
പാലക്കാട്: ഇന്നലെ അഗളി മേഖലയില്‍ നടന്ന മാവോയിസ്റ്റ് വേട്ടയില്‍ ദുരൂഹതയെന്ന് ആക്ഷേപം. കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കീഴടങ്ങാന്‍ തയ്യാറായിരുന്നു എന്നും ആദിവാസികളെ ദൂതന്മാരാക്കി പോലീസ് ഉന്നതരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്നും ആദിവാസി ആക്ഷന്‍ കൗണ്‍സിലിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അഗളി മുന്‍ എഎസ്പിയുമായി ആദിവാസികള്‍ വഴി മാവോയിസ്റ്റുകള്‍ കീഴടങ്ങല്‍ ചര്‍ച്ച നടത്തിയിരുന്നതായി ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളാണ് വ്യക്തമാക്കിയിരിക്കുന്നത്.
മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും പോലീസിനെതിരേ പ്രകോപനപരമായി ഒന്നും ചെയ്തിരുന്നില്ലെന്നും മണിവാസകത്തിന് ആക്രമണം നടത്താനുള്ള ആരോഗ്യം പോലും ഇല്ലായിരുന്നെന്നും ആദിവാസി നേതാവ് മുരുകന് ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. മാവോയിസ്റ്റുകളുടെ കീഴടങ്ങാനുള്ള ധാരണ തെറ്റിച്ചത് പോലീസാണെന്ന് ആദിവാസി വനിതാ നേതാവ് ശിവാനിയും പറഞ്ഞു. വനിതാ നേതാക്കളില്‍ പലരും കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നും രണ്ടു മാസം മുമ്പാണ് അവസാന ചര്‍ച്ചകള്‍ നടന്നതെന്നും ഇവര്‍ പറയുന്നു.
മാവേയിസ്റ്റുകള്‍ ഇതുവരെ ആദിവാസികളെ ചൂഷണം ചെയ്തിട്ടില്ല. അവര്‍ ആക്രമണം നടത്തിയെങ്കില്‍ എന്തുകൊണ്ട് പോലീസിന് പരിക്കേറ്റില്ലെന്നും ആദിവാസി നേതാക്കള്‍ ചോദിക്കുന്നു. സംഘത്തില്‍ പ്രായക്കൂടുതലുള്ളയാളായിരുന്നു മണിവാസകം. അസുഖബാധിതനായതോടെ ശാരീരിക അവശതകള്‍ മൂലം കീഴടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു എന്നും സൂചനയുണ്ട്.
തിങ്കളാഴ്ച മുതല്‍ തുടങ്ങിയ തണ്ടര്‍ബോള്‍ട്ടിന്റെ മാവോയിസ്റ്റ് വേട്ടയില്‍ ഇതുവരെ നാലു പേര് കൊല്ലപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മൂന്ന് പേര് കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ രാവിലെ മണിവാസകം എന്നയാള്‍ കൂടി കൊല്ലപ്പെട്ടിരുന്നു. മാവോയിസ്റ്റ് സംഘത്തിലെ മൂന്ന് പേര് ഇപ്പോഴും ഉള്‍വനത്തില്‍ ഉണ്ടെന്നും കരുതുന്നു. ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്. ഉള്‍വനത്തില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കെയാണ് അരീക്കോട് ക്യാമ്പിലെ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍ നിറയൊഴിച്ചത്.
മൊത്തം ഏഴുപേര്‍ ക്യാമ്പില്‍ ഉണ്ടായിരുന്നതായിട്ടാണ് സംശയം. തിങ്കളാഴ്ച കാര്‍ത്തി, സുരേഷ്, ശ്രീമതി എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച മണിവാസകവും വെടിയേറ്റ് മരിച്ചു. തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിനിടെ മണിവാസകത്തിനൊപ്പം ഓടിമറഞ്ഞ ഝാര്‍ഖണ്ഡ് സ്വദേശിയായ ദീപക് എന്ന ചന്തുവിനെപ്പറ്റി വിവരമില്ല. നേരത്തേ കുപ്പുദേവരാജിന്റെ മരണശേഷം ഭവാനിദളത്തിന്റെ തലവനായി മാറിയ മണിവാസകത്തിന് അരവിന്ദ് എന്നയാള്‍ അംഗരക്ഷകനായി കൂടെ ഉണ്ടായിരുന്നു. തിങ്കളാഴ്ച ആദ്യ വെടിവെയ്പ്പില്‍ മണിവാസകം രക്ഷപ്പെട്ടപ്പോള്‍ ഇയാളും കൂടെയുണ്ടായിരുന്നു എന്നാണ് പോലീസിന് കിട്ടിയ വിവരം.
തിങ്കളാഴ്ച വനമേഖലയില്‍നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെ മാധ്യമങ്ങളെ തടഞ്ഞിരുന്നു. വനത്തിലേക്കുള്ള സേനാനീക്കം മാത്രമാണു മാധ്യമങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞത്. വനത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ യാതൊരു മാര്‍ഗവുമില്ലായിരുന്നു. എന്നാല്‍ ഇന്നലെ മേലേമഞ്ചക്കണ്ടി ഊരുവരെയെത്താന് മാധ്യമങ്ങളെ അനുവദിച്ചു. യുദ്ധസമാനമായ സന്നാഹങ്ങളായിരുന്നു സ്ഥലത്തെന്നായിരുന്നു റിപ്പോര്‍ട്ട്. സായുധ പോലീസും തണ്ടര്‍ബോള്‍ട്ട് കമാന്ഡോകളുമടക്കംവന്പടയാണു സ്ഥലത്തുണ്ടായിരുന്നത്. സംഘത്തിനൊപ്പം പോയ പോലീസുകാരന് തിരിച്ചെത്തി വീണ്ടും വെടിവെപ്പാണെന്ന് അറിയിച്ച് മൊെബെലില്‍ കാണിച്ച വീഡിയോയില്‍ വെടിയൊച്ചയുണ്ടായിരുന്നു.
ഏറ്റുമുട്ടല്‍ വ്യാജമായിരുന്നോ എന്ന് പ്രതിപക്ഷവും ഇന്ന് ചോദിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഒരു വശത്ത് മാത്രമായിരുന്നു പരിക്കുകള്‍ എന്നത് സംഭവം സംശയാസ്പദമാക്കുന്നുണ്ട്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കന്നത്. നേരത്തേ സിപിഐ യും മാവോയിസ്റ്റുകള്‍ക്ക് നേരെ നടത്തിയ പോലീസ് നടപടിക്കെതിരേ രംഗത്ത് വന്നിരുന്നു.






