തിരുവനന്തപുരം: തമ്പാനൂരിലെ പി.എസ്.സി പരിശീലന കേന്ദ്രങ്ങളില്‍ വിജിലന്‍സ് പരിശോധന. ലക്ഷ്യ, വീറ്റോ എന്നീ പി.എസ്.സി കോച്ചിംഗ് സെന്ററുകളിലാണ് വിജിലന്‍സ് പരിശോധന തുടങ്ങിയത്. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തുന്ന പി.എസ്.സി പരിശീലന കേന്ദ്രത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പൊതുഭരണ സെക്രട്ടറിയും കേരള പി.എസ്.സി കമ്മീഷനും നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ഈ ആവശ്യം ഉന്നയിച്ച് ഇരുവരും വിജിലന്‍സിന് കത്ത് നല്‍കിയിരുന്നു.
മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെയാണ് അന്വേഷണം. ഇതില്‍ രണ്ട് സ്ഥാപനങ്ങളിലാണ് പരിശോധന നടക്കുന്നത്. ഉടമസ്ഥാവകാശം, വാങ്ങുന്ന ഫീസ് എന്നിവയെക്കുറിച്ചാണ് അന്വേഷണം. സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് ഷിബുവിന്റെ ഭാര്യയുടെ പേരിലാണ് ലക്ഷ്യ എന്ന സ്ഥാപനം. വീറ്റോ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥത രഞ്ജന്‍ എന്ന ഉദ്യോഗസ്ഥന്റെ മൂന്ന് സുഹൃത്തുക്കളുടെ പേരിലാണ്. രഞ്ജന്‍ സ്ഥാപനത്തിലെ അധ്യാപകന് മാത്രമാണെന്നാണ് രേഖകള്‍. പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ പ്രധാനപ്പെട്ട പല രേഖകളും മാറ്റിയതായി വിജിലന്‍സ് സംശയിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്ന ഫീസ് നിരക്ക് സംബന്ധിച്ച കണക്കുകള്‍ രേഖപ്പെടുത്തിയ ബുക്ക്, അധ്യാപകരുടെ ശമ്പള രജിസ്റ്റര്‍ എന്നിവയാണ് മാറ്റിയത്. ഇതിനിടെ വീറ്റോ എന്ന സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെ വിജിലന്‍സ് സംഘം പിടികൂടി. ഉദ്യോഗസ്ഥരില്‍ രണ്ട് പേര് ദീര്‍ഘ അവധി എടുത്താണ് പരിശീലന കേന്ദ്രം നടത്തുന്നത്. മറ്റൊരാള്‍ സര്‍വീസിലുണ്ട്. ഉടമസ്ഥരില്‍ ഒരാള്‍ കെ.എ.എസിന്റെ പ്രാഥമിക പരീക്ഷ എഴുതിയിരുന്നു. ഉദ്യോഗാര്‍ത്ഥികളുടെ വാട്സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി കെ.എ.എസ് പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങള്‍ ഈ പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിരിക്കുന്ന സ്വത്ത് വിവരങ്ങളുടെ വിശദമായ പരീശോധന, പി.എസ്.സി ജീവനക്കാരുമായി ഇവര്‍ക്ക് എന്തെങ്കിലും ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കും. വിജിലന്‍സിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ട് ഡി.വൈ.എസ്.പി പ്രസാദാണ് കേസ് അന്വേഷിക്കുന്നത്.






