
ന്യൂഡല്‍ഹി: രാജ്യം സാമ്പത്തീക മാന്ദ്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആദ്യം തിരിച്ചടി നേരിട്ട വാഹനമേഖലയില്‍ അനേകര്‍ക്ക് തൊഴില്‍ നഷ്ടം. വാഹന വിപണി നഷ്ടത്തിലായതിനെ തുടര്‍ന്ന് മാരുതി സുസുക്കി കമ്പനിയില്‍ പണിയില്ലാതായത് 3,000 പേര്‍ക്ക്. താല്‍ക്കാലിക ജീവനക്കാരായിരുന്ന ഇവരുടെ കരാറുകള്‍ പുതുക്കേണ്ടെന്ന് കമ്പനി തീരുമാനം എടുത്തിരിക്കുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് പുറമേ ഉയര്‍ന്ന നികുതിയും കാര്‍ നിര്‍മ്മാണ ചെലവ് താങ്ങാന്‍ കഴിയാത്ത നിലയിലേക്ക് ഉയര്‍ന്നിരിക്കുകയാണെന്നാണ് കമ്പനിയുടെ പക്ഷം. വന്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന വാഹന വിപണി ജൂലൈയില്‍ കാണിച്ചത് നഷ്ടക്കണക്കുകളുടെ ഒമ്പതാം മാസമാണ്. നിര്‍മ്മാണ ചെലവ് കൂടിയതും വില്‍പ്പന മുരടിച്ചരിക്കുന്നതുമായ സാഹചര്യത്തില്‍ മാരുതി സുസുക്കിയെ പോലെ അനേകം കാര്‍ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം കുറച്ചിരിക്കുകയാണ്. വിപണിയില്‍ പുതിയ മാനദണ്ഡങ്ങള്‍ വരുന്നതോടെ പ്രകൃതി വാതകങ്ങള്‍ ഉപയോഗിക്കപ്പെടുന്നതും ഹൈബ്രിഡുമായ കാറുകളുടെ നിര്‍മ്മാണത്തിലേക്ക് തിരിയുകയാണ് കമ്പനികള്‍. ഈ വര്‍ഷം 50 ശതമാനം നിര്‍മ്മാണവും സിഎന്‍ജി വിഭാഗത്തിലെ കാറുകളാക്കി മാറ്റാനുള്ള ആലോചനയിലാണ് മാരുതി.
വാഹന വിപണി വലിയ പ്രതിസന്ധി നേരിടുകയാണെന്ന ഈ മാസം ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക കമ്പനികളും തങ്ങളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടാനും ഷിഫ്റ്റുകള്‍ കുറയ്ക്കാനും നിര്ബ്ബന്ധിതമായിരിക്കുന്നതായി പല റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. റോയിട്ടേഴ്സ് പോലെയുള്ള അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങളുടെ കണക്കുകള്‍ പ്രകാരം വാഹനം, സ്പെയര്‍ പാര്‍ട്സുകള്‍, വില്‍പ്പനക്കാര്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് ഏപ്രില്‍ മുതലിങ്ങോട്ട് 3,50,000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായത്.
നേരത്തേ കാര്‍, മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാണ മേഖലയില്‍ 15,000 പേര്‍ക്കും ഉപകരണ നിര്‍മ്മാണ മേഖലയില്‍ ഒരു ലക്ഷം പേര്‍ക്കും തൊഴില്‍ നഷ്ടമായതിന്റെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കണക്കുമുണ്ട്. ഷോറൂമുകളും മറ്റും അടച്ചു പൂട്ടേണ്ട സ്ഥിതിയില്‍ ഡീലര്‍മാരുടെ പക്ഷത്തും അനേകര്‍ക്ക് ജോലി പോയിട്ടുണ്ട്. വാഹന കമ്പനികള്‍ പ്രധാനമായും വെട്ടിക്കുറയ്ക്കുന്നത് താല്‍ക്കാലിക, കരാര്‍ ജീവനക്കാരെയാണ്. ഇന്ത്യന്‍ ഓട്ടോ വിപണിയുടെ ഏറ്റവും മോശമായ കാലം എന്നാണ് എക്സിക്യുട്ടീവുകളും നിലവിലെ സ്ഥിതിയെ വിശേഷിപ്പിക്കുന്നത്.
തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സ്ഥിതിയില്‍ രണ്ടാം ഇന്നിംഗ്സ് തുറന്നിരിക്കുന്ന നരേന്ദ്രമോഡി സര്‍ക്കാരിന് ഏറ്റവും വലിയ വെല്ലുവിളിയും ഇതായിരിക്കും. ജാപ്പനീസ് മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ യെമഹാ മോട്ടോഴ്സിനും ആന്റ് ഓട്ടോ കംപോണന്റ് നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനി വാലിയോ, സുബ്രോസ് എന്നിവര്‍ വിപണി മോശമായതിനെ തുടര്‍ന്ന് പിരിച്ചു വിട്ടത് 1,700 പേരെയാണ്. ജപ്പാനിലെ ഡെന്‍സോ കോര്‍പ്പ്, സുസുക്കി മോട്ടോര്‍ കോര്‍പ്പ് എന്നിവര്‍ 800 പേരെ പിരിച്ചു വിട്ടിരുന്നു. ഇന്ത്യന്‍ സ്പെയര്‍പാര്‍ട്സ് നിര്‍മ്മാതാക്കളായ വീ ജി കൗശിക്കോ 500 പേരെ കുറച്ചു. ഓട്ടോ മോട്ടീവ് വിതരണക്കാരായ വീല്‍സ് ഇന്ത്യയും താല്‍ക്കാലിക ജീവനക്കാരില്‍ നിന്നും 800 പേരെ കുറച്ചിട്ടുണ്ട്.
ഇന്ത്യന്‍ ആഭ്യന്തരോല്‍പ്പാദനത്തിന്റെ ഏഴ് ശതമാനം വഹിക്കുന്ന വാഹന വിപണി ഏറ്റവും മോശമായ നിലയിലേക്കാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ 15 ലധികം വരുന്ന വാഹന നിര്‍മ്മാതാക്കളിലെ ഏഴു ശതമാനത്തോളം താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി നഷ്ടമായി കഴിഞ്ഞു. ആഗസ്റ്റ് ആദ്യം ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട വാര്‍ത്തയില്‍ രണ്ടാഴ്ചയോളം ടാറ്റാ മോട്ടോഴ്സിന് നാലു പ്ളാന്റുകള്‍ അടച്ചിടേണ്ടി വന്നു. ഏപ്രിലിനും ജൂണിനും ഇടയില്‍ അഞ്ചു മുതല്‍ 13 ദിവസത്തോളം വിവിധ പ്ളാന്റുകളില്‍ നിര്‍മ്മാണം നടന്നില്ലെന്ന് മഹീന്ദ്രയും വ്യക്തമാക്കിയിരുന്നു.




