
2018 സെപ്റ്റംബര്‍ 28ന് ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി എത്തി. വിധിയുടെ ചുവടു പിടിച്ച് പോയവര്‍ഷം (2019) ഏറെ കോളിളക്കം സൃഷ്ടിച്ചതും ചര്‍ച്ചചെയ്യപ്പെട്ടതുമായ വിഷയമായിരുന്നു ശബരിമല ക്ഷേത്ര ആചാരങ്ങളും യുവതീപ്രവേശനവും.
ഒരു പ്രത്യേക കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വര്‍ഷവും ഇവിടം സന്ദര്‍ശിക്കുന്നത്. ആചാരാനുഷ്ഠാനങ്ങളും പിന്തുടര്ന്നു പോന്ന വിശ്വാസങ്ങളും പ്രകാരം പുരുഷന്മാരും ഒരു പ്രത്യേക പ്രായപരിധിയ്ക്ക് ഉള്ളിലുള്ള സ്ത്രീകളും മാത്രമായിരുന്നു ശബരിമല ക്ഷേത്രത്തിലേയ്ക്ക് എത്തിക്കൊണ്ടിരുന്നത്.
ഇതിനിടെ, സുപ്രീംകോടതിയില്‍ നിന്നും തികച്ചും അപ്രതീക്ഷിതമായി സ്ത്രീകള്‍ക്ക് അനുകൂല വിധി വന്നതോടെ ഭക്തര്‍ ആകെ ഇളകിമറിയുന്ന കാഴ്ചകള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.
വിധിയ്ക്ക് പിന്നാലെ എത്തിയ ആദ്യ മണ്ഡലകാലം എന്ന നിലയില്‍ 2018 അവസാനം മുതല്‍ 2019 ജനുവരി വരെ നീണ്ടു നില്ക്കുന്ന മണ്ഡലകാലം ഏറെ കലുഷിതമായിരുന്നു. പോലീസും ഭക്തരും ഭക്തവേഷത്തിലെത്തിയ ഹൈന്ദവ സംഘടനകളും ഏറ്റുമുട്ടി. ഇതിനിടെ നിരവധി സ്ത്രീകള്‍, കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ പ്രശസ്ത ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാത റാന്‍ രാഗിണി (ഭൂമാതാ ബ്രിഗേഡ്) എന്ന സംഘടനയുടെ സ്ഥാപക നേതാവായ തൃപ്തി ദേശായി ഉള്‍പ്പെടെ ശബരിമല ദര്‍ശനത്തിനായി ശ്രമിച്ചുവെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നിരാശയായിരുന്നു ഫലം. തൃപ്തി ദേശായിയും സംഘവും മലകയറാന്‍ എത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ വച്ചുതന്നെ ആ സംഘത്തിന് തിരികെ മടങ്ങേണ്ടി വന്നു.
എന്നാല്‍, മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഭക്തരും മറ്റ് ഹൈന്ദവ സംഘടനകളും തീര്‍ത്ത പ്രതിഷേധ മതിലുകള്‍ ഭേദിച്ച് 2019 ജനുവരി രണ്ടാം തീയതി കേരളത്തില്‍ നിന്നുള്ള ബിന്ദു, കനകദുര്‍ഗ എന്നീ അന്‍പതു വയസ്സിന് താഴെയുള്ള രണ്ട് സ്ത്രീകള്‍ ശബരിമലയിലെത്തി ദര്‍ശനം നടത്തി.
അല്‍പ്പം ചരിത്രം....
ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളില്‍ വന്നതോടെയാണു ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിയമപോരാട്ടങ്ങളുടെ തുടക്കം. ചങ്ങനാശേരി സ്വദേശി എസ്.മഹേന്ദ്രന് ഈ ചിത്രം ഉള്‍പ്പെടുത്തി ഹൈക്കോടതിയില്‍ 1990 സെപ്റ്റംബറില്‍ പരാതി നല്കി. ഇതു റിട്ട് ഹര്‍ജിയായി പരിഗണിച്ച ഹൈക്കോടതി 1991 ഏപ്രില്‍ 5ന് ശബരിമലയിലെ യുവതീപ്രവേശം നിരോധിച്ചു.
2006ല്‍ യങ് ലോയേഴ്സ് അസോസിയേഷന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. അങ്ങനെയാണ്, 2018 സെപ്റ്റംബര്‍ 28ന് ആണ് ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിയുടെ ചരിത്രവിധിയുണ്ടായത്.
കോളിളക്കങ്ങള്‍ ഏറെ ഉണ്ടായെങ്കലും ശബരിമല കേസുകള്‍ സംബന്ധിച്ച് 2018 സെപ്റ്റംബര്‍ 28നു സുപ്രീംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധി ഇനിയും സ്റ്റേ ചെയ്തിട്ടില്ല എന്നത് പോലീസിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി. എന്നാല്‍, മുന്‍വര്‍ഷം മലകയറാന്‍ എത്തിയ സ്ത്രീകള്‍ക്ക് നല്കിയ മൗനാനുവാദം പോലീസ് ഇക്കുറി നല്‍കിയില്ല.
പത്ത് വയസ് മുതല്‍ അമ്പത് വയസ് വരെയുള്ള സ്ത്രീജനങ്ങള്‍ക്ക് പ്രവേശിക്കാനുണ്ടായിരുന്ന വിലക്കിനേയും പിന്നീട് കോടതി ഇടപെടലിനാലുണ്ടായ വിലക്കൊഴിവാക്കലിനേയും സംബന്ധിച്ച രാഷ്ര്ടീയവും സാമുദായികവുമായ വിവാദ വിഷയമാണ് ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ യുവതീപ്രവേശം. ഹൈക്കോടതി വിധിയെത്തുടര്‍ന്ന് നിയമപരമായി യുവതികള്‍ക്ക് പ്രവേശനവിലക്ക് നിലവില്‍ വന്നത് 1991-2018 കാലയളവില്‍ ആയിരുന്നു അത്.
