
വാഷിംഗ്ടണ്‍: അമേരിക്കയുടെ ഏറ്റവും വലിയ എതിരാളികളില്‍ ഒരാളായ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റിന്റെ ഫോട്ടോയുടെ പേരില്‍ വിവാദം. ബാഗ്ദാദി വേട്ട ട്രംപ് കാണുന്ന രീതിയില്‍ വൈറ്റ്ഹൗസ് പുറത്തു വിട്ട ഫോട്ടോ തട്ടിപ്പാണെന്നും നേരത്തേ അമേരിക്കന്‍ സീലുകള്‍ നടത്തിയ ബിന്ലാദന് വേട്ട ഒബാമയും ഹിലരി ക്ളിന്റണും ഇരുന്നു കാണുന്നതിന്റെ പുറത്തു വന്ന ഫോട്ടോ പോലെ മറ്റൊന്ന് സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു ഇതെന്ന ആരോപിച്ച് ട്രംപിന്റെ വിമര്‍ശകരാണ് രംഗത്ത് വന്നത്.
മുന്‍ പ്രസിഡന്റുമാരായിരുന്ന ഒബാമയുടേയും റൊണാള്‍ഡ് റെയ്ഗന്റെയും കാലത്ത് വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥനും മുഖ്യ ഫോട്ടോഗ്രാഫറും ഒക്കെ ആയിരുന്ന പീറ്റ് സൂസയാണ് ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ട്രംപിന്റെ കടുത്ത വിമര്‍ശകനായ പീറ്റ് ഫോട്ടോ കൃത്രിമമാണെന്നും ട്രംപിന് വേണ്ടി ചമച്ചതാണെന്നുമാണ് ആരോപിച്ചത്. ബാഗ്ദാദിയെ തേടി അമേരിക്കന്‍ സൈനികര്‍ സിറിയയിലെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡ് തത്സമയം ട്രംപ് കണ്ടിരുന്നു എന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ട്. എന്നാല്‍ പുറത്തു വന്ന വാര്‍ത്തയുടെ ടൈംലൈന്‍ ചൂണ്ടിക്കാട്ടിയാണ് ആക്ഷേപം ഉന്നയിച്ചത്.
അമേരിക്കന്‍ സൈന്യത്തിലെ ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പം ട്രംപ് നിര്‍വ്വികാരമായി ഇരിക്കുന്ന ചിത്രമാണ് പുറത്തുവന്നത്. എന്നാല്‍ ഈ ചിത്രം എടുത്തത് ശനിയാഴ്ച അമേരിക്കന്‍ സമയം വൈകിട്ട് 5.05 നാണെന്നും അമേരിക്കന്‍ സൈന്യം ബാഗ്ദാദി വേട്ട നടത്തിയത് അമേരിക്കന്‍ സമയം 3.30 നാണെന്നുമാണ് വാദിക്കുന്നത്. അതായത് ബാഗ്ദാദി വേട്ട കഴിഞ്ഞ് 90 മിനിറ്റിന് ശേഷം പോസ് ചെയ്ത് എടുത്ത ഫോട്ടോയാണ് വൈറ്റ്ഹൗസ് പുറത്തു വിട്ടതെന്ന് പീറ്റ് സൂസ ആരോപിക്കുന്നു. അതായത് വേട്ട ട്രംപ് നിരീക്ഷിച്ചിരുന്നു എന്ന വാര്‍ത്തയെ ഫോട്ടോ അപ്രസക്തമാക്കുന്നു എന്നാണ് ആരോപണം. ട്വീറ്റിന് നല്ല കമന്റുകളും വന്നിട്ടുണ്ട്. സൂസയുടെ ഊഹാപോഹം ശരിയാണെന്നും പബ്ളിക് റിലേഷന്‍ ഉദ്ദേശത്തില്‍ ഫോട്ടോ ചമച്ചതായിരിക്കാം എന്നുമാണ് ചിലര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.
