
റാഞ്ചി: മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് ആരോപിച്ച് രണ്ടു വൈദികര്‍ക്കെതിരേ ജാര്‍ഖണ്ഡ് പോലീസ് കേസെടുത്ത സംഭവത്തില്‍ മലയാളി വൈദികനോട് ജാര്‍ഖണ്ഡ് പോലീസ് കാട്ടിയത് കൊടും ക്രൂരത. പേസ് മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയ് ജോണ്‍ വടക്കേടത്ത് പറമ്പിലിനാണ് പോലീസ് കസ്റ്റഡിയിലും ജയിലിലുമായി പീഡിപ്പിച്ചത്. ഗുരുതരമായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വൈദികനെ കേസില്‍ ജാമ്യം കിട്ടിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ എത്തിച്ച് വിദഗ്ദ്ധചികിത്സ നല്‍കാനുള്ള ശ്രമം തുടരുകയാണ്.
ഭഗല്‍പൂര്‍ രൂപതയുടെ കീഴിലുള്ള രാജധ മിഷനില്‍ ഒന്നരവര്‍ഷമായി വൈദികനായി പ്രവര്‍ത്തിച്ചു വരികയാണ് ബിനോയ് ജോണ്‍. ഈ മാസം ആദ്യമായിരുന്നു മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് പോലീസ് കേസെടുത്തത്. അതേസമയം ഇത് കള്ളക്കേസാണെന്നും കസ്റ്റഡിയില്‍ ഇട്ട് തന്നെ കൊല്ലാനായിരുന്നു പോലീസ് ശ്രമിച്ചതെന്നും വൈദികന് ആരോപിക്കുന്നു. ലാര്മട്ടിയയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിലായിരിക്കുന്ന വൈദികന് തിങ്കളാഴ്ച ജാമ്യം കിട്ടി. യാത്ര ചെയ്യാനുള്ള ആരോഗ്യം കിട്ടിയാല്‍ ഉടന്‍ നാട്ടിലേക്ക് കൊണ്ടുവരാനാണ് നീക്കം.
കസ്റ്റഡിയിലും ജയിലില്‍ ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടി വന്നതെന്നാണ് ബിനോയ് ജോണ്‍ പറയുന്നത്. പേസ്മേക്കറിന്റെ സഹായത്തോടെ ജീവിക്കുന്ന തന്നെ ജയിലിലെ കംപൗണ്ടറാണ് ചികിത്സിച്ചതെന്നും പറയുന്നു. ജയിലില്‍ നിന്നും വെറും രണ്ടു മിനിറ്റ് യാത്ര ചെയ്താല്‍ ജില്ലാ ആശുപത്രിയില്‍ എത്താമെന്നിരിക്കേ കടുത്ത നെഞ്ചുവേദന ഉണ്ടായപ്പോള്‍ പനിക്കുള്ള ഗുളിക തന്നു. ഒടുവില്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ഇല്ലെങ്കില്‍ മരിച്ചുപോകുമെന്നും കരഞ്ഞു പറഞ്ഞപ്പോള്‍ ജയിലര്‍ ഇടപെട്ടതിനാലാണ് രക്ഷപ്പെട്ടതെന്നും ബിനോയ് പറയുന്നു.
ഈ മാസം 3 ന് മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ച രണ്ടു പേര് അറസ്റ്റിലായെന്ന രീതിയില്‍ ജാര്‍ഖണ്ഡിലെ മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തയെക്കുറിച്ച് വൈദികന് പറയുന്നത് ഇങ്ങിനെയാണ്. ആറാം തീയതി രാവിലെ കുര്‍ബാന കഴിഞ്ഞ നില്ക്കുമ്പോള് പൊലീസ് വന്നു. ഗൊദ്ദ ജില്ല എസ്പിക്കു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നും സ്റ്റേഷനില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. ഒരു സഹായിക്കൊപ്പം പിറ്റേന്ന് രാവിലെ 8 മണിക്ക് സ്റ്റേഷനില്‍ എത്തിയ വൈദികനെ പിറ്റേന്ന് ഉച്ചവരെ സ്റ്റേഷനില്‍ ഇരുത്തി.
