
കോട്ടയം: ഇന്ത്യ മുഴുവന്‍ ലോക്ക്ഡൗണില്‍ മുടങ്ങിക്കിടക്കുമ്പോള്‍ രോഗബാധിതനായ മകനെ രാജസ്ഥാനില്‍ നിന്നും നാട്ടിലെത്തിക്കാന്‍ കോവിഡ് ഭീഷണിയെ അതിജീവിച്ച് 50 കാരി അമ്മയുടേയും മരുമകളുടേയും സാഹസീക യാത്ര. മുണ്ടക്കയം കോരുത്തോട്ടെ വീട്ടില്‍ നിന്നും ഏഴോളം സംസ്ഥാനങ്ങള്‍ പിന്നിട്ട് ജോധ്പൂരില്‍ എത്തുകയും അവിടെ എയിംസില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മകനുമായി സുരക്ഷിതമായി തന്നെ വ്യാഴാഴ്ച തിരികെ വീട്ടില്‍ എത്തുകയും ചെയ്തു.
കോവിഡ് ഭീഷണിക്കും യാത്രാവിലക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെയും അതിജീവിച്ച് ലക്ഷ്യം നേടാന്‍ ഇരുവരും കാറില്‍ സഞ്ചരിച്ചത് 2,700 കിലോമീറ്റര്‍ ആയിരുന്നു. കോരുത്തോട് പഞ്ചായത്തിലെ പനക്കച്ചിറയിലെ ഷീലാമ്മാ വാസനും മരുമകള്‍ പാര്‍വ്വതിയുമാണ് ഏപ്രില്‍ ആദ്യവാരം ജോധ്പൂരില്‍ എത്തിയത്. ജെയ്സാല്‍മറില്‍ ജോലി ചെയ്യുന്ന ബിഎസ്എഫ് ജവാനായ മകന് അരുണിന് അസുഖം ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഈ അന്തര്‍സംസ്ഥാന യാത്ര. ജോധ്പൂര്‍ എയിംസില്‍ നിന്നും അറിയിച്ചതനുസരിച്ചായിരുന്നു ഇവര്‍ പോയത്. മാതാവിനെയും ഭാര്യയേയും കാണാനായാല്‍ അരുണിന്റെ നില കൂടുതല്‍ മെച്ചപ്പെടുമെന്ന് എയിംസിലെ ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇരുവരും യാത്രയ്ക്ക് തയ്യാറെടുത്തത്.
ഇതിനായി ആദ്യം ജില്ലാ കളക്ടറുടെ പ്രത്യേക അനുമതി തേടി. രോഗം പൂര്‍ണ്ണമായും മാറിയതിനാല്‍ വീട്ടിലേക്ക് മടങ്ങാന്‍ ഡോക്ടര്‍മാര്‍ അരുണിന് അനുമതി നല്‍കിയിരുന്നു. അരുണിന് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി ആംബുലന്‍സും രണ്ടു ഡ്രൈവര്‍മാരെയും ഒരു നഴ്സിംഗ് അസിസ്റ്റന്റിനെയും ആശുപത്രി അധികൃതര്‍ തന്നെ സജ്ജമാക്കിയിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ടു വന്നതിനാല്‍ വീട്ടില്‍ എത്തിയതോടെ ഷീലാമ്മയും അരുണും പാര്‍വ്വതിയും സെല്‍ഫ് ക്വാറന്റൈനിലേക്ക് പോയിരിക്കുകയാണ്. ഇവര്‍ വീട്ടില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇവരുടെ ഒരു വയസ്സുള്ള കുട്ടി ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റി.
ദുരിതം പിടിച്ചയാത്ര തുടങ്ങിയത് തിങ്കളാഴ്ച രാത്രി 9 മണിയോടെ ആയിരുന്നു. വ്യാഴാഴ്ച രാവിലെ ആറു മണിക്ക് വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. യാത്രയ്ക്കിടയില്‍ ചൊവ്വാഴ്ച കോലാപ്പൂരിലും ബുധനാഴ്ച അട്ടപ്പാടിയിലും ആംബുലന്‍സില്‍ തന്നെയിരുന്ന് വിശ്രമിച്ചു. 2010 ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന അരുണിന് ആരോഗ്യം വീണ്ടെടുക്കാനായി മൂന്ന് മാസത്തെ അവധി അനുവദിച്ചിരിക്കുകയാണ്.






