
ബംഗലുരു: ബിഎസ് യദ്യൂരപ്പ, എച്ച് ഡി ദേവഗൗഡ, സിദ്ധരാമയ്യ, എച്ച് ഡി കുമാരസ്വാമി, ഡി.കെ. ശിവകുമാര്‍, സദാനന്ദ ഗൗഡ. അന്തരിച്ച മൂന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ കര്‍ണാടകാ നേതാക്കള്‍ ഏറെയാണ്. കര്‍ണാടകയില്‍ വീണ്ടും ഭരണം നടത്തുമ്പോള്‍ ശക്തമായ കോണ്‍ഗ്രസ് അടിത്തറ തകര്‍ത്ത് തെന്നിന്ത്യയില്‍ ആദ്യം ബിജെപിയ്ക്ക് വേരുകള്‍ ഉറപ്പിക്കാന്‍ ഇടം സൃഷ്ടിച്ചത് അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. വന്‍ കീറാമുട്ടിയായി നിലനില്‍ക്കുന്ന ദക്ഷിണേന്ത്യയില്‍ ബിജെപിയ്ക്ക് ഒരേയൊരു വാതായനം കര്‍ണാടകയാണ്.
ശക്തമായ കോണ്‍ഗ്രസ് അടിത്തറയില്‍ നിന്നിരുന്ന സംസ്ഥാനത്ത് സംഘപരിവാര്‍ രാഷ്ട്രീയപാര്‍ട്ടി വേരുകള്‍ ഉണ്ടാക്കിയെടുത്തത് സുഷമാ സ്വരാജ് സോണിയാഗാന്ധിക്കെതിരേ മത്സരിച്ച 1999 ലെ തെരഞ്ഞെടുപ്പ്. കര്‍ണാടകയെ ഏറെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്തിരുന്ന സുഷമാ സ്വരാജിനെയാണ് തെരഞ്ഞെുടപ്പ് രാഷ്ട്രീയത്തിലേക്ക് ആദ്യമായി ഇറങ്ങുമ്പോള്‍ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ സോണിയാഗാന്ധിക്ക് നേരിടേണ്ടി വന്നത്. 1999 ല്‍ സോണിയാഗാന്ധി രണ്ടാം മണ്ഡലമായി കോണ്‍ഗ്രസിന് ശക്തമായ സ്വാധീനമുള്ള ബല്ലാരിയില്‍ ഇറങ്ങുമ്പോള്‍ എതിരേ മത്സരിക്കാന്‍ ബിജെപി കണ്ടെത്തിയത് സുഷമാ സ്വരാജായിരുന്നു.
വടക്കന്‍ കര്‍ണാടകത്തിലെ ധാതുക്കള്‍ നിറഞ്ഞ ജില്ലയില്‍ ഈ തെരഞ്ഞെടുപ്പ് പോരാട്ടമാണ് ബിജെപിയ്ക്ക് സ്വാധീനം നേടാനുള്ള നാഴികക്കല്ലായി മാറിയത്. 'നാടിന്റെ മകളും വിദേശീയ മരുമകളും തമ്മിലുള്ള പോരാട്ടം' എന്നു വിശേഷിപ്പിക്കപ്പെടുകയും പ്രചരണം നടത്തപ്പെടുകയും ചെയ്ത തെരഞ്ഞെടുപ്പില്‍ 56,000 വോട്ടുകള്‍ക്ക് പക്ഷേ സുഷമാ സ്വരാജ് സോണിയയോട് പരാജയപ്പെട്ടു. എന്നാല്‍ 2004 ല്‍ കോണ്‍ഗ്രസ് കോട്ട തകര്‍ത്ത് വിജയം നേടാന്‍ ബിജെപിയ്ക്ക് ആത്മവിശ്വാസം നിറച്ച തെരഞ്ഞെടുപ്പായിട്ടാണ് ഇത് മാറിയത്.
