
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 22 പേര് മരിച്ചതായി മുഖ്യമന്ത്രി. പിണറായി വിജയന്. അടുത്ത 24 മണിക്കൂറും അതിശക്തമായ മഴയാണ് പ്രവചിച്ചുകൊണ്ട് കേന്ദ്രജലകമ്മീഷന്റെ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. രാത്രിയോടെ ശക്തി കുറഞ്ഞാലും മലയോര മേഖലകളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ്. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകാന്‍ ഇടയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലാകളിയാണ് അതിതീവ്ര മഴ പെയ്യുന്നത്. നാളെ കഴിഞ്ഞാല്‍ തീവ്രത കുറയാന്‍ സാധ്യതയുണ്ട്. 15ന് വീണ്ടു മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മഴക്കെടുതി അവലോകനം ചെയ്യാൻ ഉന്നതതല യോഗം ചേര്‍ന്ന ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഈ സാഹചര്യത്തില്‍ നാളെ ആലപ്പുഴയില്‍ നടത്താനിരുന്ന നെഹ്റു ട്രോഫി ജലമേള മാറ്റിവച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കഴിഞ്ഞവര്‍ഷം പ്രളയത്തെ തുടര്‍ന്നും ജലമേള മാറ്റിയിരുന്നു. കടല്‍ പ്രക്ഷുബ്ദമാകാനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. തീരദേശങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണം. ഇതുവരെ 315 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 5936 കുടുംബങ്ങളില്‍ നിന്ന് 22,165 പേര് ദുരിതാശ്വാസ ക്യാംപുകളില്‍. വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ പേര് ക്യാംപുകളില്‍. 9,951 പേര്.
ദുരിതാശ്വാസ ക്യാംപുകളില്‍ അത്യാവശ്യം സൗകര്യത്തിനുള്ള ഏകോപനം ജില്ലാകലക്ടര്‍ ചെയ്യുന്നു. സാധനങ്ങളുടെ ശേഖരണവും നടക്കുന്നു. വസ്ത്രം ബഡ്ഷീറ്റ്, പായ, മരുന്ന്, പാത്രങ്ങള്‍, കുടിവെള്ളം എന്നിവ ശേഖരിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ തുറന്നു. ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുന്നുണ്ട്. സഹായിക്കാനുള്ള വോളണ്ടിയര്‍മാര്‍ അധികൃതരുമായി ബന്ധപ്പെട്ടശേഷം സഹായത്തിനെത്തണം.
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും 24 സ്ഥലങ്ങളിലാണ് മലയോര മേഖലകളില്‍ ഇനിയും തുടരും. ആ മേഖലകളില്‍ പ്രത്യേക ശ്രദ്ധ നല്കി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തും. വയനാട് മേപ്പാടിയിലാണ് ഏറ്റവും വലിയ ഉരുള്‍പൊട്ടലുകള്‍. രണ്ട് കുന്നുകള്‍ക്ക് ഇടയിലുള്ള ചെറിയ കുന്ന് പൂര്‍ണ്ണമായും ഒലിച്ചുപോയി. ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. എയര്‍ഫോഴ്സിന്റെ സേവനവും എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ്, പോലീസ് വനം വകുപ്പ് ഉദ്യോഗസ്ഥരും മറ്റ് രക്ഷാപ്രവര്‍ത്തരും ഇപ്പോള്‍ മേപ്പാടിയിലുണ്ട്. റോഡ് തടസ്സമായതിനാല്‍ കാനനപാതയിലുടെ സ്ഥലത്തെത്തി. യന്ത്രഉപകരണങ്ങള്‍ ആവശ്യത്തിന് എത്തിക്കാന്‍ കഴിയുന്നില്ല.