പ്രഭാതത്തിലെ ഗോള്‍ഫ് കളിയ്ക്ക് ശേഷം ട്രംപ് വൈറ്റ്ഹൗസില്‍ തിരിച്ചുവന്നത് തന്നെ വൈകുന്നേരം 3.30 നാണെന്ന മാധ്യമ റിപ്പോര്‍ട്ടുകളും ചിലര്‍ ഏറ്റുപിടിച്ചിട്ടുണ്ട്. എന്നാല്‍ ചിലര്‍ ട്രംപിന് അനുകൂലമായും രംഗത്തു വന്നിട്ടുണ്ട്. ഫോട്ടോയെടുക്കുന്ന സമയത്തും റെയ്ഡ് നടക്കുകയാണെന്നാണ് ഇവര്‍ ന്യായീകരിക്കുന്നത്. 2011 ല്‍ അല്‍ ക്വയ്ദ തീവ്രവാദ സംഘടനയുടെ തലവന്‍ ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സീലുകള്‍ വധിക്കുമ്പോള്‍ കാര്യങ്ങള്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും ഹിലരി ക്ളിന്റണും ദൃശ്യങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിരുന്നു. ലാദന് കൊല്ലപ്പെടുമ്പോള്‍ ഒബാമ സൈനിക ഉദ്യോഗസ്ഥര്‍ക്കൊപ്പം റെയ്ഡിന്റെ രംഗങ്ങള്‍ കാണുന്നതും ഹിലരി വിസ്മയിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് പീറ്റ് സൂസയായിരുന്നു.
സമയത്തായിരുന്നു ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. എന്നാല്‍ അതിന് സമാനമായി ബാഗ്ദാദി കൊല്ലപ്പെടുന്ന രംഗം ലൈവായി കാണുന്ന രീതിയിലുള്ള ട്രംപിന്റെ ഫോട്ടോ നാടകമായിരുന്നു എന്നാണ് പീറ്റിന്റെ ആക്ഷേപം. ട്രംപ്, വൈസ്പ്രസിഡന്.റ് മൈക്ക് പെന്‍സ്, ദേശീയ സുരക്ഷാ ഉപദേശകന് റോബര്‍ട്ട് ഒബ്രയാന്, പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പര്, അമേരിക്കന്‍ സൈന്യത്തിന്റെ ജോയന്റ് ചീഫ് ചെയര്മാന് ആര്‍മി ജനറല്‍ മാര്‍ക്ക് എ മിലി, ജോയന്റ് സ്റ്റാഫ് സ്പെഷ്യല്‍ ഓപ്പറേഷന് ഡപ്യൂട്ടി ഡയറക്ടര്‍ ബ്രിഗ് ജനറല്‍ മാര്‍ക്ക് ഇവാന്‍സ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒബാമ ഭരണകൂടത്തിന്റെ ബിന്ലാദന് വേട്ടയേക്കാള്‍ വലിയ ഓപ്പറേഷനായിരുന്നു അല്‍ ബാഗ്ദാദി വേട്ട എന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞത് തന്നെ വിവാദമായിരുന്നു. അമേരിക്കയുടെ മുഖമായിരുന്നു ലോകവ്യാപാര കേന്ദ്രം തകര്‍ത്ത് 3000 പേരെ കൊലപ്പെടുത്തിയ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ കഴിഞ്ഞത് ഒബാമ ഭരണകൂടത്തിന്റെ വലിയ നേട്ടമായി കണക്കാക്കിയിരുന്നു. പാകിസ്താനിലെ അബോട്ടാബാദില്‍ ലാദന്റെ താമസ സ്ഥലത്ത് 2011 മെയ് 2 ന് അമേരിക്കയുടെ നേവി സീലുകള്‍ നടത്തിയ ഓപ്പറേഷനിലായിരുന്നു ഒസാമയെ അമേരിക്ക കൊലപ്പെടുത്തിയത്. 9/11 ആക്രമണം വരെ ബിന്ലാദന് അത്ര അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ ലോകം മുഴുവന്‍ ഭീതി വിതച്ച ഐഎസ് തീവ്രവാദ സംഘടനയുടെ പേരില്‍ അല്ബാഗ്ദാദിയാണ് അതിനേക്കാര്‍ വലിയ ലക്ഷ്യമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.






