
തിരുവനന്തപുരം: പോലീസില്‍നിന്നു കാണാതായ വെടിയുണ്ടകളുടെ കാലി കെയ്സുകള് ഉരുക്കി പാത്രങ്ങളും മുദ്രയും പണിയിച്ചെന്നു സംശയിക്കുന്നതായി ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ. തച്ചങ്കരി. ഇതുസംബന്ധിച്ച് ഉന്നതതല അന്വേഷണത്തിനു തച്ചങ്കരി ഉത്തരവിട്ടു. വെടിയുണ്ടകള്‍ കാണാതായ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 11 പേരെ അറസ്റ്റ് ചെയ്തേക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും ഇതില്‍ ഉള്‍പ്പെടുന്നു.
എസ്.എ.പി. പോഡിയത്തില്‍ പതിപ്പിച്ചിരുന്ന പിച്ചളമുദ്ര ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇതു വെടിയുണ്ടകളുടെ കാലി കെയ്സുകള് ഉരുക്കി നിര്‍മിച്ചതാണെന്നാണു സംശയം. മുദ്രയ്ക്കൊപ്പം 350 വ്യാജ കാര്ട്രിഡ്ജുകളും പിടിച്ചെടുത്തു. കാലി കെയ്സുകള് ഉരുക്കിയതു പിടിക്കപ്പെടാതിരിക്കാനാണു വ്യാജ കാര്‍ട്രിഡ്ജുകള്‍ ഉണ്ടാക്കിയത്. ക്യാമ്പിലെ പോഡിയത്തില്‍ സ്ഥാപിച്ചിരുന്ന, സ്പെഷല്‍ ആംഡ് പോലീസ് എന്നെഴുതിയ ലോഹമുദ്രയാണു ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത്.
ഇതു ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കുമെന്നു ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി. അനില്‍കുമാര്‍ പറഞ്ഞു. നിര്മാണകാലയളവുള്പ്പെടെ ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണു ക്രൈംബ്രാഞ്ച്. സംസ്ഥാന പോലീസ് സേനയെയും ഡി.ജി.പി. ലോക്നാഥ് ബെഹ്റയെയും പ്രതിക്കൂട്ടിലാക്കിയ സി.എ.ജിയുടെ കണ്ടെത്തലുകള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ട്.
എല്ലാ തോക്കുകളും ഭദ്രമാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രജിസ്റ്ററുകളില്‍ രേഖപ്പെടുത്തിയതിലെ പിഴവുകളാണ് ആയുധങ്ങള്‍ കാണാനില്ലെന്ന പരാമര്‍ശത്തിന് ഇടയാക്കിയത്. പോലീസ് നവീകരണ ഫണ്ട് വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നെന്നും പണം ഡി.ജി.പി. വകമാറ്റി ചെലവഴിച്ചെന്നുമുള്ള സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി പറയുന്നു.കെല്‍ട്രോണുമായി ഒത്തുകളിച്ച് കോടികളുടെ ദുരൂഹ ഇടപാടുകള്‍ നടത്തിയെന്ന ആക്ഷേപത്തിലും കഴമ്പില്ല. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണുമായി മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ഇടപാടുകളാണു നടത്തിയത്.
ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിന് ഓപ്പണ്‍ ടെന്‍ഡര്‍ വിളിക്കാതിരുന്നത് സുരക്ഷാകാരണങ്ങളാലാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്കായി വാങ്ങിയതു ലക്ഷ്വറി കാറുകളല്ല. ഇന്നോവ അടക്കമുളള വാഹനങ്ങള്‍ ഓപ്പറേഷണല്‍ വാഹനങ്ങളുടെ വിഭാഗത്തിലുള്ളതാണ്. സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഓപ്പറേഷനുകളില്‍ പങ്കെടുക്കാറുണ്ട്. സി.എ.ജി. റിപ്പോര്‍ട്ടില്‍ സംസ്ഥാന പോലീസ് മേധാവിയെ പേരെടുത്തു കുറ്റപ്പെടുത്തിയത് അസാധാരണ നടപടിയാണെന്ന സൂചനയും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിലുണ്ട്.
സി.എ.ജിയുടെ കണ്ടെത്തല്‍; ആഭ്യന്തര സെക്രട്ടറിയുടെ മറുപടി:
* തോക്കുകളും വെടിക്കോപ്പുകളും
കാണാതായി
ആഭ്യന്തര സെക്രട്ടറി: കാണാതായെന്നു പറയുന്ന 25 എണ്ണമടക്കം ഇന്‍സാസ് തോക്കുകളെല്ലാം ക്രൈംബ്രാഞ്ച് കണ്ടെത്തി. 1994 മുതല്‍ സ്റ്റോക്ക് രജിസ്റ്റര്‍ കൃത്യമായി രേഖപ്പെടുത്താതിരുന്നതാണു പ്രശ്നം. വെടിക്കോപ്പുകള്‍ കാണാനില്ലെന്ന പ്രചാരണം നടത്തി സുരക്ഷയ്ക്കു ഭീഷണിയുണ്ടെന്നു പറയുന്നതു ശരിയല്ല.
