
ന്യുഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം കത്തിപ്പടരുന്നു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, അസം, കര്‍ണാടക, തമിഴ്നാട്, തെലങ്കാന തുടങ്ങി ദേശഭേദമില്ലാതെ പ്രതിഷേധം ശക്തമാകുന്നു. ഡല്‍ഹിയില്‍ പ്രതിഷേധം രൂക്ഷമായതോടെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി, 20 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഇന്‍ഡിഗോ 19 വിമാനങ്ങള്‍ റദ്ദാക്കുകയും 16 എണ്ണം വൈകി സര്‍വീസ് നടത്തുകയുമാണ്. മാണ്ഡിഗട്ടിലും ചെങ്കോട്ടയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുകയും അന്തരീക്ഷ നിരീക്ഷണം അടക്കം ഏര്‍പ്പെടുത്തുകയും ചെയ്തു.
ലക്നൗവില്‍ പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ കത്തിക്കുകയും പോലീസ് ഔട്ട്പോസ്റ്റിനു തീയിടുകയും ചെയ്തു. മാണ്ഡെഗഞ്ചില് പ്രതിഷേധക്കാരെ നേരിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. 20 പേരെ കസ്റ്റഡിയിലെടുത്തു. കൊനേശ്വര്, ഹുസൈന്‍ഗഞ്ച്, ഹുസ്സെനാബാദ്, ദലിഗഞ്ച്, തീലെ വാലി മസ്ജിദ്, ഛോട്ടാ ഇമാമ്പാറ എന്നിവിടങ്ങളിലാണ് പ്രതിഷേധം ശക്തമായി തുടരുന്നത്. കോണ്‍ഗ്രസ് സംസ്ഥാന നേതാവ് അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റു ചെയ്തു. സമാദ്വാദി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
കര്‍ണാടകയില്‍ മംഗലൂരുവില്‍ പ്രതിഷേധം ശക്തമാകുകയാണ്. നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. തമിഴ്നാട്ടിലും വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നുണ്ട്. ചെന്നൈ, തിരുച്ചിറപ്പിള്ളി, കടലൂര്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം രൂക്ഷം.
അതിനിടെ അസമില്‍ റദ്ദാക്കിയ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ന് വൈകിട്ട് അഞ്ചു മണിക്കകം പുനഃസ്ഥാപിക്കാന്‍ ഗുവാഹത്തി ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി. പൊതുതാല്പര്യ ഹര്‍ജികളിലാണ് ഡിവിഷന് ബെഞ്ച് ഉത്തരവ്.






