
ന്യുഡല്‍ഹി: ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലും അനുഛേദം 370 റദ്ദാക്കി കൊണ്ടുള്ള പ്രമേയവും ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ ബില്ലുകളും പ്രമേയവും അവതരിപ്പിച്ചത്. നിയമം ലംഘിച്ചാണ് ബില്ലുകള്‍ അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ചൗധരി ആരോപിച്ചു. ഇതേചൊല്ലി ചൗധരിയും അമിത് ഷായും നേര്‍ക്കു നേര്‍ ഏറെനേരം വാഗ്‌വാദവും നടന്നു.
പ്രതിപക്ഷ ഭൂരിപക്ഷമുള്ള രാജ്യസഭ നിഷ്പ്രയാസം കടന്നശേഷമാണ് അമിത് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ലോക്‌സഭയില്‍ വിഷയം അവതരിപ്പിച്ചതോടെ, വിയോജിപ്പുമായി എഴുന്നേറ്റ അധിര്‍ രഞ്ജന്‍ ചൗധരി, ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതില്‍ ഇടപെടരുതെന്നുമാണ് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കിയതെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ചൂണ്ടിക്കാട്ടി. 1948മുതല്‍ യു.എന്‍ നിരീക്ഷണത്തിലിരിക്കുന്ന വിഷയം എങ്ങനെ ആഭ്യന്തര വിഷയമെന്ന് പറയാന്‍ കഴിയുമെന്നായിരുന്നു ചൗധരിയുടെ ചോദ്യം. ഷിംല കരാറിലും ലഹോര്‍ പ്രഖ്യാപനത്തിലും നാം ഒപ്പുവച്ചിട്ടുണ്ട്. അതിനാല്‍ ഇത് ആഭ്യന്തര പ്രശ്‌നമാണോ അതോ ഉഭയകക്ഷി വിഷയമാണോ എന്ന് വ്യക്തമാക്കണമെന്നും അധീര്‍ ചൗധരി ആവശ്യപ്പെട്ടു.
ഇതില്‍ അപകടം മണത്ത അമിത് ഷാ ഉടന്‍തന്നെ എഴുന്നേറ്റ് 'ജമ്മു കശ്മീരില്‍ തീരുമാനമെടുക്കാന്‍ യു.എന്നിന്റെ മേല്‍നോട്ടം വേണമെന്നാണോ നിങ്ങള്‍ പറയുന്നതെന്ന് തിരിച്ചടിച്ചു. എന്നാല്‍ ഇതില്‍ വ്യക്തത വരുത്തണമെന്നു മാത്രമാണ് താന്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് ചൗധരി നിലപാടില്‍ നിന്ന് പിന്നോട്ടുപോയി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം തന്നെയാണെന്നും അത് രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് അമിത് ഷാ വ്യക്തമാക്കി.
ജനാധിപത്യത്തിലൂടെ രൂപീകരിച്ച സംസ്ഥാനത്തെ ഇരുട്ടിന്റെ മറവില്‍ അട്ടിമറിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാക് അധീന കശ്മീരിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ല എന്ന് അധീര്‍ ആരോപിച്ചു. ഒരു സംസ്ഥാനത്തെ രാത്രിയുടെ മറവില്‍ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയത് എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ടാണെന്നും അധീര്‍ ചൗധരി ആരോപിച്ചു. ഇതിനു മറുപടി പറഞ്ഞ അമിത് പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന പ്രസ്താവനയാണ് നടത്തിയത്. പാക് അധീന കശ്മീരിനായി നാം ജീവന്‍ നല്‍കും. ജമ്മ കശ്മീര്‍ പാക് അധീന കശ്മീരും ഉള്‍പ്പെടുന്നതാണ്. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതുപോലെ ജമ്മു കശ്മീരിന്റെ അതിര്‍ത്തി പാക് അധീന കശ്മീരും അക്‌സായി ചിന്നും ഉള്‍പ്പെടുന്നതാണ്- അദ്ദേഹം പ്രഖ്യാപിച്ചു.
എന്നാല്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായ ജമ്മു കശ്മീരിന്റെ കാര്യത്തില്‍ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ പാര്‍ലമെന്റിന് അധികാരമുണ്ടെന്ന് അമിത് ഷാ തിരിച്ചടിച്ചു. ഇതിനിടെ, സഭയില്‍ എഴുന്നേറ്റ ഡി.എംകെ പ്രതിനിധി, കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എവിടെയെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ അറസ്റ്റിലാണെന്ന കാര്യം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോയെന്ന് അമിത് ഷായും മറുപടി നല്‍കി.
പ്രതിപക്ഷ തര്‍ക്കം ഒതുങ്ങിയതോടെ ജമ്മു കശ്മീര്‍ പുനഃസംഘടനാ ബില്ലിന്റെ നിയമപരവും ഭരണഘടനാപരമായ കാര്യങ്ങള്‍ അമിത് ഷാ സഭയില്‍ വിശദീകരിച്ചു. രാഷ്ട്രപതി ഇന്നലെ ഇറക്കിയ വിജ്ഞാപനം അനുസരിച്ച്, അനുഛേദം 370 (1) അനുസരിച്ച് കേന്ദ്രം കൊണ്ടുവരുന്ന എല്ലാ നിയമങ്ങളും ജമ്മുകശ്മീരിനും ബാധകമാണ്. അനുഛേദം 370 (3), 370 എന്നിവ റദ്ദാക്കിയതായും അമിത് ഷാ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിനു വേണ്ടി സഭയില്‍ സംസാരിച്ച് മനീഷ് തിവാരി, ജമ്മുകശ്മീര്‍ ഇന്ത്യയുടെ ഭാഗമായ ചരിത്രം വ്യക്തമാക്കി. ജമ്മു കശ്മീരിലെ ജനങ്ങളെ സഹായിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞുവച്ചു.
അതേസമയം, ജമ്മു കശ്മീര്‍ ആഭ്യന്തര വിഷയമാണെന്ന ഇന്ത്യയുടെ നിലപാട് ശ്രദ്ധയിലുണ്ടെന്ന് യു.എസ് വിദേശകാര്യ വക്താവ് മോര്‍ഗന്‍ ഓര്‍ട്ടഗസ് പറഞ്ഞു. രാഷ്ട്രീയ നേതാക്കളെ അറസ്റ്റു ചെയ്തതില്‍ ആശങ്കയുണ്ട്. മനുഷ്യാവകാശങ്ങള്‍ മാനിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തണം. മേഖലയില്‍ സമാധാനവും നിയന്ത്രണ രേഖയില്‍ സുസ്ഥിരതയും കൊണ്ടുവരാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. ജമ്മുകശ്മീരുമായി ബന്ധപ്പെട്ട വിഷയം ഗൗരവത്തോടെയാണ് കാണുന്നതെന്നും മോര്‍ഗന്‍ പറഞ്ഞു.






