
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തെ ജനാധിപത്യ സംവിധാനത്തിലേക്ക് കൊണ്ടുവരണമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. ട്രസ്റ്റില്‍ നിലവില്‍ വെള്ളാപ്പള്ളി നടേശന്റെ കുടുംബ ഭരണമാണ് നടക്കുന്നത്. വെള്ളാപ്പള്ളിയെ എതിര്‍ക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുന്നു. ദരിദ്ര സമൂഹത്തെ പിഴിഞ്ഞ് വെളളാപ്പള്ളി പണം സമ്പാദിക്കുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
എസ്.എന്‍ ട്രസ്റ്റിലെ എല്ലാ പണമിടപാടുകളിലും അന്വേഷണം ആവശ്യമാണ്. നിയമനത്തിലും അഡ്മിനിഷനിലുമായി വെള്ളാപ്പള്ളി 1600 കോടി കൈപ്പറ്റിയിട്ടുണ്ട്. ഇതിനൊന്നും രസീതില്ല. വറന്യൂ ഇന്റലിജന്‍സും ആദായ നികുതി വകുപ്പും ഇത് അന്വേഷിക്കണം. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിലെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണം.
വെള്ളാപ്പള്ളി തുടര്‍ച്ചയായി അധികാരത്തിലെത്തുന്നത് ക്രമക്കേടിലൂടെയാണ്. പല യൂണിയനുകളും പ്രവര്‍ത്തിക്കുന്നത് വ്യാജ രേഖ ഉപയോഗിച്ചാണ്. ഇത്തവണ തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശനും കുടുംബവും മാറിനില്‍ക്കണം. യോഗം തെരഞ്ഞെടുപ്പ് ജനാധിപത്യമാര്ഗത്തിലല്ല, സുതാര്യവുമല്ല.
ട്രസ്റ്റിലേക്ക് പാര്‍ലമെന്ററി രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണം. അഡ്മിഷനും നിയമനത്തിനും പണം വാങ്ങാന്‍ പാടില്ല. മെരിറ്റിന്റെ അടിസ്ഥാനത്തില്‍ വേണം. എസ്.എന്‍ കോളജുകളില്‍ ലഭിക്കുന്ന ഫണ്ടുകള്‍ കൃത്യമായി ഉപയോഗിക്കണം. വര്‍ക്കല തീര്‍ഥാടകരില്‍ നിന്നു വാങ്ങുന്ന പണം പോലും വിനിയോഗിക്കപ്പെടുന്നില്ല.
ലോകത്തിന് ഉദാത്തമായ മാതൃക നല്കിയ ഗുരുവിന്റെ സമുദായത്തെ പിഴിഞ്ഞെടുക്കുകയാണ്. അത് അനുവദിക്കാന്‍ പാടില്ല. മരണംവരെ ഭരണത്തില്‍ തുടരാന്‍ ഇത് രാജഭരണമല്ല. അടുത്ത കിരീടാവകാശിയായി കുടുംബത്തിന് നല്‍കുന്നത് പാടില്ല. അതല്ല ഗുരുവും ആര്.ശങ്കറും വിഭാവനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ എസ്.എന്‍.ഡി.പി യോഗത്തില്‍ ഇടപെടാന്‍ ആഗ്രഹിച്ചയാളല്ലെന്നും സനാതന ധര്‍മ്മം പാലിക്കുന്ന ആളാണെന്നും സെന്‍കുമാര്‍ പറഞ്ഞു. പത്രസമ്മേളനത്തിനിടെ രമേശ് ചെന്നിത്തലയുടെ പരാമര്‍ശവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യം ബഹളത്തിനിടയാക്കി. മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയുമായിരുന്നു.






