
തിരുവനന്തപുരം : ദിവസങ്ങൾക്കു മുൻപാണ് ശ്രീഭദ്രയുടെയും അഭിനവിന്റെയും പിറന്നാൾ ആഘോഷിച്ചത്. ആർച്ചയുടെ പിറന്നാളാഘോഷം നടക്കേണ്ടതാകട്ടെ ഈ മാസം 31നും. ആഘോഷം നടത്തേണ്ട ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ റോഡിലെ രോഹിണി ഭവന് വീട്ടിൽ ഇപ്പോൾ തോരാക്കണ്ണീർ മാത്രം. ഒരുമിച്ചു കളിച്ചു വളർന്ന മൂന്ന് പിഞ്ചോമനകളെയും ഇവിടെ വലിയ കുഴിമാടത്തില്‍ ഒരുമിച്ച് അടക്കും.
നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും ശരണ്യയുടെയും മക്കളായ അഭിനവ്, ആർച്ച, ശ്രീഭദ്ര എന്നിവരുടെയും സംസ്കാരം നാളെ രാവിലെ നടത്താനാണു തീരുമാനം. മക്കളെ അടക്കം ചെയ്ത കുഴിമാടത്തിന് ഇരുവശത്തുമായി ചിതയിൽ അച്ഛനും അമ്മയും എരിയും. എല്ലാം ഉള്ളിലടക്കി തേങ്ങുകയാണു രോഹിണി ഭവൻ. പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്ന കുമാരിയെ വിവരം അറിയിച്ചത് ഇന്നലെ രാവിലെ പരിശോധിക്കാനെത്തിയ ഡോക്ടറായിരുന്നു.
മൃതദേഹങ്ങള്‍ ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തിക്കും മോർച്ചറിയിൽ വച്ച ശേഷം നാളെ രാവിലെ ഏഴു മണിക്കാണ് വീട്ടിലേക്ക് കൊണ്ടുവരിക. എല്ലാറ്റിനും സാക്ഷിയായി പ്രവീണിന്റെ സഹോദരി പ്രസീദയും ഭർത്താവ് രാജേഷുമുണ്ട്. അഞ്ച് മൃതദേഹങ്ങളും ഒരുമിച്ച് വീട്ടിലെത്തിക്കുന്ന സമയത്തെ എങ്ങിനെ നേരിടുമെന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കളും.
മറുവശത്ത് കോഴിക്കോട് അപ്പനും അമ്മയും അനുജനും തന്നെ വിട്ടു പോയത് അറിയാതെ നാട്ടില്‍ തിരിച്ചെത്തിയ രഞ്ജിത്തിന്റെയും ഇന്ദുവിന്റെയും മകന് ആറുവയസുകാരന് മാധവിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കും എന്നറിയാതെ വിഷമിക്കുകയാണ് ബന്ധുക്കള്‍. ലക്ഷ്മിയുടെ അനുജത്തിയുടെ ഭര്‍ത്താവും യു.പിയില്‍ പട്ടാള ഉദ്യോഗസ്ഥനുമായ യുവാവാണ് നേപ്പാളില്‍ എത്തി കുട്ടിയെ കൂട്ടിക്കൊണ്ടുവന്നത്.
അച്ഛനും അമ്മയും അനിയനും അത്യാവശ്യമായി വിമാനം കയറി നാട്ടിലേക്ക് പോയതാണെന്നും അവര്‍ നാട്ടില്‍ കാണുമെന്നും വിശ്വസിപ്പിച്ചാണ് നാട്ടിലെത്തിച്ചത്. നേപ്പാളിലെ ദമനിലെ റിസോര്‍ട്ടിലെ മുറിയില്‍ വിഷവാതകം ശ്വസിച്ച് രഞ്ജിത്തും ഇന്ദുവും ഇളയകുഞ്ഞ് വൈഷ്ണവും മരണത്തിന് കീഴടങ്ങിയപ്പോള്‍ മാധവ് നല്ല ഉറക്കത്തിലായിരുന്നു. വേറെ മുറിയില്‍ ഉറങ്ങിയതുകൊണ്ടായിരുന്നു മാധവ് രക്ഷപ്പെട്ടത്.
മൊകവൂരിലെ മാധവിന്റെ അമ്മയുടെ വീട്ടിലേക്കാവും കുട്ടിയെ കൊണ്ടുപോകുക. ഇവിടെ ആയിരുന്നു രഞ്ജിത്തും അമ്മ ഇന്ദുലക്ഷ്മിയും, സഹോദരന് വൈഷ്ണവും താമസിച്ചിരുന്നതും. ഇവിടെയാണ് കുടുംബം പുതിയ വീടു പണിതു കൊണ്ടിരുന്നതും.






