
കോഴിക്കോട് : കൂടത്തായി കൂട്ടക്കൊലയില്‍ തനിക്ക് ഏറ്റവും പക തോന്നിയത് ഭര്‍ത്താവ് റോയിയൂടെ അമ്മാവന് മഞ്ചാടി മാത്യുവിനോടായിരുന്നെന്ന് മുഖ്യപ്രതി ജോളി. ടോം തോമസിന്റെ മരണത്തില്‍ തന്നെ ഏറ്റവും സംശയിച്ചിരുന്നതായും തന്റെ ആണ്‍സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നത് ഏറ്റവും എതിര്‍ത്തിരുന്നത് മാത്യു ആണെന്നും ജോളി പോലീസിന് മൊഴി നല്കി.
ടോംതോമസിന്റെ സഹോദരനും ഷാജുവിന്റെ പിതാവുമായ സഖറിയാസ് വീട്ടില്‍ വരുന്നത് മാത്യു എതിര്‍ത്തിരുന്നു. സഖറിയാസിനെ വീട്ടില്‍ കയറ്റരുതെന്ന് ടോം തോമസ് പറഞ്ഞിരുന്നില്ലേ എന്ന് മാത്യൂ ചോദിക്കുമായിരുന്നു. ഇതിനൊപ്പം തന്നെ നിരീക്ഷിക്കുകയൂം തന്റെ ബന്ധങ്ങളില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ടോം തോമസിന്റെ മരണത്തില്‍ തന്നെ സംശയമുണ്ടെന്ന് മാത്യു പലരോടും പറഞ്ഞു. താനുമായി അടുപ്പത്തിലായിരുന്നതിനാല്‍ മാത്യുവിന്റെ പിതൃസഹോദര പൂത്രന് ഷാജി വഴി മാത്യു ഇക്കര്യം പലരോടും പറഞ്ഞതായി ജോളി മനസ്സിലാക്കുകയും ചെയ്തു. ഇതോടെയാണ് മഞ്ചാടി മാത്യുവിനെ കൊല്ലാന്‍ തീരുമാനിച്ചത്.
ഇതിനായി ആദ്യം മാത്യുവുമായി അടുപ്പമുണ്ടാക്കുകയാണ് ചെയ്തത്. തന്റെ വീഴ്ചയില്‍ കരഞ്ഞുകൊണ്ട് ക്ഷമ ചോദിച്ചതോടെ മാത്യൂവീണു. ഈ അടുപ്പം മുതലാക്കി ഒരു ദിവസം ഭാര്യ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ സയനൈഡ് ചേര്‍ത്ത് കപ്പ വേവിച്ചു കൊടുക്കുകയായിരുന്നു. ആഹാരം വീട്ടികൊണ്ടുപോയി നല്കിയ ശേഷം മടങ്ങിപ്പോന്നു. കപ്പ കഴിച്ച ശേഷം മാത്യു ഛര്‍ദ്ദിച്ചു. ഈ ശബ്ദം കേട്ടുകൊണ്ട് ഓടിച്ചെല്ലുന്നത് പോലെ ചെല്ലുകയും മാത്യൂ തറയില്‍ കിടന്നു പിടയുന്ന വിവരം അയല്‍ക്കാരെ അറിയിക്കുകയുമായിരുന്നു. ഓടി വന്നവരോട് നെഞ്ചു പൊട്ടിപ്പോകുന്നേ എന്ന് മാത്യൂ പറഞ്ഞതായി അറിയിക്കുകയും ചെയ്തു.
സയനൈഡ് ചേര്‍ത്തായിരുന്നു ആഹാരം നല്‍കിയത് എന്നതിനാല്‍ മാത്യു മരിക്കുമെന്ന തനിക്ക് ഉറപ്പായിരുന്നു. തുടര്‍ന്ന്് താന്‍ പറഞ്ഞതെല്ലാം ഓടിവന്നവര്‍ വിശ്വസിക്കുകയൂം ഹൃദയസ്തംഭനം മൂലം മരിച്ചതാണെന്ന തന്റെ വാദം വിശ്വസിക്കുകയുമായിരുന്നെന്ന് ജോളി പോലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞു. മാത്യുവിനോടും സഹോദരിയും ഭര്‍ത്തൃമാതാവുമായ അന്നമ്മയോടും ആയിരുന്നു ഏറ്റവും കൂടുതല്‍ വൈരാഗ്യം. അതുകഴിഞ്ഞാല്‍ ഭര്‍ത്താവ് റോയിയോട് ആയിരുന്നെന്നും ജോളി പോലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.






