
തിരുവനന്തപുരം: ചെങ്ങോട്ടുകോണത്തെ കണ്ണീരിലാഴ്ത്തി നേപ്പാളിലെ റിസോര്‍ട്ടില്‍ വച്ചു മരണപ്പെട്ട പ്രവീണ്‍ നായരുടെയും കുടുംബത്തിനും നാട്ടുകാരുടെ അന്ത്യാഞ്ജലി. ഇന്ന് രാവിലെ വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ സംസ്ക്കരിച്ചു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറു കണക്കിന് പേരാണ് ചെങ്കോട്ടുകോണത്തെ വീട്ടിലെത്തിയത്. മൂന്ന് കുട്ടികളെയും വീട്ടു വളപ്പിലെ ഒരേ കുഴിമാടത്തില്‍ ചടങ്ങുകള്‍ കൂടാതെ സംസ്ക്കരിച്ചു. ഇവരുടെ ഇരുവശത്തുമായിരുന്നു പ്രവീണിന്റെയും ശരണ്യയുടെയും ചിതയൊരുക്കിയത്.
ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ മകന് ആരവായിരുന്നു സംസ്ക്കാരക്രിയകള്‍ ചെയ്തത്. പിതാവ് ജിബിയുടെ ഒക്കത്തിരുന്നായിരുന്നു ആരവ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. അഞ്ച് ആംബുലന്‍സില്‍ ആയിരുന്നു മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. കാഠ്മണ്ഡുവില്‍ നിന്നും ഇന്നലെ രാവിലെ 11 മണിയോടെ എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചത്.
നേപ്പാളിലെ ദാമനില്‍ നിന്നും പ്രവീണിന്റെ കൂട്ടുകാരായിരുന്നു എല്ലാം നടത്തിയത്. ഇന്നലെ രാത്രി 12 ണേിയോടെയാണ് പ്രവീണിന്റെയും ശരണ്യയുടെയും മൂന്ന് മക്കളുടെയും മൃതദേഹങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചത്.
പ്രവീണിന്റെ സഹോദരി ഭര്‍ത്താവ് രാജേഷ് ഉള്‍പ്പെടെയുള്ളവരാണ് മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയത്. രാത്രി പത്തു മണിക്ക് തന്നെ ഇവിടെ ആംബുലന്‍സുകള്‍ തയ്യാറാക്കിയിരുന്നു. മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു. അവിടെ നിന്നും രാവിലെ എട്ടുമണിയോടെ വീട്ടിലേക്ക് കൊണ്ടുപോയി. ആംബുലന്‍സുകള്‍ക്ക് അകമ്പടിയായി നാട്ടുകാര്‍ ബൈക്കുകളിലും കാറുകളിലും സഞ്ചരിച്ചു. മുന്നില്‍ വഴിയൊരുക്കി പോലീസ് വാഹനങ്ങളും ഉണ്ടായിരുന്നു.
പ്രവീണിന്റെ വീട്ടിലേക്ക് ആംബുലന്‍സുകള്‍ എത്തിയപ്പോള്‍ തന്നെ വന്‍ജനാവലിയാണ് വീട്ടിലും പരിസരത്തും ഉണ്ടായിരുന്നത്. വീട്ടുമുറ്റത്തെ പന്തലിലേക്ക് അഞ്ച് മൃതദേഹങ്ങളും എത്തിച്ചതോടെ ആളുകളുടെ നിലവിളിയും കരച്ചിലും നിയന്ത്രാണാതീതമായി. മരണപ്പെട്ട മൂന്ന് കുട്ടികളുടേയും ജന്മമാസമാണ് ജനുവരി കുട്ടികളില്‍ മൂത്തയാളായ ശ്രീഭദ്ര ജനുവരി 3 നും, മൂന്നാമന് അഭിനവ് ജനുവരി 15നും, രണ്ടാമത്തെയാളായ ആര്‍ച്ച ജനുവരി 31-നുമാണ് ജനിച്ചത്. മകളുടെ പിറന്നാള്‍ ആഘോഷിക്കാനുമായി നാട്ടിലെത്തും എന്ന് പ്രവീണ്‍ കൂട്ടുകാരേയും ബന്ധുക്കളേയും അറിയിച്ചിരുന്നു.






