
മാദക റാണിയായ സില്‍ക്ക് സ്മിത ലോകത്തോട് വിടപറഞ്ഞിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുകയാണ്. ഒരു സാരിത്തുമ്പില്‍ ജീവിതം അവസാനിപ്പിക്കുമ്പോള്‍ അവരോടൊപ്പം ആരും ഉണ്ടായിരുന്നില്ല. 1996ലാണ് അവര്‍ ജീവിതം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് സില്‍ക് സ്മിത മരിച്ചിട്ട് 23 വര്‍ഷം തികഞ്ഞു. ഇപ്പോള്‍ ഡോ. ഷിനു ശ്യാമളന് സില്‍ക് സ്മിതയെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ഒരു കാലത്തു അവള് കടിച്ച ആപ്പിള്‍ ലേലത്തില്‍ വാങ്ങുവാന്‍ വരെ ആളുകള്‍ തിടുക്കം കാട്ടി. അവളണിഞ്ഞ വസ്ത്രങ്ങള്‍ സ്വന്തമാക്കുവാനായി പലരും കാത്തു നിന്നു.
ഈ തിടുക്കവും പരാക്രമവുമൊക്കെ അല്‍പ്പായുസ്സേയുണ്ടായിരുന്നുള്ളൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പോലും അധികമാരും അവരുടെ ഇരുപത്തിമൂന്നാം ചരമവാര്‍ഷികത്തില്‍ അവരെ കുറിച്ചു അധികം എഴുതി കണ്ടില്ല. അവര്‍ മരിച്ചു കിടന്ന ആശുപത്രിയില്‍ പോലും അധികമാരും ഉണ്ടായിരുന്നില്ല.
ചാരുശ്രീ എന്ന അവരുടെ അയല്‍വാസി എഴുതിയ ബ്ലോഗില്‍ സ്മിതയെ കുറിച്ചു പറയുന്നത് നാം അറിയേണ്ടതാണ്. ഇവരുടെ വീട് കഴിഞ്ഞു വേണമത്രെ സ്മിതയുടെ വീട്ടിലേയ്ക്ക് പോകുവാന്‍. ആ വഴി വരുന്ന ചിലര്‍ അവരോട് പലപ്പോഴും സ്മിതയുടെ വീട്ടിലേയ്ക്കുള്ള വഴി ചോദിക്കുമായിരുന്നത്രെ. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ മുതല്‍ നാട്ടിലെ പലരും അവരെ സഹായത്തിന് വേണ്ടി കാണാന്‍ വന്നിരുന്നു. അവര്‍ ഉദാരമായി സഹായങ്ങള്‍ നല്‍കിയിരുന്നു. ഒരിക്കല്‍ ആന്ധ്രയില്‍ നിന്ന് നാട്ടില്‍ നിന്ന് രക്ഷപ്പെട്ട് ഓടി വന്നൊരു പെണ്‍കുട്ടിക്ക് അവര്‍ സ്നേഹവും പണവും സഹായവും നല്‍കിയത് അവര്‍ പരാമര്‍ശിക്കുന്നു. സ്ഥിരമായി അമ്പലത്തില്‍ പോവുകയും ചെയ്തിരുന്നതായി അവര്‍ ഓര്‍ക്കുന്നു.(ബ്ലോഗിന്റെ ലിങ്ക് കമെന്റില്‍ ഉണ്ട്)
ഞാന്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ 'സില്‍ക്ക് സ്മിത' മരിച്ചെന്ന് കേട്ടപ്പോള്‍ ടി. വി യില്‍ കാണുന്ന അതി സുന്ദരിയായ 'ഏഴുമല പൂഞ്ചോല' എന്ന ഗാനവും ആ ഗാനത്തിനൊത്തു ചുവടുവെക്കുന്ന നടിയെയുമാണ് ഓര്‍മ്മ വന്നത്.
എന്തൊരു സുന്ദരിയായിരുന്നു അവര്‍. ഈ കാലത്തെ പോലെ ജിമ്മോ, പേഴ്സണല്‍ ട്രെയിനറോ, പേഴ്സണല്‍ മേക്ക് ആപ്പ് ആര്‍ട്ടിസ്റ്റോക്കെ അന്നുണ്ടായിരുന്നോ? അറിയില്ല. പക്ഷെ അവര്‍ക്ക് ആ ശരീരം കടഞ്ഞെടുത്ത ശില്പം പോലെയായിരുന്നു.
അവളുടെ ചരമ വാര്‍ഷികം പോലും അധികമാരും ആഘോഷിച്ചു കണ്ടില്ല. അങ്ങനെയാണ് സ്മിതയെ കുറിച്ചു വീണ്ടും എഴുതണമെന്ന് എനിക്ക് തോന്നിയത്.
മനുഷ്യന്റെ കാഴ്ചപ്പാടും ചിന്തകളും ഇനിയുമേറെ മാറേണ്ടിയിരിക്കുന്നു. വസ്ത്രത്തിന്റെ അളവ് നോക്കി സ്ത്രീയെ വിലയിരുത്തുന്നവര്‍ ഇനിയുമുണ്ടെന്ന് ഓര്‍മ്മപ്പെടുത്തലാണിത്. അവള്‍ക്കുമുണ്ടായിരുന്നു ഒരു മനസ്സും ഹൃദയവും. അധികമാരും കാണാതെ പോയ ഒന്ന്.
ഡോ. ഷിനു ശ്യാമളന്






