ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ജ്യോതിരാധിത്യ സിന്ധ്യയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ വ്യാജരേഖാ തട്ടിപ്പ് കേസില്‍ അന്വേഷണം അവസാനിപ്പിച്ചു. മധ്യപ്രദേശ് സാന്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗമാണ് കേസ് അവസാനിപ്പിച്ചത്. സ്ഥലം വില്‍പ്പനയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസാണ് സിന്ധ്യ ബി.ജെ.പിയില്‍ ചേര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിച്ചത്.
2009-ല്‍ ഗ്വാളിയോറിലെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചുവെന്നാണ് കേസ്. സിന്ധ്യയ്ക്കെതിരായ കേസില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ സുരേന്ദ്ര ശ്രീവാസ്തവ മാര്‍ച്ച് 12ന് ബന്ധപ്പെട്ട ഏജന്‍സിയെ സമീപിച്ചിരുന്നു. പരാതിക്കാരന്റെ ആവശ്യം പരിഗണിക്കാനിരിക്കെയാണ് കേസ് അവസാനിപ്പിക്കാനുള്ള ഉന്നതതല നിര്‍ദ്ദേശം വന്നത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസ് അവസാനിപ്പിച്ചത്. അന്നേ ദിവസമാണ് സിന്ധ്യയ്ക്കൊപ്പം 22 എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് കൂറുമാറിയതോടെ കമല്‍നാഥ് സര്‍ക്കാരിന് രാജിവയ്ക്കേണ്ടി വന്നത്. നേരത്തെ മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ നല്‍കുന്നതിനുള്ള പ്രത്യുപകാരമായി മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ അജിത്ത് പവാറിനെതിരായ ആയിരം കോടിയുടെ അഴിമതിക്കേസ് അവസാനിപ്പിച്ചിരുന്നു.






