
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റുകാലില്‍നിന്ന് എത്രദൂരമുണ്ട് കാബൂളിലേക്കെന്ന് ഈ അമ്മയ്ക്ക് അറിയില്ല. പക്ഷേ മകള്‍ കാബൂളിലെ ജയിലിലുണ്ടന്ന് അറിഞ്ഞതു മുതല്‍ അവിടേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കുന്നുണ്ട് ഈ അമ്മയുടെ മനസ്. മകളെ തിരിച്ചു കൊണ്ടുവരണം. എങ്ങനെയെങ്കിലും- കാണാന്‍ എത്തുമ്പോള്‍ അവര്‍ക്കു പറയാനുണ്ടായിരുന്നത് ഇത്രമാത്രം.
സര്‍ക്കാര്‍ ഇനിയെങ്കിലും ഇതിലിടപെടുമോ ? നിരവധി പരാതികള്‍ നല്കി, അവളെ ഒന്നു കാണണമെന്നുണ്ട്. ഐ.എസ്. ബന്ധത്തിന്റെ പേരില്‍ പിടിയിലായി അഫ്ഗാനിസഥാനിലെ കാബൂള്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവിന്റെ വാക്കുകളാണിത്. ഓരോ വാര്‍ത്തകളും അറിയുമ്പോള്‍ ചങ്കിടിക്കുകയാണ്. അവളൊരു പാവമായിരുന്നു. 2016 ജൂലൈയിലാണു നിമിഷയെ കാണാതാവുന്നത്. ബെക്സിന് വിന്സെന്റയെന്നയാളെ വിവാഹം കഴിച്ച് നിമിഷ ഫാത്തിമ എന്ന പേരില്‍ കൂടുമാറ്റം നടത്തി അഫ്ഗാനിലേക്ക് പോയി എന്നു മാത്രമാണ് വിവരം. പക്ഷേ ബിന്ദുവും കുടുംബവും ഇന്നും കാത്തിരിക്കുകയാണ്. മകള്‍ ചിരിച്ച മുഖവുമായി മടങ്ങിയെത്തുന്നതു കാണാന്‍.
നിമിഷ എങ്ങനെയാണു നിമിഷാ ഫാത്തിമയായത്?
മുന്‍പുള്ള കാര്യങ്ങള്‍ എല്ലാവര്ക്കും അറിയാവുന്നതാണ്. പഠനകാലത്ത് ബെക്സണ്‍ എന്നയാളോടൊപ്പം മതം മാറി നാടു വിട്ടു. എന്നാല്‍ ബെക്സണ്‍ അല്ല അവളെ മതം മാറ്റിയത്. ആറ്റിങ്ങല്‍ സ്വദേശിയായ ഒരാളാണ്. ഇതു സംബന്ധിച്ച് ഞാന്‍ പരാതിയും നല്‍കിയിരുന്നു.കോളജില്‍ പഠിക്കുന്ന കാലത്ത് അവളുമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. ഇയാള്‍ മുഖാന്തിരമാണ് ബെക്സനെ പരിചയപ്പെടുന്നത്. ഇവരെ രണ്ടുപേരെയും കാബൂളിലേക്ക് നാടുകടത്തിയതും ഇയാളാണ്.
കേരളത്തില്‍ നിരവധി സ്ത്രീകള്‍ പെണ്‍കുട്ടികളെ വലയിലാക്കാനുണ്ട്. എന്റെ മകളെയും അങ്ങനെ കുടുക്കിയതാണ്. അവളുടെ ഹോസ്റ്റലില്‍ തന്നെയുള്ള പെണ്‍കുട്ടിയായിരുന്നു ഇതിനു പിന്നില്‍. അവര്‍ പറഞ്ഞതെല്ലാം എന്റെ മകള്‍ വിശ്വസിച്ചു.
ഇയാള്‍ ഇപ്പോള്‍ കേരളത്തിലുണ്ടോ ?
നമ്മുടെ മൂക്കിന് തുമ്പിലുണ്ട്. പക്ഷേ ഒന്നു തൊടാന്‍ ആരും തയാറല്ല. ഞാന്‍ ഒരു വീട്ടമ്മയല്ലേ, ആരൊടൊക്കെ പരാതി പറഞ്ഞിട്ടും ഇയാളെ ഒന്നു ചോദ്യം ചെയ്യാന്‍ പോലും തയാറല്ല. നിമിഷ തിരിച്ചെത്തി പരാതി നല്കട്ടെ, എന്നിട്ടാവാം ചോദ്യം ചെയ്യല്‍ എന്നാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് പറഞ്ഞത്.
മതംമാറ്റത്തിനു പിന്നില്‍ ഒരു ഗ്രൂപ്പ് പ്രവര്ത്തിക്കുന്നുവെന്നാണോ ?
സംശയമെന്താണ്. അതല്ലേ എന്റെ മകളുടെ അവസ്ഥ തെളിയിക്കുന്നത്. പഠിക്കാന്‍ വിട്ടതാണ് ഞങ്ങള്‍ അവളെ. എന്നിട്ടും അവള് എത്തിയത് എവിടെ. അവര്‍ ഇപ്പോഴും ഇവിടെയുണ്ട്. നേരത്തെ പറഞ്ഞില്ലേ പെണ്‍കുട്ടികളാണ് ഇവരുടെ ഏജന്റുമാര്‍. തൃക്കരിപ്പൂര്‍, കോഴിക്കോട് സ്വദേശിനികളായ രണ്ടുപേരാണ് എന്റെ മോളെ കുടുക്കിയത്. അതിലൊരാള്‍ ഇപ്പോഴും കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് ക്ലാസുകള്‍ നടത്തുന്നതായി വിവരമുണ്ട്.
ഇതു സംബന്ധിച്ച് ഭീഷണികളുണ്ടായിട്ടുണ്ടോ ?
ഇല്ല. പക്ഷേ ഇതിനെല്ലാം ചുക്കാന്‍ പിടിച്ച ആറ്റിങ്ങല്‍ സ്വദേശിയും അമ്മയും കൂടി എന്നെ കാണണമെന്നു പറഞ്ഞിരുന്നു. അവനെ എന്റെ മുന്പില് കിട്ടിയിരുന്നെങ്കില്‍ തിളയ്ക്കുന്ന വെള്ളം കോരി ഒഴിച്ചേനെ, അത്രയ്ക്കു വിഷമമുണ്ട്. എന്റെ കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്റര്‍നെറ്റിലൂടെ ചിത്രങ്ങള്‍ അയയ്ക്കുമെന്നു വരെ പറഞ്ഞു. പേടികൊണ്ടാണ് ഇക്കാര്യം നേരത്തെ പറയാതിരുന്നതെന്നാണ് പിന്നീട് അവള് ഇതേക്കുറിച്ചു പറഞ്ഞത്.വിവാഹ രജിസ്റ്ററില്‍ ഒപ്പിടുന്നുവെന്നു പറഞ്ഞാണ് മകളെ കൊണ്ട് മതംമാറ്റുന്ന രജിസ്റ്ററില്‍ ഒപ്പിടീക്കുന്നത്. പിന്നീട് അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കത്തിച്ചു കളഞ്ഞുവെന്നായിരുന്നു മറുപടി. ഇതിലെല്ലാം ദുരൂഹതകളില്ലേ. ലൗ ജിഹാദ് ഇപ്പോഴും ഇവിടെയുണ്ട്. ഓരോ ദിവസവും ഞാന്‍ കാത്തിരിക്കുകയാണ് അവളെ ഒന്നു കാണാന്‍, അവളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നാണു വിശ്വാസം.
എം.എസ്.സന്ദീപ്






