ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ആക്രമണത്തിനിരയായ ജവാന്റെ വീട് ബി.എസ്.എഫ് സംഘം സന്ദര്‍ശിച്ചു. ബി.എസ്.എഫ് ജവാന് മുഹമ്മദ് അനീസിന്റെ വീടാണ് കലാപകാരികള്‍ ആക്രമിച്ചത്. വീടിന് തീയിട്ട അക്രമികള്‍ പാക്കിസ്ഥാനിയെന്ന് ആക്രോശിച്ചുകൊണ്ടാണ് പാഞ്ഞടുത്തത്. ജവാനെന്ന പരിഗണനയില്‍ അക്രമികള്‍ തന്നെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീടിന് തീയിടുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്തതായി മുഹമ്മദ് അനീസ് പറഞ്ഞു.
ശനിയാഴ്ച ഉച്ചയോട് കൂടിയാണ് ബി.എസ്.എഫ് സംഘം ജവാന്റെ വീട് സന്ദര്‍ശിച്ചത്. സംഘം നാശ്നഷ്ടങ്ങള്‍ വിലയിരുത്തി. ബി.എസ്.എഫിന്റെ ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയത്. മുഹമ്മദ് അനീസിന്് എല്ലാ സഹായവും നല്‍കുമെന്ന് ബി.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു.
ഫെബ്രുവരി 25നായിരുന്നു മുഹമ്മദ് അനീസിന്റെ വീടിന് നേരെ ആക്രമണം നടന്നത്. അക്രമികള്‍ മുസ്ലീം വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. വീടിന് പുറത്ത് ജവാന് ആണെന്ന് തിരിച്ചറിയുന്നതിനുള്ള നെയിംപ്ലേറ്റ് വച്ചതിനാല്‍ ആക്രമിക്കില്ലെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ വീടടക്കം അക്രമികള്‍ കത്തിച്ചുവെന്ന് അനീസ് പറഞ്ഞു.
വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ അക്രമികള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീവച്ച് നശിപ്പിച്ചു. പിന്നീട് വീടിന് നേരെ കല്ലെറിഞ്ഞു. ഇവിടെ വാടാ പാക്കിസ്ഥാനി, ഞങ്ങള്‍ നിനക്ക് പൗരത്വം തരാം എന്ന് ആക്രോശിച്ചുകൊണ്ടാണ് കലാപകാരികള്‍ വീടിന് നേരെ ആക്രമണം നടത്തിയതെന്ന് മുഹമ്മദ് അനീസ് പറഞ്ഞു. ഇതിന് പിന്നാലെ വീടിനകത്തേക്ക് ഗ്യാസ് സിലിണ്ടര്‍ വലിച്ചെറിഞ്ഞു. ആക്രമണ സമയത്ത് മുഹമ്മദ് അനീസ്, പിതാവ് മുഹമ്മദ് മുനിസ്, അമ്മാവന് മുഹമ്മദ് അഹമ്മദ്, സഹോദരി പര്‍വീണ്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ആക്രമണം രൂക്ഷമായതോടെ ഇവര്‍ ഓടിരക്ഷപെടുകയായിരുന്നു.






