
പത്തനംതിട്ട : തീരദേശ പരിപാലന നിയമം ലംഘിച്ച നിര്‍മിതികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുന്നതില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയുന്നു. റിസോര്‍ട്ട്, ഹോട്ടല്‍ ലോബിയുടെ ശക്തമായ സമ്മര്ദ്ദത്തെത്തുടര്ന്നാണിത്. മരട് കേസ് പരിഗണിച്ച വേളയില്‍ ചട്ടം ലംഘിച്ചു നിര്‍മിച്ച കെട്ടിടങ്ങളുടെ പട്ടിക അടിയന്തരമായി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കണമെന്നു ജസ്റ്റിസ് അരുണ്‍ മിശ്ര നിര്‍ദേശിച്ചിരുന്നു. ജില്ലാ തലത്തില്‍ പട്ടിക തയാറായിട്ടും ഇതു കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം ചോദിച്ചിരിക്കുകയാണ്. ഇതിനിടെ കുമരകത്തെ റിസോര്‍ട്ടുകളും ഹോട്ടലുകളും സംരക്ഷിക്കുന്നതിനായി ഈ മേഖലയിലെ അനധികൃത നിര്‍മാണങ്ങള്‍ പൂര്‍ണമായും പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു.
മരട് മാതൃകയില്‍ നിയമലംഘനം നടത്തിയ നിര്‍മിതികള്‍ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. പകരം നിര്‍മാതാക്കളില്‍നിന്നു പിഴ ഈടാക്കി പ്രശ്നം അവസാനിപ്പിക്കാനാണു ശ്രമമെന്നാണു സുചന. വീടുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവ അടക്കം 26,000-ല്‍ പരം നിര്‍മിതികള്‍ 1991-ലെ തീരദേശ പരിപാലന നിയമവും 96-ലെ തീരപരിപാലന ഭൂപടവും ലഘിച്ച് കെട്ടിപൊക്കിയിട്ടുണ്ടെന്നാണു കണക്ക്. ഇതില്‍ 90 ശതമാനവും വീടുകളാണ്. ശതകോടികളുടെ നിര്‍മിതികള്‍ പൊളിച്ചടുക്കുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കു വഴിതെളിക്കുമെന്നതിനാലാണ് പിഴ ചുമത്തി പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നത്.
രാഷ്ട്രീയ സ്വാധീനമുള്ളവരും സാമ്പന്നരും അടങ്ങുന്നവരാണ് അനധികൃത നിര്‍മിതികള്‍ക്കു പിന്നില്‍. അതിനാലാണ് റാസര്‍ സൈറ്റില്‍ ഉള്‍പ്പെടുന്ന വേമ്പനാട് കയല്‍ മേഖലയായ കുമരകത്തെ നിയമലംഘനങ്ങളില്‍ കൈവയ്ക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്. കുമരകത്തെ ഒറ്റ കെട്ടിടം പോലും നിയമലംഘന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ജസ്റ്റിസ് ബാലകൃഷ്ണന് കമ്മിഷന്റ റിപ്പോര്‍ട്ട് പ്രകാരം ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളാണ് തീരദേശ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. തണ്ണീര്‍മുക്കം ബണ്ടുള്ളതിനാല്‍ കുമരകത്തിന്റെ തീരങ്ങളില്‍ ഉപ്പുവെള്ളം കയറുന്നില്ലെന്ന നിഗമനം മുന്‍ നിര്‍ത്തിയാണ് ഇവിടെയുള്ള നിര്‍മിതികളെ നിയമലംഘനത്തിന്റെ പട്ടിയകയില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ന്യായം. 2014 മുതലുള്ള റവന്യൂ രേഖകള്‍ പ്രകാരം ഇവിടെ 11 വന്‍കിട കായല്‍ കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ട്. തഹസീല്‍ദാരുടെ റിപ്പോര്‍ട്ട് പ്രകാരം ഏഴ് റിസോര്‍ട്ടുകള്‍, മൂന്നു ക്ലബുകള്‍, ഒരു വ്യക്തി എന്നിവര്‍ക്കെതിരേയാണ് ആരോപണം. 15 ഏക്കറിലാണ് കായല്‍ കൈയേറ്റം. 88 സെന്റ് കായല്‍ കൈയേറിയ വമ്പന്‍ റിസോര്‍ട്ടും ഇതില്‍ ഉള്‍പ്പെടുന്നു. കവണാറ്റിന്‍കരയില്‍ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മിക്കുന്നവരുമുണ്ട്.
പ്രാഥമികമായി തയാറാക്കിയ പട്ടികയില്‍ സൂഷ്മപരിശോധന നടത്തിയാല്‍ മാത്രമേ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കേണ്ട പട്ടികയെക്കുറിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ കഴിയൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ജില്ലാ തലത്തില്‍ പട്ടിക തയാറായെങ്കിലും കടുത്ത എതിര്‍പ്പ് നേരിടുന്നതിനാലാണു പുനഃപരിശോധന നടത്താന്‍ തയാറായത്. പട്ടികയെപ്പറ്റി ആക്ഷേപം ബോധിപ്പിക്കാന്‍ അവസരം നല്‍കിയില്ലെന്ന പരാതിയും നിലവിലുണ്ട്. ലഭിച്ച പരാതികള്‍ പരിശോധിക്കാനും സ്ഥലം അളക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മതിയായ സമയം ലഭിച്ചിട്ടില്ലെന്നുള്ളതും അന്തിമ പട്ടിക തയാറാക്കാന്‍ തടസമായി നില്‍ക്കുന്നുവെന്നാണു സര്‍ക്കാര്‍ വാദം.
സജിത്ത് പരമേശ്വരന്






