
തിരുവനന്തപുരം: പാമ്പുകടിയേറ്റു മരിച്ച ഉത്രയുടെ കുഞ്ഞിനെയും സംഭവത്തില്‍ പ്രതിയായ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും കാണാനില്ലെന്നു പോലീസ്. കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ ഏല്പിക്കണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവു് ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിനെയും സൂരജിന്റെ അമ്മയെയും കാണാതായിരിക്കുന്നത്.
മറ്റ് എവിടേക്കൊ ഇവര്‍ കുട്ടിയുമായി മാറി നില്ക്കുന്നതായി കരുതുന്നുവെന്ന് പോലീസ് പറഞ്ഞു. കുഞ്ഞ് സൂരജിന്റെയോ ബന്ധുവീടുകളിലോ ഇല്ലെന്ന് പോലീസുകാരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. കുഞ്ഞിനെ ഈ അവസരത്തില്‍ കാണാനില്ലെങ്കില്‍, കുഞ്ഞിനെ അപായപ്പെടുത്താനുള്ള സാധ്യതയുണ്ട് എന്നാണ് ഉത്രയുടെ മാതാപിതാക്കള്‍ സംശയിക്കുന്നത്. തിങ്കളാഴ്ചയാണ് കുട്ടിയെ കൈമാറണമെന്ന് ശിശുക്ഷേമ സമിതിയുടെ ഉത്തരവ് നല്‍കിയത്. ഇത് അനുസരിച്ച് കുട്ടിയെ ഏറ്റെടുക്കാന്‍ ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ ചെന്നിരുന്നെങ്കിലും കുട്ടിയെ കിട്ടിയില്ല.
കുട്ടിയെ വിട്ടു തരില്ലെന്ന് അറിയാന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ അഞ്ചല്‍ പോലീസില്‍നിന്ന് ഒരു പോലീസ് ഓഫീസറുമായി അടൂര്‍ പോലീസ് സ്റ്റേഷനില്‍ ചെന്നു. കുഞ്ഞിനെ തിരക്കി അടൂര്‍ സിഐ സൂരജിന്റെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ബന്ധുക്കളുടെ വീടുകളില്‍ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. കുട്ടിയെ എറണാകുളത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയതായാണ് പോലീസിന് കിട്ടിയ വിവരം.
കൂടത്തായിക്കുശേഷം കേരളത്തെ ഞെട്ടിച്ച ഗാര്ഹികകൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു വന്നത്. അഞ്ചല്‍, ഏറം വെള്ളിശേരില്‍ വിജയസേനന്‍-മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര(25)യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് അടൂര്‍ പറക്കോട് കാരയ്ക്കല്‍ ശ്രീസൂര്യയില്‍ സൂരജ് (27), സുഹൃത്തും പാമ്പുപിടിത്തക്കാരനുമായ കൊല്ലം പാരിപ്പള്ളി കുളത്തൂര്‍ക്കോണം കെ.എസ്. ഭവനില്‍ ചാവരുകാവ് സുരേഷ് (സുരേഷ്കുമാര്‍-47) എന്നിവരാണ് അറസ്റ്റിലായത്. കരിമൂര്ഖനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തുകയായിരുന്നെന്നു സൂരജ് ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
ഭാര്യയോട് അനിഷ്ടമുണ്ടായിരുന്ന സൂരജ്, വിവാഹമോചനം നേടിയാല്‍ സ്ത്രീധനം തിരികെനല്കേണ്ടിവരുമെന്ന ആശങ്ക മൂലമാണു കൊലപാതകം ആസൂത്രണം ചെയ്തത്. ബിരുദധാരിയും സ്വകാര്യ ബാങ്കില്‍ ജീവനക്കാരനുമായ ഇയാള്‍ അതിനായി ഇന്റര്‍നെറ്റില്‍ തെരഞ്ഞ് നവീനമായ കൊലപാതകരീതി കണ്ടെത്തുകയായിരുന്നു. പദ്ധതി തയാറാക്കിയശേഷം, 10,000 രൂപ നല്‍കിയാണു സുരേഷിനോടു പാമ്പിനെ വാങ്ങിയത്. ഇയാളുമായി സൂരജിനു നേരത്തേ സമ്പര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26-നാണ് അണലിയെ വാങ്ങിയത്. മാര്‍ച്ച് രണ്ടിനു സൂരജിന്റെ വീട്ടില്‍നിന്ന് ഉത്രയ്ക്ക് അണലിയുടെ കടിയേറ്റു. തുടര്‍ന്ന്, ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടില്‍ കഴിയവേ, കഴിഞ്ഞ മേയ് ഏഴിനു വീണ്ടും പാമ്പുകടിയേറ്റു. ഇക്കുറി കടിച്ചതു കരിമൂര്‍ഖനാണ്. ഭര്‍ത്താവിന്റെ രണ്ടാംശ്രമത്തില്‍ ഉത്ര കൊല്ലപ്പെടുകയും ചെയ്തു.
