്‍ കലക്ടറും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥന് നിയമം പാലിക്കുന്നതില്‍ മാതൃകയാകേണ്ടവരാണ്. ആരെങ്കിലും മനപൂര്‍വ്വം രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. ശ്രീറാമിന്റെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. ഉദ്യോഗസ്ഥ വീഴ്ചയും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.






