
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി.സ്ഥാനാര്‍ഥിയാകുമെന്നു കരുതിയിരുന്ന കുമ്മനം രാജശേഖരന് ഒഴിവാക്കപ്പെട്ടത് അവസാന നിമിഷം. കോഴ വിവാദത്തിലെ സസ്പെന്‍ഷനുശേഷം മടങ്ങിയെത്തി മണ്ഡലത്തില്‍ കണ്ണുവച്ചിരുന്ന പാര്‍ട്ടി സെക്രട്ടറി വി.വി. രാജേഷിനായി ചരടുവലി മുറുകിയ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്. സുരേഷിനെ രംഗത്തിറക്കുകയായിരുന്നുവെന്നാണ് സൂചന. കോന്നിയില്‍ കെ. സുരേന്ദ്രന്‍കൂടി കളത്തിലിറങ്ങിയതോടെ പാര്‍ട്ടി കേരളഘടകത്തില്‍ മുരളീധരപക്ഷം കരുത്തുകാട്ടി.
അഞ്ചു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചപ്പോള്‍ വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന് ഒഴിവാക്കപ്പെട്ടത് എതിരാളികളെപ്പോലും അമ്പരപ്പിച്ചു. പൂഴിക്കടകന്‍ പ്രയോഗത്തില്‍ ആദ്യമൊന്നു പകച്ചെങ്കിലും അസാമാന്യ രാഷ്ട്രീയ മെയ്വഴക്കത്തോടെ സുരേഷിനു പിന്തുണ പ്രഖ്യാപിച്ച് കുമ്മനം അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനായി.
മത്സരത്തിനില്ലെന്ന് ആദ്യം മുതല്‍ ആവര്‍ത്തിച്ചിരുന്ന കുമ്മനത്തിനുമേല്‍ കടുത്ത സമ്മര്‍ദം ചെലുത്തിയാണ് സ്ഥാനാര്‍ഥിയാകാന്‍ സമ്മതിപ്പിച്ചത്. ഗൃഹസമ്പര്‍ക്കം അടക്കമുള്ളവയില്‍ സജീവമായതിനു പിന്നാലെയായിരുന്നു അപ്രതീക്ഷിത ഒഴിവാക്കല്‍. ഇതു കുമ്മനവും പ്രതീക്ഷിച്ചിരുന്നില്ലെന്നു സംസ്ഥാന ഓഫീസില്‍നിന്ന് പുറത്തേക്കുവന്നപ്പോഴുള്ള അദ്ദേഹത്തിന്റെ മുഖഭാവത്തില്ത്തന്നെ വ്യക്തം. കുമ്മനം മത്സരിക്കണമെന്നു നിര്‍ദേശിച്ച ആര്.എസ്.എസിനും തീരുമാനം തിരിച്ചടിയായി.
കോഴവിവാദത്തില്‍പ്പെട്ട് സസ്പെന്‍ഷനിലായിരുന്ന വി.വി. രാജേഷ് പാര്‍ട്ടിയില്‍ തിരികെയെത്തിയതു മുതല്‍ കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പമാണു നിലകൊണ്ടത്. ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതുമുതല് രാജേഷിനൊപ്പം എസ്. സുരേഷും വട്ടിയൂര്‍ക്കാവില്‍ സജീവമായിരുന്നു. ഇതിനിടെ തങ്ങള്‍ക്കൊപ്പമുള്ള രാജേഷിനായി മുരളീധരപക്ഷം കേന്ദ്രനേതൃത്വത്തിനു മുന്നില്‍ ശക്തമായ വാദമുയര്‍ത്തി. ഇതോടെ കുമ്മനത്തെ ഒഴിവാക്കി ഒത്തുതീര്‍പ്പു സ്ഥാനാര്‍ഥിയായി സുരേഷിനെ രംഗത്തിറക്കുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും മത്സരിച്ച കുമ്മനത്തിന്റെ പ്രകടനം പാര്‍ട്ടി പ്രതീക്ഷിച്ച നിലവാരത്തിലേക്കുയരാതിരുന്നത് അദ്ദേഹത്തിനു തിരിച്ചടിയായെന്നും വിലയിരുത്തലുണ്ട്.
