
കണ്ണൂര്‍: കൊറോണ ലക്ഷണങ്ങളോടെ മരിച്ച മലയാളി യുവാവിന്റെ സംസ്കാരം നടത്തി. ആരുടെയും കണ്ണുകളെ ഈറനണിയിപ്പിക്കുന്ന സംസ്കാരമായിരുന്നു മരിച്ച ജൈനേഷിന്റേത്. പ്രിയപ്പെട്ടവരുടെ അന്ത്യചുംബനം പോലും ഏറ്റുവാങ്ങാനാവാതെയായിരുന്നു ജൈനേഷിന്റെ അന്ത്യയാത്ര. മലേഷ്യയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിയുന്ന ജൈനേഷ് കഴിഞ്ഞ 28നാണ് നാട്ടിലെത്തിയത്. കൊറോണ ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ജൈനേഷിനെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയ്ക്കിടെ ജൈനേഷ് മരിച്ചു. ജൈനേഷിന് അന്ത്യചുംബനം നല്‍കാനോ അടുത്തിരുന്നു കാണുവാനോ സുരക്ഷയുടെ ഭാഗമായി വീട്ടുകാരെ അനുവദിച്ചില്ല. മൃതദേഹത്തില്‍ നിന്ന് രണ്ട് മീറ്റര്‍ അകലെ നിന്ന് മാത്രമാണ് അവസാനമായി എല്ലാവര്ക്കും ജൈനേഷിന്റെ മുഖം ഒരു നോക്കുകാണാനായത്. 10 വെള്ളത്തുണികളിലും മൂന്ന് പ്ലാസ്റ്റിക് ബാഗുകളിലും പൊതിഞ്ഞാണ് ജൈനേഷിന്റെ മൃതദേഹം എത്തിച്ചത്. പത്തുമിനിട്ടു മാത്രമാണ് മൃതദേഹം പൊതുദര്‍ശനത്തിനായി വീട്ടില്‍ വച്ചത്.
ചികിത്സയ്ക്കിടെ നടത്തിയ പരിശോധനയില്‍ കൊറോണ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും രോഗി മരിച്ചതിനെ തുടര്‍ന്ന് രണ്ടാമതും പരിശോധന നടത്തി. എന്നാല്‍, അന്തിമ പരിശോധനാഫലവും നെഗറ്റീവായിരുന്നു. നാട്ടുകാരായ ആറുപേരെയാണ് സംസ്കാരച്ചടങ്ങുകള്‍ക്കായി നിയോഗിച്ചത്. അതീവസുരക്ഷാ വസ്ത്രങ്ങളും മാസ്കും കയ്യുറയും ധരിച്ചാണ് സംസ്കാരം നടത്തിയത്. കുടുംബവീടിനടുത്തുള്ള പൊതുശ്മശാനത്തിലാണ് ജൈനേഷിന്റെ മൃതദേഹം സംസ്കരിച്ചത്. സംസ്കാരച്ചടങ്ങുകള്‍ക്ക് ശേഷം സുരക്ഷാവസ്ത്രങ്ങളും മാസ്കും അടക്കമുള്ളവ ശ്മശാനത്തില്‍ തന്നെ നശിപ്പിച്ചുകളയുകയും ചെയ്തു.






