
പാലക്കാട്: തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകള്‍ കാര്‍ത്തിക്കിന്റെയും രമയുടെയു പോസ്റ്റുമാര്‍ട്ടം കഴിഞ്ഞു. രമയുടെ ശരീരത്തില്‍ ഒട്ടേറെ വെടിയുണ്ടയേറ്റുള്ള ഒട്ടേറെ മുറിവുകളുണ്ട്. രമയുടെ ശരീരത്തില്‍ നിന്നും അഞ്ചു വെടിയുണ്ടകള്‍ പുറത്തെടുത്തു. ഇവരുടെ തലയിലും വെടിയേറ്റിരുന്നു. കൊല്ലപ്പെട്ട മണി വാസകത്തിന്റെയും അരവിന്ദന്റെയും പോസ്റ്റുമാര്ട്ടമാണ് ഇനി നടക്കാനുള്ളത്.
തിങ്കളാഴ്ചയായിരുന്നു രമയും കാര്‍ത്തിക്കും അരവിന്ദനും വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച നടന്ന വെടിവെയ്പ്പിലാണ് മണിവാസകനും കൊല്ലപ്പെട്ടത്. അതേസമയം ഏറ്റുമുട്ടലില്‍ ദുരൂഹത ആരോപിച്ച് ആദിവാസി നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്. കീഴടങ്ങാന്‍ കാത്തിരുന്നവരെയാണ് പോലീസ് വെടിവെച്ചു കൊന്നതെന്ന് ആദിവാസി നേതാവ് ശിവാനി പറഞ്ഞു. പൊലീസ് വെടിവെച്ചുകൊല്ലുമെന്ന് മരിച്ചവര്‍ ഭയപ്പെട്ടിരുന്നതായും മാവോയിസ്റ്റുകളുമായി പൊലീസ് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയിരുന്നെന്നും ശിവാനി അട്ടപ്പാടിയില്‍ പറഞ്ഞു.
ഇന്നലെ കൊല്ലപ്പെട്ട മണിവാസകം ആരോഗ്യപ്രശ്നങ്ങളാല്‍ അവശനായിരുന്നു എന്നും പോലീസിനെ ആക്രമിക്കാന്‍ തക്ക ആരോഗ്യം ഉണ്ടായിരുന്നില്ല എന്നുമാണ് ആദിവാസി തായ്കുലം സംഘം വൈസ് പ്രസിഡന്റ് ശിവാനി പറഞ്ഞിരിക്കുന്നത്. അരവിന്ദന്റെ ഭാര്യയും ആറു മാസം പ്രായമുള്ള കുഞ്ഞും സംഘത്തില്‍ ഉണ്ടായിരുന്നു എന്നും ഇവരും കീഴടങ്ങാന്‍ തയ്യാറായിരുന്നെന്നും ശിവാനി പറയുന്നു.
പൊലീസ് വളരെ ആസൂത്രിതമായി നീക്കങ്ങള്‍ നടത്തി മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതാകാമെന്ന് ആദിവാസി നേതാവ് മുരുകനും പറയുന്നു. 'മഞ്ചിക്കണ്ടി വനമേഖലയില്‍ വര്‍ഷങ്ങളായി മാവോയിസ്റ്റുകള്‍ വന്ന് തമ്പടിക്കുന്നതായാണ് പറയപ്പെടുന്നത്. നമ്മളാരും ഇതുവരെ കണ്ടിട്ടില്ല. പക്ഷേ, കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് യഥാര്‍ത്ഥത്തില്‍ വ്യാജമായിട്ടുള്ള വെടിവെപ്പാണെന്ന് മുരുകന് പറയുന്നു. മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്ന് പ്രകോപനപരമായിട്ട് പൊലീസിനെതിരെ ഒന്നും ഉണ്ടായിട്ടില്ല.
മാവോയിസ്റ്റുകള്‍ ഭക്ഷണത്തിനു വേണ്ടിയും മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വേണ്ടിയുമാണ് ഊരുകളില്‍ വരുന്നതെന്നാണ് പറയപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍കീഴടങ്ങാന്‍ വേണ്ട ഇടപെടലാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടിയിരുന്നതെന്നും പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അവര്‍ കീഴടങ്ങാന്‍ മാനസികമായി തയ്യാറായിരുന്നു. രണ്ടുമാസം മുമ്പ് പോലും ഇത്തരത്തില്‍ ചര്‍ച്ച നടന്നിരുന്നതായും പറഞ്ഞു.






