
തൃശൂര്‍: അട്ടപ്പാടിയില്‍ തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളുടെ വെടിയേറ്റു മരിച്ച ഒരു മാവോയിസ്റ്റിന്റെ മൃതദേഹത്തിന് രണ്ടുപേരുടെ അവകാശവാദം. കാര്‍ത്തി എന്നു പോലീസ് അടയാളപ്പെടുത്തിയ മൃതദേഹം തങ്ങളുടെ ബന്ധുവിന്റേതാണെന്നു കൊല്ലപ്പെട്ട അരവിന്ദന്റെ (സുരേഷ്) വീട്ടുകാര്‍ നിലപാടെടുത്തതോടെ പോലീസ് നട്ടംതിരിഞ്ഞു.
കര്‍ണാടകയിലെ ചിക്കമംഗളുരുവില്‍നിന്ന് 20 വര്‍ഷം മുമ്പു വീടുവിട്ടുപോയ അരവിന്ദന്റെ മൃതദേഹമാണ് ഇതെന്നു സഹോദരന് മഞ്ജുനാഥ് തറപ്പിച്ചുപറഞ്ഞു. ഇതോടെ സര്‍വത്ര ആശയക്കുഴപ്പമായി. മൃതദേഹം കാണാന്‍ മോര്‍ച്ചറിയിലെത്തിയ മഞ്ജുനാഥ് ഇതിനിടെ കുഴഞ്ഞുവീണു. മഞ്ജുനാഥിന് പോലീസ് കാട്ടിക്കൊടുത്ത മൃതദേഹത്തിന്റെ മുഖം വികൃതമായതിനാല്‍ തുടക്കത്തില്‍ അഭിപ്രായം പറഞ്ഞില്ല.
തുടര്‍ന്ന് മറ്റു മൃതദേഹങ്ങള്‍കൂടി പരിശോധിച്ചപ്പോഴാണ് കാര്‍ത്തി എന്ന പേരിലുള്ള മൃതദേഹം തന്റെ സഹോദരന്റേതാണെന്ന് മഞ്ജുനാഥ് അവകാശപ്പെട്ടത്. കാര്‍ത്തിയെന്ന് അടയാളമിട്ട മൃതദേഹം കഴിഞ്ഞ ദിവസം സഹോദരന് മുരുകേശന് തിരിച്ചറിഞ്ഞെങ്കിലും നൂറുശതമാനം ഉറപ്പില്ലെന്ന് പിന്നീടു നിലപാട് മാറ്റി. രമ എന്നു സംശയിക്കുമ്പോഴും കൊല്ലപ്പെട്ട സ്ത്രീ ഇപ്പോഴും അജ്ഞാതയാണ്. ഫലത്തില്‍, കൃത്യമായി തിരിച്ചറിഞ്ഞത് മണിവാസകത്തിന്റെ മൃതദേഹം മാത്രം.
ഇന്നലെ ഉച്ചയോടെയാണ് അരവിന്ദന്റെ സഹോദരനും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന സംഘം കര്‍ണാടകയില്‍നിന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. കൃത്യമായി തിരിച്ചറിയാന്‍ കഴിയാത്ത നിലയ്ക്ക്് കാര്‍ത്തിയുടെയും അരവിന്ദന്റെയും മൃതദേഹങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്കു വിധേയമാക്കണമെന്ന് ആവശ്യമുയര്‍ന്നു. മൃതദേഹങ്ങള്‍ നാലാം തീയതി വരെ സംസ്കരിക്കരുതെന്നു കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും മൃതദേഹങ്ങള്‍ റീ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന മദ്രാസ് െഹെക്കോടതി മധുര ഡിവിഷന് ബഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അരവിന്ദന്റെ മൃതദേഹം കാണാന്‍ ബന്ധുക്കളെ അനുവദിച്ചത്. മരിച്ചവരുടെ പേരുകള്‍ പരസ്പരം മാറിയതും തിരിച്ചറിയാത്തതുമാണ് ഇപ്പോഴത്തെ തലവേദന.
അതേസമയം അട്ടപ്പാടിയില്‍ നടന്നത് പോലീസ് ഭീകരതയാണെന്ന് ആരോപിച്ച് സിപിഐ രംഗത്ത് വന്നിട്ടുണ്ട്. സംഭവസ്ഥലം ഇന്നലെ സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. സിപിഐ യുടെ ആരോപണം സര്‍ക്കാരിനും പോലീസിനും തിരിച്ചടിയായിട്ടുണ്ട്. മാവോയിസ്റ്റുകളെ നിഷ്ക്കരുണം പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായം പൂര്‍ണ്ണമായും ശരി വെയ്ക്കുന്നതാണ് സംഭവ സ്ഥലത്തെ കാഴ്ചകള്‍ എന്നായിരുന്നു സിപിഐ യുടെ ആരോപണം.
മജിസ്റ്റീരിയല്‍ അന്വേഷണത്തിനു ശേഷം പ്രതികരിച്ചാല്‍ മതിയെന്നു സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. സംഭവത്തെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുയര്‍ന്ന സാഹചര്യത്തിലാണിത്. യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോലീസ് നടപടിയെ ന്യായീകരിച്ചാണു സംസാരിച്ചത്.
ആദ്യം വെടിവച്ചതു മാവോയിസ്റ്റുകളാണെന്നും സ്വയരക്ഷയ്ക്കാണു തണ്ടര്‍ബോള്‍ട്ട് വെടിയുതിര്‍ത്തതെന്നും പിണറായി വിജയന് പറഞ്ഞു. ഇതില്‍ ഭിന്നാഭിപ്രായമുണ്ടായതോടെ മജിസ്റ്റീരിയല്‍ റിപ്പോര്‍ട്ട് വന്ന ശേഷം നിലപാട് വ്യക്തമാക്കിയാല്‍ മതിയെന്നു സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടു പാര്‍ട്ടി പ്രതിക്കൂട്ടിലാണ്. ഈ ഘട്ടത്തില്‍ വിവാദ പരാമര്‍ശങ്ങളുണ്ടായാല്‍ അതു കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നു മുന്‍കൂട്ടി കണ്ടാണ് തല്ക്കാലം പ്രതികരണം ഒഴിവാക്കാനുള്ള തീരുമാനം.






