
കാസര്‍ഗോഡ് : സ്ത്രീകള്‍ക്ക് വേണ്ടി വനിതാശിശുക്ഷേമ സമിതി നടത്തിയ 'പൊതു ഇടം എന്റേതും' പരിപാടിയില്‍ പങ്കെടുത്ത് സംസ്ഥാനത്ത് ഉടനീളം ഇന്നലെ രാത്രി സ്ത്രീകള്‍ തെരുവിലിറങ്ങി. രാത്രി 11 മണി മുതല്‍ പാട്ടും നൃത്തവുമായി പുലര്‍ച്ചെ വരെ വിവിധ കൂട്ടായ്മകള്‍ക്ക് കീഴില്‍ സ്ത്രീകള്‍ നഗരത്തില്‍ ഒരുമിച്ചിറങ്ങി നടന്നു. നൂറു കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുത്ത് രാത്രിയില്‍ ഒരുമിച്ച് നീങ്ങിയത്. സിനിമാ - സാഹിത്യ - സാംസ്ക്കാരിക രംഗത്തെ അനേകര്‍ തെരുവിലെത്തി.
അടുത്ത വനിതാദിനം വരെ വിവിധ പരിപാടികളുമായി നീങ്ങാനാണ് വനിതാ ശിശുക്ഷേമ വിഭാഗം പറയുന്നത്. രാത്രി-പകല്‍ ഭേദമെന്യേ ഏവര്‍ക്കും തെരുവില്‍ ഇറങ്ങിനടക്കാനുള്ള സ്വാതന്ത്ര്യം വിനിയോഗിക്കണമെന്ന സര്‍ക്കാരിന്റെ ആഹ്വാനം ഏറ്റെടുത്ത് തെരുവില്‍ എത്തിയത് അനേകരാണ്. നിര്‍ഭയയുടെ ഓര്‍മ്മയില്‍ പലയിടത്തും മെഴുകുതിരികള്‍ തെളിച്ചു. വയനാട്ടിലും ഇടുക്കിയിലും മഞ്ഞിനെയും തണുപ്പിനെയും അവഗണിച്ചാണ് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത്. അതേസമയം കോട്ടയത്തും കാസര്‍ഗോട്ടും സ്ത്രീകള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി പരാതി ഉയര്‍ന്നിട്ടുണ്ട്.
പരിപാടിയില്‍ കുടുംബവുമായി എത്തിവരുമുണ്ട്. തിരുവനന്തപുരത്ത് അകമങ്ങളില് നിന്നും രക്ഷ നേടാനുള്ള പരിശീലനം നല്കി വനിതാ പോലീസുകാര്‍ പരിപാടി കൊഴുപ്പിച്ചു. പിന്നില്‍ നിന്നും പിടിച്ചാല്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചാല്‍ മുന്നില്‍ നിന്നും ആക്രമിക്കാന്‍ വന്നാല്‍ എങ്ങിനെ പ്രതിരോധിക്കാമെന്നതിന്റെ ആവിഷ്ക്കാരമാണ് വനിതാപോലീസ് നല്‍കിയത്. കോട്ടയത്ത് പരിപാടിയില്‍ ചില ഓട്ടോ ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയതായി റിപ്പോര്‍ട്ടുകളുണ്ട്. കാസര്‍ഗോട്ട് സ്ത്രീകളോട് അസഭ്യം പറഞ്ഞ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയത്ത് പരിപാടിയുടെ ഭാഗമായി രണ്ടു സ്ത്രീകള്‍ നടക്കുമ്പോള്‍ ഒരു ഓട്ടോക്കാരന് പോരുന്നോ എന്ന് ചോദിച്ചു. ജില്ലാ ആശുപത്രിക്ക് മുന്നില്‍ വെച്ചായിരുന്നു സംഭവം നമ്പര്നോട്ട് ചെയ്യാന്‍ ഫോണ്‍ എടുത്തപ്പോള്‍ ഇയാള്‍ വട്ടം തിരിഞ്ഞു പോയി. കാസര്‍ഗോട്ട് പരിപാടിക്കിടയില്‍ ഒരു സ്ത്രീയോട് മോശമായി പെരുമാറിയയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വരും തലമുറയ്ക്കെങ്കിലും പൊതു നിരത്തുകളിലൂടെ ആശങ്കയില്ലാതെ രാത്രി സഞ്ചാരത്തിന് അവസരം ഉണ്ടാകണമെന്നാണ് സാംസ്ക്കാരിക പ്രവര്‍ത്തകരുടെ പ്രതികരണം.






