
ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കമിട്ട അസം ദേശീയ പൗരത്വ രജിസ്റ്ററിനെ പിന്തുണച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. അന്തിമ കരട് രേഖയല്ല ഇപ്പോഴത്തേതെന്നും ഇത് ഭാവിയിലേക്കുള്ള അടിത്തറയാണെന്നും രഞ്ജന്‍ ഗൊഗോയി പറഞ്ഞു. 'പോസ്റ്റ് കൊളോണിയല്‍ അസം' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു പരിധിവരെ തടയാന്‍ പൗരത്വ രജിസ്റ്ററിലൂടെ സാധിക്കും. കാര്യങ്ങള്‍ വ്യക്തമായ രീതിയില്‍ മനസിലാക്കണം. 19 ലക്ഷമാണോ, 40 ലക്ഷമാണോ എന്നതല്ല വിഷയം. ഇത് ഭാവിയിലേക്കുള്ള പ്രധാനപ്പെട്ട രേഖയാണെന്ന് മനസിലാക്കണം.'- രഞ്ജന്‍ ഗൊഗോയി പറഞ്ഞു.
മാധ്യമങ്ങളെ ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചില മാധ്യമങ്ങള്‍ നിരുത്തരവാദിത്തപരമായ രീതിയില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സ്ഥിതി വഷളാക്കുകയാണ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തെ കുറിച്ച് ഒരു പരിധിവരെ വ്യക്തമാകുക ആവശ്യമായിരുന്നു. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ് പൗരത്വ രജിസ്റ്ററിലൂടെ നടന്നത്. അതില്‍ മറ്റ് വിവാദങ്ങള്‍ക്ക് സ്ഥാനമില്ല.
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക ഓഗസ്റ്റ് 31നാണ് പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടികയില്‍ നിന്ന് 19 ലക്ഷം പേര് പുറത്തായി. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ആദ്യ പട്ടികയില്‍ 40 ലക്ഷത്തിലധികം പേരെയാണ് പുറത്താക്കിയിരുന്നത്. അസമില്‍ ശക്തമായ സുരക്ഷയാണ് പട്ടിക പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.