പുത്തുമലയുടെ മറുഭാഗത്ത് ഉള്ളവര്‍ ഒറ്റപ്പെട്ടുപോയതായി റിപ്പോര്‍ട്ടുണ്ട്. അവരെ സുരക്ഷിത മേഖലയിലേക്ക് മാറ്റും. നിലമ്പൂരും പ്രശ്നങ്ങളുണ്ട്. ചാലക്കുടി പുഴയിലും വെള്ളമുയരാന്‍ സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് തന്നെയാണ് കൊടിയ പ്രളയം നേരിട്ടത്. അതിന്റെ പ്രത്യാഘാതം നേരിടാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും കടുത്ത ദുരിതം നേരിടുന്നത്. എന്നാല്‍ കഴിഞ്ഞതുപോലെയുള്ള തീവ്രമായ പ്രളയസ്ഥിതി ഇതുവരെയില്ല. എന്നാല്‍ മുന്‍കരുതലില്‍ അയവ് വരുത്താന്‍ പാടില്ല. കഴിഞ്ഞ വര്‍ഷം സ്വകീരിച്ച മുന്‍കരുതല്‍ ജാഗ്രതയോടെ പാലിക്കണം.
പ്രളയ ബാധിത ജില്ലകളില്‍ മന്ത്രിമാര്‍ക്ക് പ്രത്യേക ചുമതല നല്കി. അണക്കെട്ടുകളുടെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നു. കുറ്റ്യാടിയും പെരിങ്ങല്‍കുത്തും തുറന്നു. ഇടുക്കിയില്‍ 30% വെള്ളമേയുളളൂ. പമ്പയില്‍ 50%, കക്കി 25% ഷോളയാര്‍ 40%, ഇടമലയാര്‍ 40%, ബാണാസുരസാഗര്‍ 78% എന്നിങ്ങനെയാണ് ജലരിനപ്പ്. ബാണാസുര സാഗര്‍ ചിലപ്പോള്‍ ഉടനെതന്നെ തുറന്നേക്കാം. ഡാമുകള്‍ തുറന്നാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പിനുള്ള സംവിധാനം ഒരുക്കി.
തമിഴ്നാട്ടിലെ ഒരു കനാല്‍ തകര്‍ന്നുപോയിട്ടുണ്ട്. അതിനെ തുടര്‍ന്ന് ചാലക്കുടി പുഴയിലേക്ക് കൂടുതല്‍ വെള്ളമെത്തിയേക്കും. പെരിയാര്‍ നിറഞ്ഞൊഴുകുകയാണ്. ആലുവ, കാലടി എന്നിവിടങ്ങളില്‍ താഴ്ന്ന സ്ഥലങ്ങള്‍ വെള്ളത്തിനടിയിലായി. വാട്ടര്‍ അതോറിറ്റിയുടെ 58 ജലവിതരണ പദ്ധതികള്‍ തടസ്സപ്പെട്ടു. 1,66,000 കണക്ഷനുകളെ ബാധിച്ചു. വെള്ളം ഇറങ്ങിക്കഴിഞ്ഞേ അറ്റക്കുറ്റപ്പണി നടക്കൂ.
രക്ഷാപ്രവര്‍ത്തനത്തിലും ഭക്ഷണവിതരണത്തിലും സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു. അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ എത്രയും വേഗം മാറ്റിപ്പാര്‍പ്പിക്കാന്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം. മലയോര മേഖലയില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ തത്ക്കാലം യാത്രകള്‍ ഒഴിവാക്കണം.
ട്രാക്കുകളില്‍ മരണംവീണും വൈദ്യുതിബന്ധം തകരാറിലായതിനെയും തടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. അത്തരം സ്റ്റേഷനുകളില്‍ നിന്ന് കെ.എസ്.ആര്.ടി.സി ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രാക്കുകളിലെ തടസ്സം നീക്കാന്‍ റെയില്‍വേ അധികൃതരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മേപ്പാടി അടക്കമുള്ള സ്ഥലങ്ങളില്‍ ഹെലികോപ്ടര്മാര് പ്രത്യേക വൈദ്യൂസംഘത്തെ എത്തിക്കും. ഏതു സാഹചര്യവും നേരിടാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനവുമായി എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.