
മികച്ച ചിത്രത്തിനടക്കമുള്ള ഓസ്കര് പുരസ്കാരം നേടുന്ന ആദ്യ ഇതര ഭാഷ ചിത്രം എന്ന റെക്കോർഡ് കരസ്ഥമാക്കിയ കൊറിയൻ ചിത്രം പാരസൈറ്റ് ബോറൻ പടമെന്ന് സംവിധായകന് രാജമൗലി. ചിത്രം പകുതിയായപ്പോള്‍ ഉറങ്ങിപ്പോയെന്നാണ് രാജമൗലിയുടെ വെളിപ്പെടുത്തൽ. ഒരു ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തെ ഉദ്ധരിച്ച് തെലുങ്ക് മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതേസമയം , രാജമൗലിയുടെ അഭിപ്രായത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുകയാണ്. രാജമൗലിയെപ്പോലൊരു സിനിമാ പ്രവർത്തകൻ ഇത്തരം ഒരു അഭിപ്രായം പറയാൻ പാടില്ലെന്നാണ് വിമർശകർ പറയുന്നത്.
മികച്ച ചിത്രം ഉൾപ്പെടെ നാല് അക്കാദമി പുരസ്കാരങ്ങളാണ് പാരസൈറ്റ് നേടിയത്. മികച്ച ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്ത ചിത്രം മറ്റ് മേളകളിലും ഗംഭീര പ്രതികരണം സ്വന്തമാക്കിയിരുന്നു. തിരക്കഥ, വിദേശ സിനിമ, സംവിധാനം, സിനിമ എന്നീ പുരസ്കാരങ്ങളാണ് ഓസ്കറിൽ പാരസൈറ്റ് നേടിയത്.
നിർധന നാലംഗ കുടുംബം സമ്പന്നരുടെ വീട്ടിൽ കയറിക്കൂടി അവരുടെ ചെലവിൽ ജീവിക്കുന്നതിനെ പറ്റിയാണ് പാരസൈറ്റ് ചർച്ച ചെയ്യുന്നത്. 92 വർഷത്തെ ഓസ്കർ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇതരഭാഷ ചിത്രം മികച്ച ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം നേടിയത്.






