
അലഹബാദ്: വിവാദത്തില്‍ പെട്ട ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദിന് ബലാത്സംഗക്കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം നല്കി. ബലാത്സംഗത്തിന് പരാതി നല്കിയ യുവതി ദൃശ്യം പകര്‍ത്തി ബിജെപി നേതാവിനെ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിച്ചെന്ന് ആരോപിച്ചാണ് ജാമ്യം. ബലാത്സംഗ കേസില്‍ തെളിവില്ലെന്ന് പറഞ്ഞ് ബിജെപി നേതാവിന് ജാമ്യം നല്കാന് അലഹബാദ് ഹൈക്കോടതി ഉയര്‍ത്തിയ വാദങ്ങള്‍ വന്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്.
യുവതി സ്പൈ ക്യാമറ വെച്ച നഗ്നചിത്രങ്ങള്‍ എടുക്കുകയും വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്ത് ഇതുപയോഗിച്ച് ചിന്മയാനന്ദിനെ പണം ആവശ്യപ്പെട്ട് ബ്ളാക്ക് മെയില്‍ ചെയ്തതായും കോടതി പറഞ്ഞു. ചിന്മയാനന്ദിന്റെ ബ്ളാക്ക് മെയില്‍ ചെയ്യാനായി പരാതിക്കാരി തന്നെ അശ്ളീല വീഡിയോ പകര്‍ത്തി. കന്യകാത്വം നഷ്ടമായിട്ടും പെണ്‍കുട്ടി മാതാപിതാക്കളോടോ ആരോടും ഇക്കാര്യം പറയാത്തത് ആശ്ചര്യകരമാണെന്നും മറ്റൊരാളോട് പറയുന്നതിന് പകരം വാദിയെ ബ്ളാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നെന്നും ജസ്റ്റീസ് രാഹുല്‍ ചതുര്‍വേദി പറഞ്ഞു.
പെണ്‍കുട്ടിയുടെ സ്വഭാവത്തെ വിചിത്രം എന്നായിരുന്നു കോടതി വിലയിരുത്തിയത്. രക്ഷിതാക്കളെ അറിയിക്കാതെ പെണ്‍കുട്ടി നഗ്ന ചിത്രങ്ങള്‍ എടുക്കുക ആയിരുന്നു എന്നും ഒമ്പത് പത്ത് മാസങ്ങളോളം ഇക്കാര്യം രഹസ്യമാക്കി വെച്ചെന്നും പറഞ്ഞു. പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ പെണ്‍കുട്ടിയും പിതാവും തമ്മില്‍ നേരിട്ട് ബന്ധമില്ലെന്നാണ് എഫ്ഐആര്‍ വ്യക്തമാക്കുന്നതെന്നും പറഞ്ഞു. ചിന്മയാനന്ദിന്റെ ആത്മീയ സ്വഭവത്തില്‍ നിന്നും പെണ്‍കുട്ടിയുടെ കുടുംബം നേട്ടം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും കോടതി ആരോപണം ഉന്നയിച്ചു.
ചിന്മയാനന്ദിന്റെ ഉടമസ്ഥതയിലുള്ള ഷാജഹാന് പൂരിലുള്ള കോളേജിലെ വിദ്യാര്‍ത്ഥിയാണ് ബലാത്സംഗക്കേസിലെ പരാതിക്കാരി. സെപ്തംബറിലാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും കൂടെയുള്ളവരും തന്നെ് ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ചിന്മയാനന്ദയും വിദ്യാര്‍ത്ഥിനിക്കെതിരേ പരാതി നല്‍കിയിരുന്നു. ചിന്മയാനന്ദിനെതിരേയുള്ള ബലാത്സംഗ കേസിലും ബ്ളാക്ക് മെയിലിംഗ് കേസിലും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ നേരത്തേ ജയിലിലാക്കിയിരുന്നു. ഒരു കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലൂം മറ്റ് അഞ്ച് കേസുകളില്‍ കുറ്റപത്രമുണ്ട്.






