
പ്രേതബാധ ഒഴിപ്പിക്കാനുള്ള ആചാരങ്ങളുടെ ഭാഗമെന്ന സംശയം ഉയര്‍ത്തി ഒരേ കുഴിയില്‍ ഗര്‍ഭിണിയുടേയും മക്കളുടേയും മറ്റ് രണ്ടുപേരുടേയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടപ്പെട്ട നിലയില്‍ കണ്ടെത്തി. ഗര്‍ഭിണിയായ യുവതിയ്ക്കൊപ്പം ഒരു വയസ്സു മുതല്‍ 17 വയസ്സ് വരെയുള്ള കുട്ടികളുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പാനമയിലെ കടല്‍ത്തീരത്തിന് സമീപത്തെ ഒരു ഉള്‍നാടന്‍ പ്രദേശത്തായിരുന്നു ശവക്കുഴി കണ്ടെത്തിയത്. പാനമയിലെ പുരാതന ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ നടന്ന മതപരിവര്‍ത്തന ശ്രമങ്ങളൂടെ ഭാഗമായിട്ടാണ് നടപടിയെന്നാണ് സംശയം.
ഗര്‍ഭിണിയുടെയും ആറ് മക്കളുടെയും മൃതദേഹങ്ങളും ഇവര്‍ക്കൊപ്പം മറ്റ് രണ്ടു പേരുടെ മൃതദേഹങ്ങളും കുഴിയില്‍ ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 'ദൈവത്തിന്റെ പുതിയ പ്രകാശം' എന്നറിയപ്പെട്ട പുതിയ സഭയുമായി ബന്ധപ്പെട്ട് പത്ത് സുവിശേഷകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പാനമയിലെ പുരാതന ഗോത്ര വിഭാഗമായത ഗാബേ ബഗ്ളിയില് പെടുന്നവരും കെട്ടിയിടപ്പെട്ട നിലയില്‍ കാണപ്പെടുന്നവരുമായ 14 പേരെ മോചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ വിശ്വാസികള്‍ വലിയ മരക്കമ്പുകള്‍ കൊണ്ടും ബൈബിള്‍ കൊണ്ടും കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പാനമയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമായ ഗാബേ ബഗ്ളി സമൂഹം കടുത്ത പട്ടിണിയില്‍ കഴിയുന്നവരും വിദ്യാഭ്യാസം ഇല്ലാത്തവരുമാണ്.
എന്താചാരം ആയിരുന്നു നടന്നതെന്നോ ഏതു വിഭാഗത്തില്‍ പെട്ട വിശ്വാസികളാണ് ഇവരെന്നോ വ്യക്തമായിട്ടില്ല. എന്നാല്‍ ഇവരില്‍ നിന്നും സാത്താനെ ഒഴിപ്പിച്ച് മതം മാറ്റാനുള്ള ശ്രമമായിരുന്നു എന്ന് സംശയുണ്ട്. 'ദൈവത്തിന്റെ പുതിയ പ്രകാശം' എന്തുതരം വിശ്വാസം ആണെന്നോ ഏതു പള്ളിയുമായി ബന്ധപ്പെട്ട സഭയാണെന്നോ വ്യക്തമല്ല. എന്നാല്‍ പാനമയിലെ അറിയപ്പെടുന്ന ക്രൈസ്തവ സഭയായ ലസ് ഡല് മുണ്ടോ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ തങ്ങളുടെ വിശ്വാസികളോ അവരുമായി ഏതെങ്കിലും തരത്തില്‍ സഭയ്ക്ക് ബന്ധമോ ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.






