
ന്യുഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രധാനമന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി. 'ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര' എന്ന പേരിലായിരിക്കും ട്രസ്റ്റ് അറിയപ്പെടുക. ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ട്രസ്റ്റിനായിരിക്കും. ഇതിനായി തര്‍ക്കം നിലനിന്നിരുന്ന സ്ഥലം മാത്രമല്ല, അതിനു ചുറ്റുമുള്ള അയോധ്യയിലെ 67 ഏക്കര്‍ സ്ഥലവും ട്രസ്റ്റിനു നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുസ്ലീം പള്ളി നിര്‍മ്മിക്കുന്നതിന് സുപ്രീം കോടതി ഉത്തരവ് പ്രകാരമുള്ള അഞ്ചേക്കര്‍ സ്ഥലം അയോധ്യയ്ക്ക് പുറത്ത് നല്‍കും. ഇതിനായി പ്ലോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. തീര്‍ഥാടകര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ദേശീയപാതയോട് ചേര്ന്നാണിതെന്ന് പറയുന്നുണ്ടെങ്കിലും അത് എവിടെയാണെന്ന് കൃത്യമായ വിശദീകരണം പ്രധാനമന്ത്രി ഇന്ന് ലോക്സഭയില്‍ നടത്തിയില്ല.
ഇന്നു രാവിലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ട്രസ്റ്റ് രൂപീകരണത്തില്‍ തീരുമാനമായത്. 'ഇന്ത്യയില്‍ ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ്, പാഴ്സി, ജൈന വിഭാഗങ്ങള്‍ എല്ലാം ഒരു കുടുംബത്തിന്റെ ഭാഗമാണ്. കുടുംബത്തിലെ എല്ലാവര്ക്കും വികസനമെത്തും. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്നതാണ് സര്‍ക്കാരിന്റെ നയം, അതുകൊണ്ടുതന്നെ എല്ലാവരും സന്തുഷ്ടരാണെന്നും മോഡി പാര്‍ലമെന്റില്‍ പറഞ്ഞു.
രാമജന്മ ഭൂമി വിഷയത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് വന്നപ്പോള്‍, ജനാധിപത്യ നടപടിക്രമങ്ങളിലുള്ള പൂര്‍ണ്ണമായ വിശ്വാസം ജനങ്ങള്‍ പ്രകടിപ്പിച്ചു. രാജ്യത്തെ 130 കോടി ജനങ്ങളെയും താന്‍ ഇതിന്റെ പേരില്‍ അഭിനന്ദിക്കുന്നുവെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
ലോക്സഭയുടെ മുന്‍നിശ്ചയിച്ച പരിഗണനാ വിഷയങ്ങളില്‍ ഉള്‍പ്പെടാതിരുന്ന കാര്യമാണ് ട്രസ്റ്റ രൂപീകരണം. ഇക്കാര്യത്തില്‍ മോഡി ഇന്ന് അപ്രതീക്ഷിതമായി പ്രഖ്യാപനം നടത്തുകയായിരുന്നു. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മോഡിയുടെ പ്രഖ്യാപനവും.






