
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജസ്റ്റീസിനെ സ്ഥലം മാറ്റിയത് വന്‍ വിവാദം ഉണ്ടായിരിക്കെ നടപടി സ്വാഭാവികമെന്നും കോണ്‍ഗ്രസ് ഇത് വെച്ചു രാഷ്ട്രീയം കളിക്കാന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ബിജെപി നേതാക്കളുടെ പ്രകോപന പ്രസ്താവനയെ വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു ജസ്റ്റീസ് മുരളീധറിനെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലേക്ക് മാറ്റിയത്.
എന്നാല്‍ സ്ഥലംമാറ്റം സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ തീരുമാനപ്രകാരം ആണെന്നും ഫെബ്രുവരി 12 ാം തീയതി വന്ന നിര്‍ദേശമായിരുന്നു എന്നുമാണ് നിയമമന്ത്രി പറയുന്നത്. ഇക്കാര്യത്തില്‍ മുരളീധറിന്റെ അനുമതി വാങ്ങിയിരുന്നു എന്നും പറയുന്നു. നേരത്തേ ജസ്റ്റീസിനെ സഥലംമാറ്റിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നടപടികളെ രാഷ്ട്രീയ വല്ക്കരിക്കാന് ശ്രമിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞതിനാല്‍ ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ തുടര്‍ച്ചയായി ആക്രമിക്കുക ആണെന്നും പ്രസാദിന്റെ പോസ്റ്റില്‍ പറയുന്നു.
ഡല്‍ഹി ഹൈക്കോടതിയിലെ മൂന്നാമത്തെ ഏറ്റവും വലിയ ജഡ്ജിയായ ജസ്റ്റീസ് മുരളീധറിനെ പഞ്ചാബ് - ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത് ബുധനാഴ്ച രാത്രി 11 മണിയോടെയാണ്. അതും സുപ്രീംകോടതി കൊളീജിയം നിര്‍ദേശിച്ച് രണ്ടാഴ്ച പിന്നിട്ടപ്പോള്‍. എന്നാല്‍ പുതിയ സ്ഥലംമാറ്റ ഉത്തരവില്‍ എപ്പോള്‍ ജോയിന്‍ ചെയ്യണമെന്ന് നിര്‍ദേശിക്കാതെ ഏറ്റവും അടുത്ത തന്നെ ചുമതലയേല്‍ക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. സാധാരണഗതിയില്‍ 14 ദിവസത്തെ സാവകാശം ചുമതല ഏല്ക്കാന് നല്‍കാറുള്ളതാണ്.
മറ്റൊരു 1984 ഇന്ത്യയില്‍ ആവര്‍ത്തിക്കാന്‍ സമ്മതിക്കില്ലെന്ന് സ്ഥലം മാറ്റം വരുന്നതിന് ഏതാനും ദിവസം മുമ്പ് മുരളീധര്‍ പറഞ്ഞിരുന്നു. 32 പേരുടെ മരണത്തിന് ഇടയായിരിക്കെ സ്ഥലത്ത് സമാധാനം സ്ഥാപിക്കാനായി കേന്ദ്രവും ഡല്‍ഹിയും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പറഞ്ഞിരുന്നു. ഇതിനൊപ്പം കലാപത്തിലേക്ക് നയിക്കുന്ന രീതിയില്‍ ബിജെപി നേതാക്കളായ കപില്‍ ശര്‍മ്മ, അനുരാഗ് ഠാക്കൂര്‍, അഭയ് വര്‍മ്മ, പര്‍വേശ് വര്‍മ്മ എന്നിവര്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കോടതിയില്‍ പ്ളേ ചെയ്ത് കേള്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഉണ്ടായ പരാതിയില്‍ പോലീസിനോട് കേസെടുക്കാത്തതില്‍ വിമര്‍ശനം നടത്തുകയും ചെയ്തു.
ഇന്നലെ ഡല്‍ഹി പോലീസിനും കേന്ദ്രസര്‍ക്കാരിനും രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. നാലു ബിജെപി നേതാക്കള്‍ക്കെതിരേ കേസെടുക്കാനും സംഭവത്തെ ഡല്‍ഹി പോലീസ് ഇതുവരെ ഗൗരവത്തില്‍ എടുക്കാത്തത് എന്താണെന്നും ചോദിച്ചു. എന്നാല്‍ കേസ് റജിസ്റ്റര്‍ ചെയ്യാതിരുന്നത് പറ്റിയ സാഹചര്യം അല്ലാത്തതിനാലാണ് എന്ന സോളിസിറ്റര്‍ ജനറലിന്റെ മറുപടിയെയും കോടതി വിമര്‍ശിച്ചിരുന്നു. എന്നാല്‍ നഗരം കത്തിയെരിയുമ്പോള്‍ എന്ത് പറ്റിയ സമയമാണെന്നും കോടതി ചോദിച്ചിരുന്നു.
സ്ഥലം മാറ്റത്തെ കോണ്‍ഗ്രസ് രൂക്ഷമായിട്ടാണ് വിമര്‍ശിച്ചത്. ഇതിനെ നാണക്കേട് എന്ന് വിളിക്കാനാണ് തനിക്കിഷ്ടമെന്നും ജുഡീഷ്യറിയില്‍ സാധാരണക്കാരന്റെ വിശ്വാസം തകര്‍ക്കുന്ന നടപടിയാണെന്നും പ്രിയങ്കാഗാന്ധി വിമര്‍ശിച്ചപ്പോള്‍ 2014 ല്‍ മരിച്ച അമിത്ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജസ്റ്റീസ് ബിഎച്ച് ലോയയോടാണ് രാഹുല്‍ മുരളീധറിനെ ഉപമിച്ചത്. എന്നാല്‍ അമിത്ഷാ കുറ്റക്കാരനാണെന്ന ലോയയുടെ വിധി സുപ്രീംകോടതി തിരുത്തിയതാണ് എന്നായിരുന്നു രവിശങ്കര്‍ പ്രസാദിന്റെ മറുപടി.