വര്‍ഷങ്ങള്‍ നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ 2018 സെപ്റ്റംബര്‍ 29-ന് സുപ്രീം കോടതി ഈ പ്രവേശനവിലക്ക് അസാധുവാക്കി, പ്രായവും ലിംഗവും അടിസ്ഥാനപ്പെടുത്തിയുള്ള പ്രവേശനവിലക്ക് ഭരണഘടനയുടെ അനുചേ്ഛദം 14 (സമത്വത്തിനുള്ള അവകാശം), അനുചേ്ഛദം 25 (വിശ്വാസസ്വാതന്ത്ര്യം) എന്നിവക്ക് എതിരായിരുന്നുവെന്നാണ് സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് വിധിച്ചത്.
ഈ വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി പറഞ്ഞു.ഇത് ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനും വഴിവെച്ചു ഏതാനും സ്ത്രീകള്‍ എതിര്‍പ്പുകളും ഭീഷണികളും അവഗണിച്ച് ക്ഷേത്രപ്രവേശനത്തിന് ശ്രമിച്ചെങ്കിലും സന്നിധാനത്തിലെത്താന്‍ അവര്‍ക്ക് ആദ്യ ശ്രമത്തില്‍ സാധിച്ചിരുന്നില്ല. ബിന്ദു അമ്മിണി, കനകദുര്‍ഗ എന്നിവര്‍ 2019 ജനുവരി 2-ന് ശബരിമല സന്നിധാനത്ത് നടത്തിയ പ്രവേശമാണ്, ഈ വിധിക്കുശേഷം നടന്ന യുവതികളുടെ ആദ്യത്തെ ശബരിമലപ്രവേശം.
അല്‍പ്പം രാഷ്ട്രീയം
ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പി ശക്തമായി രംഗത്ത് വന്നിരുന്നു. ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമെന്ന നിലയില്‍ പത്തനംതിട്ടയിലും ഹൈന്ദവ വോട്ടുകള്‍ ഏറെക്കൂടുതലുള്ള മണ്ഡലമെന്ന നിലയില്‍ തിരുവനന്തപുരത്തും ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശ വിഷയം ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പ് വിജയം നല്കാന് ശേഷിയുള്ളതാണെന്ന് വിലയിരുത്തലുകളുണ്ടായി.
വിജയസാദ്ധ്യതയുള്ള മണ്ഡലമെന്ന നിലയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കങ്ങളെത്തുടര്‍ന്ന് പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയെ ഏറെ വൈകിയാണ് പ്രഖ്യാപിച്ചത്.
കര്‍മ്മ സമിതി രാഷ്ര്ടീയകക്ഷി അല്ലാത്തതിനാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ലക്ഷ്യമിട്ടുള്ള മതധ്രുവീകരണത്തെ തടയുന്ന തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം തങ്ങള്‍ക്ക് ബാധകമല്ലെന്ന് വാദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശബരിമലയില്‍ അയോദ്ധ്യാ മാതൃകയിലുള്ള പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ഇതിനിടെ, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ. സുധാകരന്, ബിന്ദു അമ്മിണി പഠിപ്പിക്കുന്ന നിയമബിരുദ ക്ലാസില്‍ വോട്ടഭ്യര്‍ത്ഥിച്ച് ചെല്ലുകയും ശബരിമല ക്ഷേത്രപ്രവേശവുമായി ബന്ധപ്പെട്ട് ബിന്ദു അമ്മിണിയുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. തൃശ്ശൂര്‍ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി, അയ്യപ്പനാമത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷന് അതിനു വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, ശബരിമലയില്‍ ഊന്നി ബിജെപി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല എന്നതിന് തെളിവായി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ 19 എണ്ണത്തിലും യു.ഡി.എഫ്. വിജയിച്ചു. എല്‍.ഡി.എഫിന് വന്‍പരാജയം സംഭവിച്ചത് ശബരിമല സ്ത്രീപ്രവേശത്തെ അനുകൂലിച്ചത് കൊണ്ടാണെന്ന് വിലയിരുത്തലുകളുണ്ടായി. ശബരിമല വിവാദത്തില്‍ പ്രത്യക്ഷസമരത്തിനിറങ്ങിയിട്ടും ബി.ജെ.പി.ക്ക് തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായുമില്ല.
ഈ മണ്ഡലകാലത്തിന് മുന്നോടിയായി വീണ്ടും ശബരിമല വിഷയം സുപ്രീംകോടതിയില്‍ ഉയര്‍ന്നുവെങ്കിലും 2019 നവംബര്‍ 14 ന് ശബരിമലയിലെ യുവതി പ്രവേശനത്തിനൊപ്പം തന്നെ മുസ്ലീം പള്ളികളിലെയും പാഴ്സി ക്ഷേത്രങ്ങളിലെയും സ്ത്രീ പ്രവേശനം സംബന്ധിച്ച ഹര്‍ജികളാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിപുലമായ ബെഞ്ചിന് വിട്ടത്. ഏഴംഗ ബെഞ്ചായിരിക്കും ഈ വിഷയങ്ങള്‍ പരിഗണിക്കുക.