
വാഷിംഗ്ടണ്‍: ഞായറാഴ്ച അമേരിക്ക നടത്തിയ സൈനിക നീക്കത്തില്‍ കൊല്ലപ്പെട്ടത് ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി തന്നെയാണെന്ന് അമേരിക്ക ഉറപ്പാക്കിയത് ഡിഎന്‍എ പരിശോധന വഴി. വെറും 15 മിനിറ്റിനുള്ളില്‍ നടന്ന പരിശോധനയില്‍ ഉപയോഗപ്പെടുത്തിയതാകട്ടെ ബാഗ്ദാദിയുടെ മോഷ്ടിക്കപ്പെട്ട രണ്ട് അടിവസ്ത്രവും. ചാരന് വഴിയാണ് അമേരിക്ക ബാഗ്ദാദിയുടെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്.
കൊടുംഭീകരനെ കുടുക്കാന്‍ കുര്‍ദ്ദുകള്‍ തങ്ങളുടെ അതി സമര്‍ത്ഥനായ ഒരാളെ ബാഗ്ദാദിയുടെ സംഘത്തില്‍ നിയോഗിച്ചിരുന്നു. ബാഗ്ദാദിയെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും ക്രഡിറ്റ് മുഴുവന്‍ തങ്ങള്‍ക്കാണെന്നാണ് സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്സ് (എസ്ഡിഎഫ്) അവകാശപ്പെടുന്നത്. വടക്കന്‍ സിറിയയിലെ ബാഗ്ദാദിയുടെ താമസസ്ഥലം കണ്ടെത്തിയതും വിവരങ്ങള്‍ അമേരിക്കന്‍ സൈന്യത്തിന് കൈമാറിയതും തങ്ങളായിരുന്നു എന്ന ്എസ്ഡിഎഫ് പറയുന്നു. വടക്കന്‍ സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് കടക്കാന്‍ ബാഗ്ദാദി ഒരുങ്ങുമ്പോഴാണ് അമേരിക്കന്‍ സൈന്യം പിടികൂടിയതും കൊലപ്പെടുത്തിയതും.
അടിക്കടി താവളം മാറുമായിരുന്ന ബാഗ്ദാദി കൊല്ലപ്പെടുമ്പോള്‍ തുര്‍ക്കി അതിര്‍ത്തിയിലെ ജറാബ്ളസിലേക്ക് താമസം മാറ്റാനുള്ള നീക്കത്തിലായിരുന്നു. സിഐഎയുമായി യോജിച്ചു പ്രവര്‍ത്തിച്ചുവരികയായിരുന്ന എസ്ഡിഎഫ് മെയ് 15 മുതല്‍ ബാഗ്ദാദിക്ക് മേല്‍ കനത്ത നിരീക്ഷണം വെച്ചിരുന്നു. ഇവരുടെ നാലു ചാരന്മാരില് ഒരാള്‍ക്ക് ബാഗ്ദാദിയുടെ ഒളിത്താവളത്തില്‍ എത്താന്‍ കഴിഞ്ഞു. ഇയാളാണ് ഡിഎന്‍എ പരിശോധന സാധ്യമാക്കാന്‍ ബാഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ചു നല്കിയതും. ഒരു മാസം മുമ്പ് മുതല്‍ ബാഗ്ദാദിയെ തകര്‍ക്കാനുള്ള ഓപ്പറേഷന് അമേരിക്ക തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും സിറിയയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പിന് വലിക്കാനുള്ള ട്രംപിന്റെ തീരുമാനം മൂലം എല്ലാം വൈകുകയായിരുന്നു.
ഈ തീരുമാനം കുര്‍ദ്ദുകള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. തുര്‍ക്കി സേന കുര്‍ദ്ദ് മേഖലയിലേക്ക് ശക്തമായ സൈനിക നീക്കം നടത്തി. ഇത് ബാഗ്ദാദിയെ നിരീക്ഷിക്കുകയും രഹസ്യവിവരം ശേഖരിക്കുകയും ചെയ്തിരുന്ന ജോലികള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. എസ്ഡിഎഫിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇഡ്ലിബ് പ്രവിശ്യയില്‍ ബാഗ്ദാദിയുണ്ടെന്ന വിവരം നല്‍കിയത്. ഒസാമ ബിന്‍ ലാദനെയും മൂവമ്മര് ഗദ്ദാഫിയേയും പോലെ നടുക്കടലില്‍ ആരും തേടിച്ചെല്ലാത്ത ഇടത്താണ് ബാഗ്ദാദിയുടെ മൃതദേഹവും അമേരിക്ക വലിച്ചെറിഞ്ഞതെന്നാണ് വിവരം.