തിരുവനന്തപുരം മേയര്‍ കൂടിയായ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.കെ. പ്രശാന്തും കോണ്‍ഗ്രസിലെ കെ. മോഹന്‍ കുമാറും തമ്മിലുള്ള മത്സരത്തിനിടയിലൂടെ സുരേഷിനെ സുരക്ഷിതമായി നിയമസഭയില്‍ എത്തിക്കാമെന്നാണു ബി.ജെ.പി. കരുതുന്നത്. മണ്ഡലത്തില്‍ ശക്തമായ പിന്തുണയുള്ള സുരേഷ് മികച്ച സംഘാടകനാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒ. രാജഗോപാലിലൂടെ നടാടെ താമര വിരിയിക്കാനും വട്ടിയൂര്‍ക്കാവിലും കഴക്കൂട്ടത്തും രണ്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതും സുരേഷിന്റെ സംഘടനാപാടവത്തിനു തെളിവാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 35 സീറ്റ് നേടി 100 വാര്‍ഡുകളുള്ള തിരുവനന്തപുരം നഗരസഭയില്‍ ബി.ജെ.പി. പ്രധാന പ്രതിപക്ഷമായതിനു പിന്നിലും സുരേഷിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനമാണെന്നതും അനുകൂലഘടകമായി.
ശബരിമല സമരനായകനെന്ന പ്രതിഛായയുമായി കെ.സുരേന്ദ്രന് ബി.ജെ.പി. സ്ഥാനാര്‍ഥിയായി എത്തിയതോടെ കോന്നി മണ്ഡലത്തിനു െകെവന്നതു ാമര്‍ പരിവേഷമാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി തങ്ങള്‍ക്കു ഗുണകരമാകുമെന്നും മണ്ഡലം പിടിച്ചടക്കാമെന്നുമുള്ള കണക്കുകൂട്ടലുകളാണു കെ. സുരേന്ദ്രനെ രംഗത്തിറക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ മത്സരിച്ച സുരേന്ദ്രന് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ച നിയമസഭാ മണ്ഡലമാണ് കോന്നി. ഇവിടെ 46,540 വോട്ട് നേടിയ സുരേന്ദ്രനും ഇടതുപക്ഷത്തെ വീണാ ജോര്‍ജുമായുള്ള വ്യത്യാസം 460 വോട്ടും ജയിച്ചു കയറിയ ആന്റോ ആന്റണിയുമായുള്ള വ്യത്യാസം 2460 വോട്ടുമായിരുന്നു. ഈ സാഹചര്യങ്ങളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനു തോറ്റ മഞ്ചേശ്വരത്തെക്കാള്‍ സുരേന്ദ്രനു കോന്നിയില്‍ ജയസാധ്യത കല്പ്പിക്കാന് കേന്ദ്ര നേതൃത്വത്തെ പ്രേരിപ്പിച്ചത്.
കോന്നിയില്‍ കോണ്‍ഗ്രസും സി.പി.എമ്മും അഭിമുഖീകരിക്കുന്ന കടുത്ത വിഭാഗീയതയിലും ബി.ജെ.പി. പ്രതീക്ഷ പുലര്‍ത്തുന്നു. സി.പി.എം. സ്ഥാനാര്‍ഥി കെ.യു. ജനീഷ്കുമാര്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് അനഭിമതനാണെന്നാണ് സൂചന. സീറ്റ് നഷ്ടമായ എം.എസ്. രാജേന്ദ്രന്റെ നേതൃത്വത്തിലുള്ളവരും അതൃപ്തരാണ്. സമാന അവസ്ഥയിലാണ് കോണ്‍ഗ്രസും. പി. മോഹന്രാജിനോടു മുഖംതിരിക്കുന്ന അടൂര്‍ പ്രകാശ് അനുകൂലികളുടെ അസന്തുഷ്ടി സുരേന്ദ്രന് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് ബി.ജെ.പി. കണക്കുകൂട്ടല്‍. മണ്ഡലത്തിലെ സാമുദായിക സമവാക്യവും സുരേന്ദ്രനെ തുണയ്ക്കുമെന്നാണു കരുതുന്നത്.






