
കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ പൊതുമരാമത്ത് മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളുമായി അന്വേഷണസംഘം. പാലം പണിയില്‍ 56 ലക്ഷം രൂപ സര്‍ക്കാരിനു നഷ്ടമുണ്ടാക്കിയത് ഇബ്രാഹിംകുഞ്ഞിന്റെ ഇടപെടല്‍ മൂലമാണെന്ന പുതിയ കണ്ടെത്തല്‍ വിജിലന്‍സ് സംഘം ഹൈക്കോടതിയില്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചു. ഇതില്‍ ഗൂഢലക്ഷ്യമുണ്ടെന്നും മുന്‍ മന്ത്രിയുടെ ഇടപെടലില്‍ സംശയമുണ്ടെന്നും വിജിലന്‍സ്.
ആദ്യം നല്കിയ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ പിന്തുണയ്ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് വന്‍ വിവാദമായതോടെയാണ് പുതുക്കിയ സത്യവാങ്മൂലം ഇക്കഴിഞ്ഞ വെള്ളിയാഴ്ച സമര്‍പ്പിച്ചത്.
മേല്‍പ്പാലം അഴിമതിയില്‍ റിമാന്‍ഡില്‍ കഴിയുന്ന പൊതുമരാമത്ത് മുന്‍സെക്രട്ടറി ടി.ഒ. സൂരജിന്റെ മൊഴികളാണ് ഇബ്രാഹിംകുഞ്ഞിനെ വെട്ടിലാക്കിയത്. പക്ഷേ, സൂരജിന്റെ മൊഴികളെ തള്ളിയായിരുന്നു ആദ്യം വിജിലന്‍സ് സംഘം സത്യവാങ്മൂലം നല്‍കിയത്. ഹൈക്കോടതിയില്‍ സൂരജ് സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ഇബ്രാഹിംകുഞ്ഞിനെതിരേ ആദ്യം പരാമര്‍ശിച്ചത്. പിന്നീട് വിജിലന്‍സ് കോടതിയില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഹാജരാക്കി പുറത്തുപോകുമ്പോള്‍ മുന്‍മന്ത്രിക്കു നേരേ വീണ്ടും ആരോപണം ഉന്നയിച്ചു. ഇതേ തുടര്‍ന്നാണ് വിജിലന്‍സ് ഇതിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൂരജിനെ ജയിലില്‍ചെന്നു കണ്ട് ചോദ്യംചെയ്തത്. തുടര്‍ന്നു കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ പുതുക്കിയ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഇതിലാണ് 56 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമാക്കിയത് ഇബ്രാഹിംകുഞ്ഞാണെന്ന കുറ്റപ്പെടുത്തല്‍.
പാലം പണിത ആര്.ഡി.എസ്. കമ്പനിക്ക് മുന്‍കൂറായി 8.25 കോടി നല്‍കിയത് അഴിമതിയാണെന്നു കണ്ടെത്തിയാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. മൂന്‍കൂര്‍ തുക നല്കാന് കരാറില്‍ പറയുന്നില്ലായിരുന്നു.
മന്ത്രി പറഞ്ഞിട്ടാണ് കരാര്‍ കമ്പനിക്ക് 8.25 കോടി രൂപ മുന്‍കൂര്‍ നല്‍കിയതെന്നും ഇതിനുവേണ്ടി ശിപാര്‍ശ ചെയ്തത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്പറേഷന് ചെയര്‍മാനായിരുന്ന മുഹമ്മദ് ഹനീഷ് ആയിരുന്നെന്നും സൂരജ് മൊഴി നല്‍കിയിരുന്നു. സൂരജ് അതേ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണെന്നും പുതുക്കിയ സത്യവാങ്മൂലത്തില്‍ വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.