ബെല്ലാരിയില്‍ നടന്ന അതിശക്തമായ പോരാട്ടം സുഷമയെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നു. ഒരു മാസത്തെ പ്രചരണം കൊണ്ടു കര്‍ണാടകയിലെ ജനങ്ങള്‍ക്കിടയില്‍ എന്തു പ്രവര്‍ത്തനമാണ് വേണ്ടതെന്ന വിവേകം സുഷമ ആര്‍ജ്ജിച്ചെടുത്തു. നാട്ടുഭാഷ ഉപയോഗിച്ചുള്ള മികച്ച പ്രസംഗം കൊണ്ടും പ്രചരണം കൊണ്ടും ബല്ലാരിയിലെ ജനങ്ങളുടെ ഹൃദയം സുഷമ കവര്‍ന്നു. കന്നഡയില്‍ നല്ല ഒഴുക്കുള്ള രീതിയില്‍ പ്രസംഗിച്ച സുഷമയുടെ തെരഞ്ഞെടുപ്പ് പ്രചരണവേദികളില്‍ അവരെ കേള്‍ക്കാന്‍ എത്തിയത് ആയിരങ്ങളായിരുന്നു. 1952 ലെ ആദ്യ ജനറല്‍ ഇലക്ഷന് മുതല്‍ കോണ്‍ഗ്രസിന്റെ ശക്തമായ കോട്ടയായിരുന്ന ബല്ലാരി. പിന്നീട് സോണിയ ബല്ലാരി സീറ്റ് വിട്ട് അമേഠി തെരഞ്ഞെടുത്തെങ്കിലും സോണിയയും സുഷമയും നടത്തിയ യുദ്ധം ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്.
സസ്പെന്‍സും നാടകീയതയും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു ഇരുവരുടെയും നാമനിര്‍ദേശങ്ങളും. സുഷമയുടെ പേര് നിര്‍ദേശിച്ചത് രാമകൃഷ്ണ ഹെഗ്ഡേ ആയിരുന്നു. ഇവര്‍ക്കൊപ്പം എച്ച് എന്‍ അനന്തകുമാറും നിലവിലെ ഉപ രാഷ്ട്രപതി വെങ്കയ്യാ നായിഡുവും ഉണ്ടായിരുന്നു. തോറ്റെങ്കിലും സുഷമയുടെ പ്രചരണം ബിജെപിയ്ക്ക് ശക്തമായ ഒരു അടിത്തറ ഇവിടെ ഉണ്ടാക്കാനായി. 2004 ല്‍ ബിജെപി കോണ്‍ഗ്രസ് കോട്ട ഭേദിക്കുകയും ചെയ്തു. സുഷമയുടെ പ്രചരണം നയിച്ചത് പിന്നീട് ഖനന വിവാദത്തില്‍ പെട്ട റെഡ്ഡി സഹോദരന്മാരായിരുന്നു. ഇതോടെ ഇവരുമായുള്ള ബന്ധം സുഷമ അവസാനിപ്പിക്കകയും ചെയ്തു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തുന്നിടത്തെല്ലാം കര്‍ണാടകയിലെ ജനങ്ങളുടെ സ്നേഹവായ്പുകള്‍ സുഷമ ഏറ്റുവാങ്ങി. പിന്നീട് സുഷമയും സോണിയാ ഗാന്ധിയും മണ്ഡലങ്ങള്‍ മാറിയെങ്കിലും കര്‍ണാടക നല്കി സ്നേഹത്തിന്റെ സ്മരണയില്‍ ശേഷം എല്ലാ വര്‍ഷവും ബല്ലാരിയില്‍ നടക്കുന്ന വരമഹാലക്ഷ്മി ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന വിശിഷ്ട വ്യക്തി സുഷമാ സ്വരാജ് ആയിരുന്നു. വെള്ളിയാഴ്ച ഈ ഉത്സവം നടക്കാനിരിക്കെ ആണ് സുഷമാ സ്വരാജിനെ മരണം കവര്‍ന്നത്.