പ്രവേശന കവാടത്തില്‍ വച്ചു തന്നെ തല കറുത്ത തുണികൊണ്ടു മൂടിയ ശേഷം കൈവിലങ്ങ് അണിയിച്ചാണ് എസ്പിയുടെ മുന്നിലെത്തിച്ചത്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയ എസ്പി മതപരിവര്‍ത്തനത്തിന് രണ്ടു പേര് അറസ്റ്റില്‍ എന്ന രീതിയില്‍ കറുത്ത തുണി മാറ്റി ഞങ്ങളുടെ ചിത്രം പകര്‍ത്താന്‍ എസ്പി മാധ്യമങ്ങള്‍ക്ക് അവസരമൊരുക്കി. തുടര്‍ന്നായിരുന്നു ആരോഗ്യം മോശമായ സ്ഥിതിയിലുള്ള ആളാണെന്ന പരിഗണന പോലും കാട്ടാതെ പോലീസ് പീഡിപ്പിച്ചത്. മരണത്തിന്റെ വക്കിലെത്തിയപ്പോഴാണ് പോലീസ് ഡോക്ടറുടെ സഹായം തേടാന്‍ സന്നദ്ധരായത്.
കസ്റ്റഡിയില്‍ ആരോഗ്യം മോശമായപ്പോള്‍ ജില്ലാ ആശുപത്രിയിലെത്തിച്ച പോലീസുകാര്‍ ഡോക്ടറെ കാണിക്കാതെ ചീട്ടെഴുതി വാങ്ങി മജിസ്ട്രേട്ടിനു മുന്‍പാകെ ഹാജരാക്കി. വൈദ്യപരിശോധന നടത്തിയില്ലെന്നു മജിസ്ട്രേട്ടിനോടു ഞാന്‍ പറഞ്ഞപ്പോള്‍, അദ്ദേഹം പൊലീസിനോടു ചൂടായി. ഹൃദ്രോഗിയാണെന്നും പേസ്മേക്കറിന്റെ സഹായത്തോടെയാണു ജീവിക്കുന്നതെന്നും മജിസ്ട്രേട്ടിനോടു ഞാന്‍ പറഞ്ഞപ്പോള്‍, ജയിലില്‍ നല്ല സൗകര്യങ്ങളുണ്ടെന്നു പറഞ്ഞ് മജിസ്ട്രേട്ട് ഞങ്ങളെ റിമാന്‍ഡ് ചെയ്തു.
ജയിലിലെത്തിച്ച് ഏഴാം ദിനം എനിക്ക് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടു. ജയിലിലെ കംപൗണ്ടര്‍ എത്തി തുടയില്‍ വേദനസംഹാരി കുത്തിവച്ചു. പിന്നീട് കുഴഞ്ഞു വീഴുകയും ഞായറാഴ്ച നില വഷളാകുകയും ചെയ്തു. അവശനായിട്ടും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. ഒടുവില്‍ ജയിലര്‍ മുണ്ട സാഹിബ് ഇടപെട്ടാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ച് ഛര്‍ദ്ദിച്ച് അവശനായതോടെയായിരുന്നു അഡ്മിറ്റ് ചെയ്തത്.
പിറ്റേന്നു ജാമ്യത്തിനു ശ്രമിച്ചെങ്കിലും ജാമ്യം നിഷേധിക്കാനായിരുന്നു എസ്പിയുടെ നീക്കമെന്നും കസ്റ്റഡിയില്‍ വെച്ചു തന്നെ കൊല്ലാനായിരുന്നു ശ്രമമെന്നും വൈദികന് ആരോപിക്കുന്നു. 2010ല്‍ ആണു മിഷന് സ്ഥാപിക്കുന്നതിനായി രൂപത ഇവിടെ 22 ഏക്കര്‍ സ്ഥലം വാങ്ങിയത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. ആഴ്ചകള്‍ക്ക മുമ്പ് ഇവിടെയെത്തിയ ചിലര്‍ മതില് തകര്‍ത്തിരുന്നു. സ്ഥലം വിട്ടുതരില്ലെന്നും നിര്‍മാണം നടത്താന്‍ അനുവദിക്കില്ലെന്നുമൊക്കെ അവര്‍ ഉച്ചത്തില്‍ പറഞ്ഞു. പിന്നാലെ ഇവര്‍ ഗൊദ്ദ ജില്ലയിലെ ദേവദാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിക്കുകയും സ്ഥലം വാങ്ങിയതു സംബന്ധിച്ച എല്ലാ രേഖകളും പൊലീസിനെ കാട്ടേണ്ടി വരികയും ചെയ്തിരുന്നു. വസ്തുവുമായി ബന്ധപ്പെട്ട് കേസുണ്ടായില്ലെങ്കിലും മതപരിവര്‍ത്ത കേസില്‍ പെടുത്തിയായിരുന്നു പീഡനം.






