
തിരുവനന്തപുരം: കടുത്ത രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിനയവുമായി മുമ്പോട്ട് പോകാന്‍ മുഖ്യമന്ത്രി. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ധനബില്ലില്‍ വരുത്തിയ നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അദ്ദേഹം.
നികുതിഘടന നിശ്ചയിക്കാനുള്ള പൂര്‍ണ്ണ അധികാരം തനിക്കാണെന്നും, വകുപ്പ് മന്ത്രിയുടെ മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്നുമാണ് നിലപാട്. യുഡിഎഫില്‍ നിന്നു തന്നെ വലിയ എതിര്‍പ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരുമാനത്തിന്റെ അനിവാര്യത മുന്നണി നേതാക്കളെ നേരിട്ട് ബോധ്യപ്പെടുത്താനാണ് നീക്കം.
അതേസമയം മുന്നണിയിലെ പ്രമുഖ നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. യുഡിഎഫില്‍ അതൃപ്തി അറിയിക്കാനൊരുങ്ങുകയാണ് മുസ്‌ളീംലീഗും. ഒന്നാം തീയതി എത്തുന്ന ധനബില്ലില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശം. വി.എം. സുധീരന്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കുമ്പോള്‍ അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണ് വിമര്‍ശനം.
ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം മതി തീരുമാനം എന്നാണ് മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുസ്‌ളീംലീഗിനും എതിര്‍പ്പുണ്ട്. യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഇവരുടേയും ആവശ്യം. എക്‌സൈസ് മന്ത്രി എം.ലിജുവും എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യവര്‍ജ്ജനനയം പ്രഖ്യാപിച്ച് വോട്ടു ചോദിച്ചാണ് യുഡിഎഫ് അധികാരത്തില്‍ വന്നതെന്നാണ് എം. ലിജു പറയുന്നത്.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുമായും ചര്‍ച്ച നടത്തി, എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു സന്തുലിത മദ്യനയമായിരിക്കും സര്‍ക്കാര്‍ നടപ്പിലാക്കുകയെന്നും എം. ലിജു വ്യക്തമാക്കി. യുഡിഎഫ് യോഗത്തിന് മുന്‍പായി കെപിസിസി രാഷ്ട്രീയ കാര്യ സമിതി ചേര്‍ന്ന് ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനമെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഇത് അഴിമതിയാണെന്നാണ് എല്‍ഡിഎഫ് ആരോപണം.






