
മുംബൈ: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോ ഓപറേറ്റീവ് ബാങ്ക് (പിഎംസി) തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്ക് ബോര്‍ഡ് അംഗങ്ങളുടെ വസതികളിലും പ്രമുഖ സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. മുംബൈയില്‍ ആറിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ബാങ്ക് ബോര്‍ഡ് അംഗങ്ങളുടെ വസതികള്‍, ഹൗസിംഗ് ഡെവലപ്മെന്റ് ആന്റ് ഇന്‍ഫ്രാട്രക്ചര്‍ ലിമിറ്റഡജ് (എച്ച്ഡിഐഎല്‍) പ്രൊമോട്ടര്‍മാരുടെ വസതികളും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടക്കുന്നത്. 2,000-2,500 കോടി രൂപയുടെ വായ്പ തട്ടിപ്പു നടന്നുവെന്നാണ് സൂചന.
പിഎംസി തട്ടിപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസിലെ സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന വിഭാഗമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്മെന്റ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിഎംസി ബാങ്കിന്റെ കണക്കില്‍ കാണിക്കാത്ത നിര്‍ജീവ ആസ്തികള്‍. വ്യാജ വായ്പകള്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ തുടങ്ങിയ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് പരിശോധിക്കുന്നുണ്ട്.
എച്ച്ഡിഐഎല്‍ പ്രൊമോട്ടര്‍മാരായ രാകേഷ് വദ്വാന്, മകന് സാരംഗ് എന്നിവരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് വായ്പ തട്ടിപ്പ് പുറത്തറിയുന്നത്. ഇരുവര്‍ക്കുമെതിരെ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇന്നലെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ബാങ്കില്‍ നിന്ന് ഇവരുടെ വ്യക്തിഗത അക്കൗണ്ടുകളിലേക്ക് പണം ഇടപാട് ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവര്‍ക്ക് ഇത്തരത്തില്‍ 44 ഓളം അക്കൗണ്ടുകള്‍ ഉണ്ടെന്നും അവയെല്ലാം രഹസ്യ പാസ്വേര്ഡ് ഉപയോഗിച്ച് സംരക്ഷിച്ചിരിക്കുന്നവയാണെന്നും പോലീസ് പറയുന്നു. ഈ അക്കൗണ്ടുകളില്‍ നിന്ന് ഇവരുമായും എച്ച്ഡിഐഎലുമായി ബന്ധപ്പെട്ട മറ്റിടങ്ങളിലേക്ക് പണം കടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.