* ആഡംബരവാഹനങ്ങള്‍ വാങ്ങി
ആഭ്യന്തരസെക്രട്ടറി: പോലീസില്‍ ഇന്നോവ അടക്കമുള്ള വാഹനങ്ങള്‍ ഓപ്പറേഷണല്‍ വാഹനങ്ങളുടെ ഗണത്തിലാണ്. സ്റ്റേഷനുകളില്‍ വാഹന ദൗര്‍ലഭ്യമില്ല. ക്രൈംബ്രാഞ്ച് വിഭാഗങ്ങള്‍ക്കും ഓപ്പറേഷണല്‍ വാഹനങ്ങള്‍ ആവശ്യമാണ്. സി.എ.ജിയുടെ കണ്ടെത്തലുകള്‍ പ്രായോഗികമായി ശരിയല്ല.
* ഡി.ജി.പി. നേരിട്ട് ലക്ഷങ്ങളുടെ കരാര്‍ നല്കി
ആഭ്യന്തര സെക്രട്ടറി: ജി.പി.എസ്. ടാബ്ലറ്റുകള് വാങ്ങിയപ്പോള്‍ കമ്പനിയുടെ പേരു പറഞ്ഞത് സി.വി.സി. നിര്‍ദേശത്തിനു വിരുദ്ധമാണെന്നാണ് ആക്ഷേപം. പോലീസിന്റെ ഭാഗത്തുനിന്ന് ഇതൊരു വീഴ്ചയാണെങ്കിലും വിപണിയില്‍ വില്‍പ്പനയുടെ 65 ശതമാനം സ്വന്തമാക്കിയ പാനാസോണിക്കിനെയാണു നിര്‍ദേശിച്ചത്. യഥാക്രമം 13, 16 ശതമാനം വിപണിവിഹിതമുള്ള ജിടെക്, ഡി.ടി. റിസര്‍ച്ച് കമ്പനികള്‍ക്ക് ഇന്ത്യയില്‍ സേവനകേന്ദ്രങ്ങളില്ല. ഡി.ജി.പിയുടെ നടപടിയില്‍ ദുരുപദിഷ്ടമായി ഒന്നുമില്ല.
* സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ ലംഘിച്ചു.
ആഭ്യന്തര സെക്രട്ടറി: കെല്‍ട്രോണ്‍ പൊതുമേഖലാ സ്ഥാപനമാണ്. സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് കരാറുകള്‍ നല്‍കിയത്. ഇക്കാര്യത്തില്‍ പോലീസ് വകുപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല.
* വോയ്സ് ലോഗര്‍ വാങ്ങിയതില്‍ ഒത്തുകളി, നഷ്ടം
ആഭ്യന്തര സെക്രട്ടറി: സി.എ.ജി. കെല്‍ട്രോണിനെ കുറ്റപ്പെടുത്തുന്നതു നീതിപൂര്‍വമല്ല. സര്‍ക്കാര്‍ സ്ഥാപനമാണിത്. മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ല. കെല്‍ട്രോണിനെ മറ്റുതരത്തില്‍ സ്വാധീനിക്കാനാവില്ല.
* ബുള്ളറ്റ് പ്രൂഫ് വാഹനം തുറന്ന ടെന്‍ഡറല്ല
ആഭ്യന്തര സെക്രട്ടറി: വാഹനങ്ങള്‍ സാങ്കേതികസമിതി വിലയിരുത്തിയാണ് ലിമിറ്റഡ് ടെന്‍ഡര്‍ വഴി വാങ്ങിയത്. വാഹനവിവരങ്ങള്‍ പരസ്യമാകുന്നത് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. മതിയായ കാരണമുണ്ടെങ്കില്‍ ലിമിറ്റഡ് ടെന്‍ഡറില്‍ വാങ്ങാന്‍ സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ 7.9 ഖണ്ഡിക പ്രകാരം അനുവാദമുണ്ട്.
* ഡി.ജി.പിക്കും എ.ഡി.ജി.പിക്കും വില്ല പണിതത് ചട്ടവിരുദ്ധം
ആഭ്യന്തര സെക്രട്ടറി: അനുവദിച്ച തുക അപര്യാപ്തമായതിനാല്‍ എസ്.ഐ. മുതല്‍ ഡിെവെ.എസ്.പി. വരെയുള്ളവര്‍ക്ക് ക്വാര്‍ട്ടേഴ്സ് പണിയാനായില്ല. തുക ലാപ്സാകാതിരിക്കാനായാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കു വില്ല പണിതത്. ഇവര്‍ക്കു ക്വാര്‍ട്ടേഴ്സ് ഉണ്ടായിരുന്നില്ല.






