
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നാളെ ലോക്‌സഭയിൽ അവതരിപ്പിക്കും. ‘ദ കേരള (ആൾട്ടറേഷൻ ഓഫ് നെയിം) ബിൽ, 2026’ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നാണ് ലോക്‌സഭാ അജണ്ടയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ബിൽ ലോക്‌സഭയിൽ ചർച്ച ചെയ്യുന്നതിനുള്ള തീരുമാനം നാളെ ചേരുന്ന ലോക്‌സഭ കാര്യോപദേശക സമിതി കൈക്കൊള്ളും. ഈ വർഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്.
ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ 2024 ജൂണിൽ പ്രമേയം പാസാക്കിയിരുന്നു.
ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ഭേദഗതികളില്ലാതെയാണ് പ്രതിപക്ഷം അംഗീകരിച്ചത്. കേരളത്തിന്റെ ഈ ആവശ്യമാണ് പിന്നീട് കേന്ദ്രമന്ത്രിസഭ പരിഗണിച്ചത്.
ഇതേ ആവശ്യം ഉന്നയിച്ച് 2023 ഓഗസ്റ്റിലും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം പ്രമേയം തിരിച്ചയച്ചു. തുടർന്ന് ആവശ്യമായ തിരുത്തലുകൾ വരുത്തി പരിഷ്കരിച്ച പ്രമേയം കേരള നിയമസഭ വീണ്ടും പാസാക്കി കേന്ദ്ര സർക്കാരിന് അയക്കുകയായിരുന്നു.







Comments