
ദോഹ: ഇതാണ് ഇന്ത്യന്‍ ചുണക്കുട്ടികള്‍. വിജയം നേടാനായില്ലെങ്കിലും വിജയത്തേക്കാള്‍ ഇരട്ടി മധുരമുള്ള ആവേശോജ്വല സമനില നേടിയിരിക്കിരിക്കുകയാണുകയാണ് ഇന്ത്യ. 2022 ഫുട്ബോള്‍ ലോകകപ്പിന്റെ യോഗ്യത മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനെയാണ് ഇന്ത്യന്‍ പുലിക്കുട്ടികള്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുരുപ്രീത് സിംഗ് സന്ധുവാണ് ഈ സകര്പ്പന് സമനിലയ്ക്ക് ഇന്ത്യയ്ക്ക് തുണയായത്. സുനില്‍ ഛേത്രിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചതും ഗുരുപ്രീത് തന്നെയായിരുന്നു. ലോകകപ്പ് ഫുട്ബോള്‍ യോഗ്യത റൗണ്ടില്‍ രണ്ടാം മത്സരത്തിലെ സമനിലയോടെ ഗ്രൂപ്പ് ഇയില്‍ ആദ്യ പോയിന്റ് നേടാനും ഇന്ത്യയ്ക്കായി. ആദ്യമത്സരത്തില്‍ ഒമാനോട് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.
മത്സരത്തില്‍ പന്ത് കൂടുതലും ഖത്തറിന്റെ കൈവശമായിരുന്നു. ഒരു ഡസനോളം ഗോള്‍ അവസരങ്ങളും ഖത്തറിന് ലഭിച്ചു. എന്നാല്‍ ഇന്ത്യന്‍ വല കാത്ത ഗുരുപ്രീത് ഖത്തറിന് ഒരവസരവും അനുവദിച്ചില്ല. തന്റെ നേരെ എത്തിയ ഷോട്ട് എല്ലാം ചാടിയും ഓടിയും മറിഞ്ഞും ഗുരുപ്രീത് തടഞ്ഞു. 97 മിനിറ്റ് നീണ്ട മത്സരത്തില്‍ 27 ഷോട്ടുകളാണ് ഗുരുപ്രീത് കാത്ത വലയിലേക്ക് ഖത്തര്‍ തൊടുത്തത്. എന്നാല്‍ ഒരെണ്ണം പോലും വലയ്ക്കുള്ളില്‍ കടത്താന്‍ ഗുരുപ്രീത് സമ്മതിച്ചില്ല.
സ്വന്തം തട്ടകത്തില്‍ മത്സരത്തിനിറങ്ങിയ ഖത്തറിന്, അതും ഏഷ്യന്‍ ചാമ്പ്യന്മാര്ക്ക് ജയത്തില്‍ കുറഞ്ഞതൊന്നും മതിയാവുമായിരുന്നില്ല. ഇന്ത്യയെ അനായാസം മറികടക്കാമെന്ന ഖത്തറിന്റെ ആഗ്രഹങ്ങള്‍ക്ക് ഗുരുപ്രീത് നെഞ്ച് വിരിച്ച് നിന്നതോടെ ഖത്തറിന്റെ പ്രതീക്ഷകള്‍ കാറ്റില്‍ പാറി. ആദ്യം മുതല്‍തന്നെ ഇന്ത്യന്‍ ഗോള്‍ പോസ്റ്റിലേക്ക് ഖത്തറിന്റെ മുന്‍നിര താരങ്ങള്‍ ഇരച്ചുകയറിയെങ്കിലും പ്രതിരോധത്തെയും വന്‍ മതില് പോലെ നിന്ന ഗോളി ഗുരുപ്രീതിനെയും മറികടക്കാന്‍ ഖത്തറിനായില്ല.
ഗുര്‍പ്രീത് മാത്രമല്ല, ഡിഫന്‍ഡര്‍ സന്ദേശ് ജിംഗനും ഉജ്വല ഫോമിലായിരുന്നു. മൂന്ന് മികച്ച സേവുകളാണ് ജിംഗന് ഇക്കുറി നടത്തിയത്. ഇതിനിടയില്‍ ചില മികച്ച പ്രത്യാക്രമണങ്ങളും ഇന്ത്യ പുറത്തെടുത്തു. സമനിലയോടെ ഗ്രൂപ്പില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. രണ്ട് മത്സരങ്ങളില്‍ നിന്നും നാല് പോയിന്റ് ഉള്ള ഖത്തര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്റുള്ള ഒമാന്‍ രണ്ടാം സ്ഥാത്തും. രണ്ട് കളികളില്‍ നിന്നും മൂന്ന് പോയിന്റുള്ള അഫ്ഗാനിസ്ഥാന് മൂന്നാം സ്ഥാനത്തുമുണ്ട്. ഏറ്റവും അവസാനക്കാരയ ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.


