
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മോസ്ക്കില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് ബാധിച്ച് മരിച്ചത് പരിഭ്രാന്തിക്ക് കാരണമാകുന്നു. തെലുങ്കാനയില്‍ ആറു പേരും ശ്രീനഗറില്‍ ഒരാളും മരണമടഞ്ഞതിന് പിന്നാലെ 300 ലധികം പേരെ വിവിധ ആശുപത്രിയിലേക്കും മാറ്റിയതോടെ കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മരണമടഞ്ഞ എല്ലാവര്ക്കും കൊറോണ ടെസ്റ്റ് പരിശോധന പോസിറ്റീവായി. കഴിഞ്ഞയാഴ്ച നടന്ന പരിപാടിയില്‍ പങ്കെടുത്ത മരണമടഞ്ഞവരില്‍ ഒരു പുരോഹിതനുമുണ്ട്.
മാര്‍ച്ച് പകുതിയോടെ തബ്ളിഗ് ഇ ജമാത്ത് അ എന്ന മുസ്ളീം സംഘടന നടത്തിയ പരിപാടിയില്‍ 2000 പേരോളം പങ്കെടുത്തു എന്നാണ് വിവരം. ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇന്തോനേഷ്യ, സൗദി അറേബ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മതചടങ്ങില്‍ സംബന്ധിച്ചിരുന്നു. തെലുങ്കാനയില്‍ മരണമടഞ്ഞ ആറു പേരില്‍ രണ്ടു പേര് ഗാന്ധി ഹോസ്പിറ്റല്‍, ഒരാള്‍ നിസാമാബാദിലെ അപ്പോളോ ഹോസ്പിറ്റല്‍, ഒരാള്‍ ഗഡ്വാളിലെ ഗ്ളോബര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലാണ് മരണമടഞ്ഞത്. ഇവരുടെ സമ്പര്‍ക്ക പട്ടിക ഉണ്ടാക്കി എല്ലാവരേയും ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധന നടത്തിയതായും തെലുങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
മരിച്ച പുരോഹിതന് ശ്രീനഗറിലാണ് മരണമടഞ്ഞത്. മാര്‍ച്ച് 24 ന് രാജ്യം മുഴുവന്‍ 21 ദിവസത്തേക്ക് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവരില്‍ 1400 പേര് ജമാത്ത് 'മര്‍ക്കസി' ല്‍ തുടരുകയാണ്. പരിശോധനയില്‍ രോഗം കണ്ടെത്തിയ 300 പേര് വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നിന്നും വന്ന ഒമ്പത് പേരുടെ ഭാര്യമാര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്തവരെല്ലാം ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരെ സമീപിച്ച് വിവരം നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. പരിപാടിയില്‍ പങ്കെടുത്തയാള്‍ക്ക് കോവിഡ് പോസിറ്റീവാണ് എന്ന് കണ്ടെത്തിയ ശേഷവും പത്തോളം ഇന്തോനേഷ്യക്കാരാണ് തെലുങ്കാന സന്ദര്‍ശിച്ചത്.