സൂരജ് ഒപ്പമുള്ളപ്പോഴാണു രണ്ടുതവണയും ഉത്രയെ പാമ്പ് കടിച്ചത്. രണ്ടാംതവണ, കരിമൂര്‍ഖനെ പ്ലാസ്റ്റിക് ജാറിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നു സൂരജ് വെളിപ്പെടുത്തി. രാത്രി എല്ലാവരും ഉറങ്ങിയതോടെ, ജാര് തുറന്ന് പാമ്പിനെ ഉത്രയുടെ ദേഹത്തു കുടഞ്ഞിട്ടു. ഈസമയം ഒന്നരവയസുള്ള കുഞ്ഞും ഉത്രയ്ക്കൊപ്പം ഉറങ്ങുകയായിരുന്നു. തുടര്‍ന്ന്, െടെലിട്ട തറയില്‍ ഇഴയാന്‍ വിഷമിച്ച പാമ്പിനെ അലമാരയുടെ അടിയില്‍ ഒളിപ്പിച്ചു. പിന്നീട് കിടക്കയിലിരുന്ന് ഭാര്യയുടെ മരണവെപ്രാളത്തിനു സാക്ഷ്യം വഹിച്ചു.
പിറ്റേന്ന്, പതിവിലും നേരത്തേ സൂരജ് പ്രഭാതകൃത്യങ്ങള്‍ക്കായി മുറിക്കു പുറത്തിറങ്ങി. ചായയുമായെത്തിയ മണിമേഖലയാണു മകളെ അബോധാവസ്ഥയില്‍ കണ്ടത്. നിലവിളി കേട്ട് പിതാവ് വിജയസേനനും ഉത്രയുടെ സഹോദരന് വിഷ്ണുവും ഓടിയെത്തി. സൂരജ് സാവധാനമാണ് എത്തിയത്. തുടര്‍ന്ന് ഉത്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. പാമ്പുകടിയേറ്റാണു മരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചതോടെ, മടങ്ങിയെത്തിയ സൂരജും വിഷ്ണുവും ചേര്‍ന്ന് മുറി പരിശോധിച്ചു. വിഷ്ണുവാണ് അലമാരയുടെ അടിയില്‍ പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന്, മണ്ണെണ്ണയൊഴിച്ച് പുറത്തുചാടിച്ചശേഷം അടിച്ചുകൊന്നു.
ദാമ്പത്യത്തില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്ന് അറിയാമായിരുന്ന ഉത്രയുടെ വീട്ടുകാര്‍ മകളുടെ മരണാനന്തരച്ചടങ്ങുകള്‍ കഴിഞ്ഞാണു പോലീസില്‍ പരാതിപ്പെട്ടത്. സൂരജിന്റെ സ്വഭാവത്തിലെ അസ്വാഭാവികതയും സംശയം ജനിപ്പിച്ചു. എയര്‍ഹോളുകള്‍ പൂര്ണമായടച്ച എ.സി. മുറിയുടെ ജനാലകള്‍ തുറന്നിടാറില്ല. എന്നിട്ടും എങ്ങനെ പാമ്പ് കയറിയെന്നായിരുന്നു സംശയം. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്നതും ദുരൂഹത വര്‍ധിപ്പിച്ചു. ഉത്ര മരിച്ചദിവസം അടൂരില്‍നിന്ന് ഏറത്തെ വീട്ടിലെത്തിയ സൂരജിന്റെ പക്കല്‍ വലിയ ബാഗ് ഉണ്ടായിരുന്നെന്നും അതില്‍ പാമ്പുണ്ടായിരുന്നെന്നു സംശയിക്കുന്നതായും ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. അഞ്ചല്‍ പോലീസ് പരാതി അന്വേഷിക്കുന്നതിനിടെ, മരണത്തിനു പിന്നില്‍ ഉത്രയുടെ സഹോദരനാണെന്ന് ആരോപിച്ച് കൊല്ലം റൂറല്‍ എസ്.പി: എസ്. ഹരിശങ്കറിനു സൂരജ് പരാതി നല്കി. ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു െകെമാറിയത്. 2018-ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത്.
സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും 96 പവന് സ്വര്‍ണാഭരണവും നല്‍കിയിരുന്നു. ഉത്ര മരിച്ച ദിവസം ആകെയുണ്ടായിരുന്ന 110 പവനില്നിന്ന് 92 പവന് പാമ്പുപിടിത്തക്കാരനെ ഒപ്പമിരുത്തി ചോദ്യംചെയ്തതോടെ സൂരജ് കുറ്റം സമ്മതിച്ചു. സൂരജിനു സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും പാമ്പുപിടിത്തക്കാരന് വീട്ടില്‍ വന്നിട്ടുണ്ടെന്നും വീട്ടുകാര്‍ സമ്മതിച്ചതും വഴിത്തിരിവായി. ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ പാമ്പുപിടുത്തക്കാരനുമായുള്ള ബന്ധം വ്യക്തമായി. രണ്ടുമാസത്തിനിടെ മുപ്പതിലേറെത്തവണയാണു സൂരജ് സുരേഷ്കുമാറിനെ വിളിച്ചത്.






